ഫ്രഞ്ച് ഗവണ്‍മെന്റുമായി ഇന്ത്യയുടെ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഇരു കക്ഷികളും തമ്മില്‍ എന്തെങ്കിലും അഭിപ്രായഭിന്നത കരാറുമായി ബന്ധപ്പെട്ട് ഉണ്ടാവുകയാണെങ്കില്‍ കോടതി ഉത്തരവ് പ്രകാരം മാത്രമേ കരാര്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂ എന്നാണ് വ്യവസ്ഥയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കായി ഫ്രാന്‍സുമായുള്ള കരാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് വിവാദത്തിലായിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം വിമാനങ്ങളുടെ വില അടക്കമുള്ള വിശദവിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഫ്രഞ്ച് ഗവണ്‍മെന്റുമായി ഇന്ത്യയുടെ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഇരു കക്ഷികളും തമ്മില്‍ എന്തെങ്കിലും അഭിപ്രായഭിന്നത കരാറുമായി ബന്ധപ്പെട്ട് ഉണ്ടാവുകയാണെങ്കില്‍ കോടതി ഉത്തരവ് പ്രകാരം മാത്രമേ കരാര്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂ എന്നാണ് വ്യവസ്ഥയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 58,000 കോടി രൂപയുടെ കരാറാണ് 36 വിമാനങ്ങള്‍ വാങ്ങുന്നതിനായി 2016ല്‍ ഒപ്പ് വച്ചിരിക്കുന്നത്.
വന്‍ തുകയ്ക്ക് വിമാനങ്ങള്‍ വാങ്ങി പൊതുഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം. 126 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനായിരുന്നു 2012ല്‍ യുപിഎ സര്‍ക്കാരിന്റ കാലത്ത് ഫ്രാന്‍സുമായുള്ള ധാരണ. അന്നത്തേതിന്റെ മൂന്നിരട്ടി വിലയ്ക്കാണ് ഇപ്പോള്‍ ഒരു വിമാനം വാങ്ങുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വിമാനങ്ങള്‍ വാങ്ങുന്ന വില അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. 108 വിമാനങ്ങള്‍ ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎല്‍) ചേര്‍ന്ന് നിര്‍മ്മിക്കുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാല്‍ മോദി സര്‍ക്കാരിന്റെ കരാര്‍ പ്രകാരം വിമാനങ്ങള്‍ പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുകയാണ്. ഫ്രഞ്ച് കമ്പനി ദസോള്‍ട്ടുമായി വ്യാപാര പങ്കാൡമുള്ള അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സ് കമ്പനിക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ കരാര്‍ പരിഷ്‌കരിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.