UPDATES

ട്രെന്‍ഡിങ്ങ്

2019-നുള്ള അജണ്ട റെഡി; ‘ഹിന്ദു ഉണരണം, നമുക്ക് വേറെവിടെയും പോകാനില്ല’- മോഹന്‍ ഭാഗവത്

തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുകയെന്നാല്‍ സത്യത്തോടും അഹിംസയോടും കൂടുതല്‍ പ്രതിബദ്ധതയുള്ളവരാകുക എന്നാണ് ഭഗ്‌വത് പറയുന്നത്

2019 പൊതുതെരഞ്ഞെടുപ്പിന് മുമ്പായി കളമൊരുക്കുക എന്ന ലക്ഷ്യത്തോടെ അജണ്ടകള്‍ ഇപ്പോഴേ നിശ്ചയിച്ച് ആര്‍എസ്എസ്. 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് അഴിമതി വിരുദ്ധ-വര്‍ഗീയ പ്രചരണങ്ങളായിരുന്നു എങ്കില്‍, അടുത്ത പൊതുതെരഞ്ഞെടുപ്പ് പൂര്‍ണമായി ഹിന്ദുത്വ ഐക്യം എന്ന അജണ്ടയിലൂന്നി അത് കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് സംഘപരിവാര്‍ എന്നാണ് ഇന്നലെ മീററ്റില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗ്‌വത് നടത്തിയ പ്രസംഗം ഉള്‍പ്പെടെ സൂചിപ്പിക്കുന്നത്. ഏറ്റവുമടുത്തുണ്ടായ നീരവ് മോദി കുംഭകോണമടക്കമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടം എത്രത്തോളം വോട്ട് കൊണ്ടു വരും എന്നതും സംശയാസ്പദമായ സാഹചര്യത്തിലാണ് ഹിന്ദുക്കള്‍ മുഴുവന്‍ ഒരുമിക്കണമെന്ന ആഹ്വാനവുമായി ഭാഗ്‌വത് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഇന്നലെ മീററ്റില്‍ നടന്ന 25-ാമത് സ്വയംസേവക് സമാഗം എന്ന മൂന്നു ലക്ഷത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സമ്മേളിക്കുന്ന പരിപാടിയിലായിരുന്നു ഭഗ്‌വതിന്റെ പ്രസംഗമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന്: “നിങ്ങള്‍ ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയൂ. ഈ രാജ്യത്തിന്റെ ഉത്തരവാദിത്തം നമ്മുടേതാണ്, അതുകൊണ്ട് തന്നെ നമുക്ക് ഒരുമിച്ചേ മതിയാകൂ. പുരാതനകാലം മുതല്‍ക്കേ ഇതാണ് നമ്മുടെ വീട്. നമുക്ക് ഈ ലോകത്ത് വേറെയെവിടേയും പോകാനില്ല. ഈ രാജ്യത്ത് എന്തെങ്കിലും മോശമായി സംഭവിച്ചാല്‍ നമ്മളായിരിക്കും ഉത്തരവാദികള്‍”– അദ്ദേഹം പറഞ്ഞു.

ഒരു രാജ്യത്തിന്റെ ഐഡന്റിറ്റിയിലും സംസ്‌കാരത്തിലും അഭിമാനം കൊണ്ടില്ലെങ്കില്‍, ഒരു രാജ്യം അങ്ങനെ ചെയ്യുന്നില്ല എങ്കില്‍ അവിടെ പുരോഗതിയുണ്ടാവില്ല എന്നും ഭഗ്‌വത് പറയുന്നു. “നമ്മള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോഴും പോരടിക്കുന്നു എന്നതാണ് നമ്മെ ഒരുമിപ്പിക്കുന്നതിന് തടസമാകുന്നത്. ഏതു സമുദായമാണെങ്കിലും ഹിന്ദുക്കളെല്ലാം സഹോദരങ്ങളാണെന്ന് നാം പറയേണ്ടതുണ്ട്. ഭാരത് മാതയില്‍ വിശ്വസിക്കുന്നവര്‍, അവളുടെ സംസ്‌കാരത്തില്‍ വിശ്വസിക്കുന്നവര്‍, സന്തതിപരമ്പരകള്‍ ഒക്കെ ഹിന്ദുക്കളാണ്. തങ്ങള്‍ ഹിന്ദുക്കളാണെന്ന് അറിയാത്ത ഹിന്ദുക്കള്‍ ഇന്നും ഈ രാജ്യത്തുണ്ട്“- ഭഗ്‌വത് പറഞ്ഞു.

ഹിന്ദുക്കള്‍ വൈവിധ്യങ്ങളെ ആഘോഷിക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു. “നമ്മുടെ പൂര്‍വപിതാക്കന്മാര്‍ ആത്യന്തിക സത്യം കണ്ടെത്തിയവരാണ്. ആ സത്യം എന്നു പറയുന്നത് നിലനില്‍ക്കുന്നതെല്ലാം ഒന്നാണ് എന്നാണ്. ഭൗതികമായി നോക്കുകയാണെങ്കില്‍ അതൊക്ക വിവിധ രൂപങ്ങളിലായിരിക്കും. പക്ഷേ ഉള്ളില്‍ അതെല്ലാം ഒന്നാണ്. നാനാത്വത്തില്‍ ഏകത്വം മാത്രം കണ്ടാല്‍ പോര. നമ്മുടെ വൈവിധ്യമാണ് നമ്മുടെ ഐക്യം എന്ന് തിരിച്ചറിയണം. അതുകൊണ്ടാണ് നമ്മള്‍ വൈവിധ്യങ്ങളെ ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്”– ഭഗ്‌വത് കൂട്ടിച്ചേര്‍ക്കുന്നു.

തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുകയെന്നാല്‍ സത്യത്തോടും അഹിംസയോടും കൂടുതല്‍ പ്രതിബദ്ധതയുള്ളവരാകുക എന്നാണ് ഭഗ്‌വത് പറയുന്നത്. “നമ്മള്‍ കൂടുതല്‍ തീവ്രത പ്രകടിക്കുമ്പോള്‍ അത് കൂടുതല്‍ വൈവിധ്യത്തെ ആഘോഷിക്കലാണ്. എന്നാല്‍, ഒരു കാര്യമുള്ളത് ശക്തി/അധികാരം നമ്മുടെ പിന്നിലുണ്ടെങ്കില്‍ മാത്രമേ ശരിയായ കാര്യങ്ങളെ കുറിച്ച് ഈ ലോകം ശ്രദ്ധിക്കുകയുള്ളൂ”– അദ്ദേഹം പറഞ്ഞു.

ശക്തിയില്ലാത്ത ദൈവങ്ങളെ പോലും ആര്‍ക്കും ബഹുമാനമില്ലെന്നും ശക്തിയില്ലാത്തതു കൊണ്ടാണ് ആടുകളെ ബലിയായി സ്വീകരിക്കുന്നതെന്നും ഭഗ്‌വത് പറഞ്ഞു. അവിടെ ചേര്‍ന്നിരിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടുതല്‍ ശക്തി തെളിയിക്കേണ്ടതില്ലെന്നും അവര്‍ അവിടെയുള്ളപ്പോള്‍ തന്നെ ശക്തിയുണ്ട് എന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം എന്ന ലക്ഷ്യമാണ് ഏറ്റവും ഉന്നതമെന്നും പറഞ്ഞ ഭഗ്‌വത്, ഓരോ രാജ്യങ്ങളും ഉണ്ടാക്കിയിരിക്കുന്നത് ഓരോ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും പറയുന്നു. “റോം ഉണ്ടാക്കിയത് അധികാരത്തിനു വേണ്ടിയാണ്. സൗന്ദര്യത്തെ പ്രദര്‍ശിപ്പിക്കുന്നത് മുന്‍നിര്‍ത്തിയാണ് ഗ്രീസ് ഉണ്ടാക്കിയത്, കലയുടെ ആശയം കൊണ്ടാണ് ഫ്രാന്‍സ് നിലവില്‍ വന്നത്. അവരുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതുകൊണ്ട് അവ ഇന്ന് രാഷ്ട്രങ്ങളാണ്. എന്നാല്‍ ജീവിതമെന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഇന്ത്യ നിലവില്‍ വന്നത്. അതുകൊണ്ടു തന്നെ ആ ആശയം ഒരിക്കലും അവസാനിക്കില്ല. നമ്മുടെ രാഷ്ട്രം അനശ്വരമാണ്”-ഭഗ്‌വത് പറയുന്നു.

ആരോഗ്യവും ബുദ്ധിയും തൊലി വെളുപ്പുമുള്ള കുട്ടികളെ ഉണ്ടാക്കാന്‍ ആര്‍എസ്എസിന്റെ സെക്സ് ടിപ്സ്

ആര്‍എസ്എസ് എന്തിനാണ് കേരളത്തെ പേടിക്കുന്നത്?

പ്രവീണ്‍ തൊഗാഡിയ ഭയക്കുന്ന വ്യാജ ഏറ്റുമുട്ടല്‍; മോദി-അമിത് ഷാ സംഘം പേടിക്കുന്ന തൊഗാഡിയ

നാടകമെഴുതാന്‍ ആര്‍എസ്എസ് ശാഖയില്‍ നുഴഞ്ഞുകയറിയ ഒരു ബംഗാളി കണ്ടത്

കേരളത്തിലെ ഹിന്ദുവിന് എന്തിന്റെ കുറവാണ് സംഘപരിവാരം വന്ന് നികത്താനുള്ളത്?

ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍