ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ അനുകൂലിച്ച് ലോക് ജൻശക്തി പാർട്ടി അധ്യക്ഷനും കേന്ദ്ര സർക്കാരിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രിയുമായ രാംവിലാസ് പാസ്വാൻ. ബിജെപി എതിർത്തിട്ടുണ്ടാകാം, എന്നാല്‍ കേന്ദ്ര സർക്കാർ സുപ്രീംകോടതി വിധിക്കെതിരെ നിലപാടെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയോധ്യയിലെ രാമക്ഷേത്ര നിർമാണ വിഷയത്തിലും ബിജെപിയോട് വിയോജിക്കുന്ന നിലപാടാണ് പാസ്വാൻ സ്വീകരിച്ചത്. അയോധ്യ വിധി എന്തു തന്നെയായിരുന്നാലും അത് അംഗീകരിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് പാസ്വാൻ പറഞ്ഞു. വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന നിലപാടിനോട് അദ്ദേഹം വിയോജിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസ്സും അഭിപ്രായം പറയണമെന്നും പാസ്വാൻ വ്യക്തമാക്കി. കോടതിവിധി വരുംവരെ കാത്തിരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി, സർക്കാർ നിലപാട് സംബന്ധിച്ചുള്ള എല്ലാ സംശയവും അവസാനിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ബേഠി ബചാവോ ബേഠി പഠാവോ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത് ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലെന്ന് ആരാണ് പറയുകയെന്ന് അദ്ദേഹം ചോദിച്ചു. ലിംഗപരമായ ഒരു വിവേചനവും പാടില്ല. സ്ത്രീകൾ ബഹിരാകാശത്ത് പോകുന്ന കാലമാണ്. പിന്നെന്തുകൊണ്ട് ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചു കൂടാ? -പാസ്വാൻ ചോദിച്ചു.