രജിനിയെ സ്വീകരിക്കാൻ വൻ ആരാധകനിരയാണ് തൂത്തുക്കുടിയിൽ ഉണ്ടായിരുന്നത്.
സ്റ്റെർലൈറ്റ് പ്രക്ഷോഭത്തിനു നേർക്ക് പൊലീസ് വെടിയുതുിർത്തതിനെ തുടർന്ന് പരിക്കേറ്റവരെ സന്ദർശിച്ച രജിനി കടുത്ത വാക്കുകളിൽ സർക്കാരിനെ വിമർശിച്ചു. തന്റെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതല്ലെന്ന സൂചന നൽകിയാണ് രജിനി സന്ദർശനത്തിനിറങ്ങിയത്. അതെസമയം, സമരക്കാർക്കിടയിൽ സാമൂഹ്യവിരുദ്ധരുമുണ്ടായിരുന്നെന്നും രജിനി പറഞ്ഞു. ഇവരെ നിലയ്ക്കു നിർത്താൻ സർക്കാരിന് കഴിയാഞ്ഞതാണ് അക്രമത്തിന് കാരണമെന്നും രജിനി വ്യക്തമാക്കി. ഈ പ്രസ്താവന വിവാദമായിട്ടുണ്ട്.
ജനങ്ങളുടെ ആവശ്യം തിരിച്ചറിയാന്‍ സർക്കാരിന് കഴിയാതിരുന്നത് ദുഖകരമാണെന്ന് രജിനി പറഞ്ഞു. സാധാരണക്കാരായ മനുഷ്യരുടെ മരണത്തിന് തമിഴ്നാട് സർക്കാരാണ് ഉത്തരവാദിയെന്നും രജിനി ചൂണ്ടിക്കാട്ടി.
രജിനിയെ സ്വീകരിക്കാൻ വൻ ആരാധകനിരയാണ് തൂത്തുക്കുടിയിൽ ഉണ്ടായിരുന്നത്.
മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസ്സൻ സംഭവത്തിന് തൊട്ടുപിന്നാലെ തൂത്തുക്കുടി സന്ദർശിച്ചിരുന്നു. തമിഴ് ജനതയുടെ വികാരം ഉൾക്കൊണ്ട് കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് അന്ന് കമൽ ഹാസൻ എത്തിയത്. സംഭവസ്ഥലത്തേക്ക് രജിനി വരാത്തതിൽ ജനങ്ങൾക്കിടയിൽ മുറുമുറുപ്പുണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടക്കാനിരിക്കെയാണ് രജിനിയുടെ ഈ മാറിനിൽക്കല്‍ എന്നതിനാൽ ആരാധകരും ആശങ്കയിലായിരുന്നു.
അതെസമയം കടുത്ത ജനകീയ പ്രക്ഷോഭങ്ങളെ ഭയന്ന് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്റ്റെർലൈറ്റ് കമ്പനി അടച്ചിടാൻ ഇന്നലെ ഉത്തരവിറക്കിയിരുന്നു. ഡിജിപി ടികെ രാജേന്ദ്രന്റെയും എടപ്പാടിയുടെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നത് തുടരുകയാണ്. രാജേന്ദ്രനെതിരെ കൂട്ടക്കൊല നടത്തിയതിന് കേസ് ചാർജ് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ, സ്റ്റെർലൈറ്റിനെതിരായി തങ്ങൾ നടപടിയെടുത്തിരുന്നുവെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ഗ്രീൻ കൺസെന്റ് നൽകിയിരുന്നില്ലെന്നുമുള്ള ന്യായങ്ങളിൽ ഉറച്ചു നിൽക്കുകയുമാണ് എടപ്പാടി പളനിസ്വാമി.