കോൺഗ്രസ്സ് മുന്നിലെത്തിയ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ഇക്കാരണത്താൽ തന്നെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രി പദവിക്ക് ഒന്നിൽക്കൂടുതൽ അവകാശവാദക്കാർ രംഗത്തുണ്ട്. ഇതിനിടയിൽ പാർട്ടി പ്രവർത്തകരുടെ അഭിപ്രായം നേരിട്ട് അറിയാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി. ഇതിനായി ഒരു ‘ഓഡിയോ പോൾ’ സംഘടിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്സ് അധ്യക്ഷൻ.
കഴിഞ്ഞ 30 മണിക്കൂറിലധികമായി രാഹുൽ ഗാന്ധിയുടെ ഈ വോയ്സ് മെസ്സേജ് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ പ്രവർത്തകർക്കിടയിൽ കറങ്ങി നടക്കുന്നുണ്ട്. “ഞാൻ രാഹുൽ ഗാന്ധിയാണ്. വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം എനിക്ക് ചോദിക്കാനുണ്ട്. ആരായിരിക്കണം നിങ്ങളുടെ മുഖ്യമന്ത്രി? ഒറു പേര് മാത്രം പറയുക. നിങ്ങൾ പറയുന്ന പേര് കേൾക്കുന്ന ഒരേയൊരാൾ ഞാനായിരിക്കും. പാർട്ടിയിലെ മറ്റൊരാളും ഇക്കാര്യമറിയില്ല. ബീപ് ശബ്ദത്തിനു ശേഷം പറയുക.” -ഇതാണ് സന്ദേശം.
2.4 ലക്ഷത്തോളം വരുന്ന പാർട്ടി പ്രവർത്തകർക്കിടയിൽ രാഹുൽ ഗാന്ധിയുടെ സന്ദേശം പോയിട്ടുണ്ട്. അതെസമയം മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രി ആരായിരിക്കുമെന്നത് സംബന്ധിച്ച് ഇതിനകം ഏകദേശ ധാരണ വന്നിട്ടുണ്ട്. എങ്കിലും ഈയൊരു പ്രശ്നം പാർട്ടിക്കകത്ത് ശക്തമായ വിഭാഗീയത സൃഷ്ടിച്ചിട്ടുണ്ട്.