തിങ്കളാഴ്ച വീട്ടുകാർ സ്ഥലത്തില്ലാത്ത സമയം നോക്കി പെൺകുട്ടി കുളിമുറിയിലെ കൊളുത്തിൽ ദുപ്പട്ട കൊണ്ട് കുരുക്കിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഹരിയാനയിൽ കൂട്ടബലാൽസംഗം ചെയ്യപ്പെട്ട പന്ത്രണ്ടാംക്ലസുകാരി ആത്മഹത്യ ചെയ്തു. നൂഹ് ജില്ലയിലെ റോസ്ക മിയോ എന്ന സ്ഥലത്താണ് 17 വയസ്സുള്ള പെൺകുട്ടി തൂങ്ങി മരിച്ചത്. മകൾ കൂട്ടബലാൽസംഗത്തിന് ഇരയായ ശേഷവും പൊലീസിനെ സമീപിക്കാൻ മാതാപിതാക്കൾ കൂട്ടാക്കിയില്ല. കുടുംബത്തിന്റെ ‘മാനം’ നഷ്ടപ്പെടുമെന്ന് ഭയന്നായിരുന്നു ഇത്.
വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ ഞായറാഴ്ച പുലർച്ചെ 2.30ഓടെ കാണാതാകുകയായിരുന്നു. വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ അടുത്ത ഗ്രാമത്തിൽ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി.
മൂന്ന് യുവാക്കൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായിരുന്നു താനെന്ന് പിറ്റേദിവസം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. ഇവർക്കൊപ്പം നാലുപേർ കൂടി പിന്നീട് ചേർന്നു. ഈ സംഘം ഒരു സ്വിഫ്റ്റ് കാറിൽ വെച്ച് ബലാൽസംഗം ചെയ്യുകയും ബോധം നഷ്ടമായപ്പോൾ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തുവെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച വീട്ടുകാർ സ്ഥലത്തില്ലാത്ത സമയം നോക്കി പെൺകുട്ടി കുളിമുറിയിലെ കൊളുത്തിൽ ദുപ്പട്ട കൊണ്ട് കുരുക്കിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു.
തട്ടിക്കൊണ്ടുപോകൽ, ആത്മഹത്യാ പ്രേരണ എന്നിവയും, പ്രായപൂര്‍ത്തിയാകാത്തയാളെ ബലാല്‍സംഗം ചെയ്തതിന് പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കുറ്റക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ തെരഞ്ഞു കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറയുന്നു. എന്നാൽ, മറ്റു പല കേസുകളിലുമെന്ന പോലെ കുറ്റക്കാര്‍ ഈ കേസിലും രക്ഷപ്പെടുമോയെന്നാണ് താന്‍ ആശങ്കപ്പെടുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു.