രാജ്യത്ത് വളർന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ എഴുത്തുകാർ പുറപ്പെടുവിച്ച ആഹ്വാനങ്ങളിലൊന്ന് ടിഎം കൃഷ്ണയുടേതാണ്.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മോദിയെയും ബിജെപിയെയും നിരാകരിക്കണമെന്ന് വിഖ്യാത സംഗീതജ്ഞൻ ടിഎം കൃഷ്ണയുടെ ആഹ്വാനം. കഴിഞ്ഞ അഞ്ചു വർഷങ്ങൾ രാജ്യത്ത് വെറുപ്പും വിദ്വേഷവും കുറ്റകൃത്യങ്ങളും കൊണ്ട് നിറഞ്ഞുവെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് കൃഷ്ണ പറഞ്ഞു. ഭീതി പരത്തിക്കൊണ്ടാണ് നിലവിലെ സർക്കാര്‍ ഭരണം നടത്തിയത്. ഇതിൽ മാറ്റം വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് വളർന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ എഴുത്തുകാർ പുറപ്പെടുവിച്ച ആഹ്വാനങ്ങളിലൊന്ന് ടിഎം കൃഷ്ണയുടേതാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കൊല്ലപ്പെട്ട മനുഷ്യരെ ഓർക്കണമെന്നും ഭീതിയോടെ ജിവീക്കുന്നവരെ മനസ്സിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സംസാരിക്കാൻ പാടില്ലെന്നും വിയോജിക്കാൻ പാടില്ലെന്നുമുള്ള അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളത്. ധാർമികമായും സദാചാരപരമായും ചില പിഴവുകൾ രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇത് ഇപ്പോൾ തിരിച്ചറിഞ്ഞില്ലെങ്കിൽ വൈകിപ്പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോൾ മാത്രമാണ് താൻ പ്രതികരിക്കുന്നതെന്ന വാദത്തെ കൃഷ്ണ തള്ളിക്കളഞ്ഞു. താൻ എപ്പോഴും പ്രതികരിച്ചു കൊണ്ടിരുന്ന ആളാണ്. ഇന്ന് ‘സിക്കുലർ’, ‘പ്രസ്റ്റിറ്റ്യൂട്ട്’ എന്നെല്ലാം പഴി കേൾക്കുന്ന മാധ്യമപ്രവർത്തകർ തന്നെയാണ് കോൺഗ്രസ്സിന്റെ അഴിമതികൾ പുറത്തു കൊണ്ടു വന്നതെന്നോർക്കണം. പക്ഷെ ഇപ്പോൾ അതേ മാധ്യമപ്രവർത്തകർ തങ്ങളുടെ ജോലി ചെയ്യുന്നതിന്റെ പേരിൽ പഴി കേട്ടു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതേ കാലാകാരന്മാർ തന്നെ മുൻ സർക്കാരുകളുടെ കാലത്തും ആവിഷ്കാര സ്വാതന്ത്ര്യത്തിനായി വാദിച്ചു കൊണ്ടിരുന്നവരാണ്. മോദിയോടുള്ള വിരോധം കൊണ്ടാണ് ഈ എതിർപ്പുകളെല്ലാമെന്ന് വരുത്തിത്തീർക്കുന്നത് തെറ്റാണെന്ന് അദ്ദേഹം വിശദീകരിച്ചു.