പാകിസ്താനുമായുള്ള സംഘർഷം നയതന്ത്രതലത്തിൽ ഇന്ത്യക്ക് വലിയ വെല്ലുവിളിയായി മാറിയ ഘട്ടത്തിലാണ് ട്രംപിന്റെ പ്രതികരണം വരുന്നത്.
ജമ്മു കശ്മീരിലെ പുൽവാമയിൽ നാൽപ്പതോളം ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ ‘ഭീതിദമായ സാഹചര്യ’മെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് രംഗത്ത്. ജയ്ഷെ മൊഹമ്മദിന്റെ ആക്രമണം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ തനിക്ക് കിട്ടുന്നുണ്ടെന്നും ഒരു പ്രസ്താവന ഉടനെയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പാകിസ്താനുമായുള്ള സംഘർഷം നയതന്ത്രതലത്തിൽ ഇന്ത്യക്ക് വലിയ വെല്ലുവിളിയായി മാറിയ ഘട്ടത്തിലാണ് ട്രംപിന്റെ പ്രതികരണം വരുന്നത്. ഇരുരാജ്യങ്ങളും ഒരുമിച്ച് മുമ്പോട്ടു നീങ്ങണമെന്ന അഭിപ്രായം ട്രംപ് പങ്കുവെച്ചു. സംഭവത്തിന്റെ വീഡിയോകൾ താൻ കണ്ടുവെന്നും റിപ്പോർട്ടുകൾ വായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വേണ്ട സമയത്ത് താൻ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ പ്രതിരോധിക്കാനുള്ള അവകാശത്തെ പിന്താങ്ങി നേരത്തെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ രംഗത്തു വന്നിരുന്നു. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് എന്നിവർ ജയ്ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തു വരികയും ചെയ്തിരുന്നു.