UPDATES

വിദേശം

അടിച്ചാൽ തിരിച്ചടിക്കും: ഇന്ത്യയോട് ഇമ്രാൻ ഖാൻ

മേഖലയിൽ സമാധാനവും സ്ഥിരതയും തങ്ങളാഗ്രഹിക്കുന്നുണ്ടെന്ന് പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു.

കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ തങ്ങളെ ആക്രമിക്കുകയാണെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുല്‍വാമയിലെ ആക്രമണം കൊണ്ട് പാകിസ്താന് യാതൊരു നേട്ടവും ഉണ്ടാകാനില്ലെന്നും ഇന്ത്യ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെങ്കിൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറാണെന്നും ഖാൻ വിശദീകരിച്ചു.

ഇന്ത്യ പാകിസ്താനെതിരെ സൈനികനടപടിക്ക് ആലോചിക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ട് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടറസ്സിന് കത്തയച്ചിരുന്നു. മേഖലയിലെ തങ്ങളുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയർന്നിരിക്കുകയാണെന്നും ഇന്ത്യ അവരുടെ സൈന്യത്തെ പാകിസ്താനെതിരെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ഷാ ഇന്നയച്ച കത്തിൽ പറഞ്ഞു. പ്രശ്നത്തിൽ ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്നാണ് ഖുറേഷിയുടെ ആവശ്യം.

ഇതിനിടെ ഇന്ത്യൻ ആർമി, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവർ സംയുക്തമായി ഒരു വാർത്താ സമ്മേളനം വിളിച്ചിരുന്നു. പുൽവാമ ആക്രമണം നടന്നതിനു ശേഷം 100 മണിക്കൂറിനുള്ളിൽ ഒരു പ്രധാന ജെയ്ഷെ മുഹമ്മദ് നേതാവിനെ തങ്ങൾ കൊലപ്പെടുത്തിയതായി ഈ വാർത്താ സമ്മേളനത്തിൽ അറിയിക്കുകയുണ്ടായി. ഇന്ത്യയുടെ ഭാഗത്തു നിന്നും ഇതുവരെയുണ്ടായിട്ടുള്ള കാര്യമായ പ്രതികരണം ഇതുമാത്രമാണ്.

ആക്രമണം തുടങ്ങാൻ എളുപ്പമായിരിക്കുമെന്നും എന്നാൽ അതവസാനിപ്പിക്കുക അത്ര എളുപ്പമായിരിക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഭൂതകാലത്തിൽ ജീവിക്കാനാണോ ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പുൽ‌വാമയിൽ ആക്രമണം നടത്തിയിട്ട് പാകിസ്താന് ഒന്നും നേടാനില്ല. നടപടിയെടുക്കത്തക്കതായ തെളിവുകൾ ഇന്ത്യ കൈമാറുകയാണെങ്കിൽ തങ്ങൾ നടപടിയെടുക്കാൻ തയ്യാറാണെന്നും ഇമ്രാൻ‌ ഖാന്‍ പറഞ്ഞു.

മേഖലയിൽ സമാധാനവും സ്ഥിരതയും തങ്ങളാഗ്രഹിക്കുന്നുണ്ടെന്ന് പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യൻ സർക്കാർ ചില ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളിൽ മുതലെടുപ്പ് നടത്താൻ വേണ്ടി പാകിസ്താൻ വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന നിലപാടാണ് പാകിസ്താനുള്ളത്. ‘ഇന്ത്യ അധീന കശ്മീരി’ലെ ഒരു പൗരനാണ് ആക്രമണം നടത്തിയതെന്നും ഒരന്വേഷണം പോലുമില്ലാതെ അതിന്റെ ഉത്തരവാദിത്വം തങ്ങൾക്കുമേൽ കെട്ടിവെക്കാൻ ഇന്ത്യ ധൃതി കൂട്ടുകയാണെന്നും പാക് വിദേശകാര്യമന്ത്രി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിനയച്ച കത്തിൽ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍