ഭീരുക്കൾ ചിദംബരത്തെ ലജ്ജാകരമാം വിധം വേട്ടയാടുകയാണെന്ന് പ്രിയങ്ക ഗാന്ധി
ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ സിബിഐയുടെ അറസ്റ്റ് ഭീഷണി നേരിടുന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനെ പിന്തുണച്ച് വയനാട് എംപിയും മുൻ പാർട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധി. ചിദംബരത്തിന് എതിരെ ഇപ്പോൾ നടക്കുന്നത് വ്യക്തിഹത്യയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിദംബരത്തെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത് എത്തിയതിന് പിന്നാലെയാണ് രാഹുലും ട്വീറ്റുമായെത്തിയത്.
മോദി സര്‍ക്കാർ നടത്തുന്നത് പി ചിദംബരത്തെ വ്യക്തിഹത്യ നടത്താനാണ്. ഇതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ ഏജൻസികളെയും ഒരു വിഭാഗം നട്ടെല്ലില്ലാത്ത മാധ്യമങ്ങളെയും ഉപയോഗിക്കുകയാണ്. മസിൽ പവർ ഉപയോഗിച്ച് നടത്തുന്ന ഇത്തരം ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നെന്നും രാഹുൽ ട്വീറ്റിൽ പറയുന്നു.
Modi's Govt is using the ED, CBI & sections of a spineless media to character assassinate Mr Chidambaram.
I strongly condemn this disgraceful misuse of power.
— Rahul Gandhi (@RahulGandhi) August 21, 2019
ഭീരുക്കൾ ചിദംബരത്തെ ലജ്ജാകരമാം വിധം വേട്ടയാടുകയാണെന്നും നേരത്തെ പ്രിയങ്ക ഗാന്ധി വിഷയത്തിൽ നടത്തിയ പ്രതികരണം. രാജ്യത്തിന് വേണ്ടി പല നിലകളിലും ചിദംബരം പ്രവർത്തിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രി, ആഭ്യന്തര മന്ത്രി എന്നീ നിലകളിൽ പതിറ്റാണ്ടുകൾ അദ്ദേഹം വിശ്വസ്തതയോടെ രാജ്യത്തെ സേവിച്ചിട്ടുണ്ട്. എന്തൊക്കെ വന്നാലും അദ്ദേഹത്തോടൊപ്പം ഉറച്ച് നിൽക്കുമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി. ധൈര്യത്തോടെ സത്യം വിളിച്ചു പറയുകയും സർക്കാരിന്റെ പരാജയങ്ങൾ തുറന്ന് കാണിക്കുകയും മാത്രമാണ് ചിദംബരം ചെയ്തതെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.
An extremely qualified and respected member of the Rajya Sabha, @PChidambaram_IN ji has served our nation with loyalty for decades including as Finance Minister & Home Minister. He unhesitatingly speaks truth to power and exposes the failures of this government,
1/2— Priyanka Gandhi Vadra (@priyankagandhi) August 21, 2019
അതേസമയം, ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ഭീഷണി നേരിടുന്ന ചിദംബരം കഴിഞ്ഞ 17 മണിക്കൂറായി ഒളിവിലാണ്. ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനായി പല തവണ ഡൽഹിയിലെ വസതിയിൽ സിബിഐ സംഘമെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ എൻഫോഴ്‌സ്‌മെന്റ് ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ, ഐഎന്‍എക്‌സ് മാക്‌സ് കേസില്‍ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തീരുമാനം എടുത്തില്ല. അപക്ഷ പരിഗണിച്ച ഉടൻ ഫയൽ ചീഫ് ജസ്റ്റിസിന് കൈമാറുന്നതായി അറിയിക്കുകയായിരുന്നു.
ഹർജിയിൽ അടിയന്തിരമായി തിരുമാനമെടുക്കാനില്ലെന്നായിരുന്നു ജസ്റ്റിസ് രമണ അപേക്ഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്. ഇതോടെ മുൻ കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ അറസ്റ്റ് തടയുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളും സുപ്രീം കോടതി നൽകിയില്ലെന്നതും ശ്രദ്ധേയമാണ്.