ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങിളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ – ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, ജൈന, പാര്‍സി വിഭാഗക്കാരെ ഇന്ത്യന്‍ പൗരത്വം നല്‍കി താമസിപ്പിക്കുന്നതിനുള്ള ബില്‍ അസമില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ രാജി സന്നദ്ധ അറിയിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സര്‍ബാനന്ദ സോനോവാള്‍. അസമിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാകുന്നില്ലെങ്കില്‍ പിന്നെ ഞാനെന്തിന് മുഖ്യമന്ത്രിയായി തുടരണമെന്ന് സര്‍ബാനന്ദ സോനോവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങിളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ – ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, ജൈന, പാര്‍സി വിഭാഗക്കാരെ ഇന്ത്യന്‍ പൗരത്വം നല്‍കി താമസിപ്പിക്കുന്നതിനുള്ള ബില്‍ അസമില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.
അസമികള്‍ വലിയ ഭീഷണിയായാണ് ഈ നീക്കത്തെ കാണുന്നത്. 2016 ജൂലായില്‍ ലോക്‌സഭയില്‍ വച്ച ഈ ബില്‍ 1955ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നു. “ഇത് വിദേശികള്‍ക്ക് അനധികൃത കുടിയേറ്റത്തിന് അവസരമൊരുക്കുന്നതിനുള്ള ബില്‍” ആണെന്ന് കിഷക് മുക്തി സംഗ്രം സമിതി പ്രസിഡന്റ് അഖില്‍ ഗൊഗോയ് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 1971 മുതല്‍ ഏതാണ് 20 ലക്ഷം ബംഗാളി ഹിന്ദുക്കള്‍ (ബംഗ്ലാദേശില്‍ നിന്നുള്ളവര്‍) ഇന്ത്യയില്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ട്. ഈ ബില്‍ നിയമമായാല്‍ ബംഗ്ലാദേശില്‍ നിലവിലുള്ള 1.70 കോടി ഹിന്ദുക്കള്‍ കൂടി ഇന്ത്യയിലേയ്ക്ക് വരും. പൗരത്വ ഭേദഗതി ബില്‍ അന്തിമ തീയതിയെക്കുറിച്ച് പറയു്‌നനില്ലെന്നും അഖില്‍ ഗൊഗോയ് പറയുന്നു.
മേയ് ഏഴ് മുതല്‍ സംസ്ഥാനത്ത് ബില്ലിനെതിരെ പ്രതിഷേധം ശക്തമാണ്. ബിജെപി എംപി രാജേന്ദ്ര അഗര്‍വാള്‍ അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി സമിതി പൊതുജനാഭിപ്രായം തേടുന്നതിനായി ഗുവാഹത്തിയില്‍ നടന്ന ഹിയറിംഗിനിടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിനും അസം ഗണ പരിഷദിനും പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മ ആയ എന്‍ ഇ എസ് ഒയും (നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്റ്സ് ഓര്‍ഗനൈസേഷന്‍) രംഗത്തുണ്ട്. 2014ലെ ലോക് സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അസമില്‍ വര്‍ഗീയ ധ്രുവീകരണം ശക്തമാക്കുന്നതിനായി ബംഗ്ലാദേശില്‍ നിന്ന് കുടിയേറുന്ന മുസ്ലീങ്ങള്‍ക്കെതിരെ നരേന്ദ്ര മോദി അടക്കമുള്ളവര്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.