ബിഹാറിൽ രാഷ്ട്രീയ ജനതാദളിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി രഘുവർ റായ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു അറുപതുകാരനായ റായ്. കല്യാൺപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ജനാർദ്ദൻപൂരിലാണ് സംഭവം നടന്നത്.
മൂന്നോ നാലോ പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരിലൊരാൾ റായിയുടെ അടുത്തുവന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നാട്ടുകാർ റായിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പ്രതികളെ പിടികൂടാനായിട്ടില്ലെന്ന് സമസ്തിപൂർ പൊലീസ് സൂപ്രണ്ട് ഹർപീത് കൗർ പറഞ്ഞു. കൊലയ്ക്കു പിന്നിലെ കാരണവും വ്യക്തമല്ല. കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ആർഎൽഡി പ്രവർത്തകർ റോഡുപരോധം അടക്കമുള്ള പ്രതിഷേധ പരിപാടികളിൽ സംഘടിപ്പിച്ചു.
സംസ്ഥാനത്ത് ക്രമസമാധാന സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നതിന്റെ ദൃഷ്ടാന്തമാണ് റായിയുടെ കൊലപാതകമെന്ന് ആർഎൽഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. ക്രിമിനലുകളുടെ സംരക്ഷകരായി സർക്കാർ മാറിയിരിക്കുകയാണ്. ആർഎൽഡി, ആർഎൽഎസ്പി നേതാക്കൾ കൊല ചെയ്യപ്പെടുമ്പോൾ ആഭ്യന്തരമന്ത്രാലയത്തിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി നിതീഷ് കുമാർ നിശ്ശബ്ദത പാലിക്കുകയാണെന്നും തേജസ്വി ആരോപിച്ചു.