സർക്കാരിന് ‘ശക്തമായ സന്ദേശം’ കൈമാറുകയായിരുന്നു ഇവരുടെ ലക്ഷ്യം.
കഴിഞ്ഞ വാരങ്ങളിൽ മഹാരാഷ്ട്രയിൽ നടന്ന മറാത്ത സംവരണ പ്രക്ഷോഭത്തിന്റെ ഭാഗമായി മുംബൈ, പൂനെ, സത്താര, സോലാപൂർ, നല്ലാസോപാര എന്നിവിടങ്ങളിൽ ആക്രമണങ്ങൾ സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷകർ. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പിടികൂടിയ മൂന്ന് ഹിന്ദുത്വ തീവ്രവാദികളാണ് ഇക്കാര്യം അന്വേഷകർക്ക് വെളിപ്പെടുത്തിയത്.
സർക്കാരിന് ‘ശക്തമായ സന്ദേശം’ കൈമാറുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി മറാത്ത സംവരണ പ്രക്ഷോഭങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് വെക്കാനാണ് ഇവർ പദ്ധതിയിട്ടത്. ഓഗസ്റ്റ് 9നാണ് ഇവർ മൂന്നുപേരും പിടിയിലായത്. ഇവരിലൊരാളുടെ വീട്ടിൽനിന്ന് ബോംബുകളും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തിരുന്നു.
അധികാരികള്‍ മറാത്ത സംവരണവാദികൾക്ക് അനുകൂലമായ നിലപാടെടുക്കാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു ഈ ബോംബാക്രമണങ്ങളിലൂടെ ഇവർ ലക്ഷ്യം വെച്ചത്. ശ്രീ ശിവപ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ എന്ന സംഘടനയിൽ പെട്ടയാളാണ് പിടിയിലായ സുധാന്വ ഗോന്ധലേകർ. സംഘടനയുടെ തലവനായ സാംഭാജി ഭീഡ് മറ്റൊരു ഭീകരാക്രമണക്കേസിൽ പിടിയിലാണ്. ഭീമ കൊറെഗാവിൽ ജനുവരിയിൽ നടന്ന ഉയർന്ന ജാതിവിഭാഗങ്ങളുടെ ആക്രമണങ്ങളിൽ ഇയാൾക്ക് വലിയ പങ്കുണ്ടായിരുന്നെന്നാണ് കണ്ടെത്തൽ.
സുധാന്വ ഈ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ വഴി പിന്തുണ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. ഇയാൾക്ക് ഇത്തരം നിരവധി വാട്സാപ്പ് ഗ്രൂപ്പുകളില്‍ സജീവസാന്നിധ്യമുണ്ടായിരുന്നു.