സര്‍ക്കാരിന് അപ്രീതിയുള്ള ചില സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് നിയമവിരുദ്ധമായി തന്നെ നീക്കിയതെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലില്‍ വര്‍മ ആരോപിക്കുന്നു.
സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ നീക്കിയ മോദി സര്‍ക്കാരിന്റെ നടപടി വിവാദമായിരിക്കുകയാണ്. തനിക്ക് താല്‍പര്യമുള്ള സെപ്ഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി മാത്രമല്ല, അതിനേക്കാളുപരിയായി റാഫേല്‍ കരാറിലെ സിബിഐ അന്വേഷണത്തിന് തടയിടുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് എന്ന ആരോപണവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്രമണം ശക്തമാക്കി കഴിഞ്ഞു. റാഫേല്‍ കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ മോദിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും ഡയറക്ടറായിരുന്ന അലോക് വര്‍മയെ മുന്‍ ബിജെപി കേന്ദ്ര മന്ത്രിമാരായിരുന്ന യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. സര്‍ക്കാരിന് അപ്രീതിയുള്ള ചില സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് നിയമവിരുദ്ധമായി തന്നെ നീക്കിയതെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലില്‍ വര്‍മ ആരോപിക്കുന്നു. സര്‍ക്കാരിന്റെ താല്‍പര്യത്തിനനുസൃതമായി കേസുകള്‍ അട്ടിമറിക്കാന്‍ അനധികൃതമായി അസ്താന ഇടപെട്ടിരുന്നതായും വര്‍മ പറയുന്നു. ഏഴ് കേസുകളാണ് പ്രധാനമായും അലോക് വര്‍മയുടെ പരിഗണനയിലുണ്ടായിരുന്നതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. ഇതില്‍ ഒരു കേസില്‍ രാകേഷ് അസ്താനയുടെ പങ്ക് സിബിഐ അന്വേഷണത്തിലാണ്.
അന്വേഷണം തുടരുന്ന ഏഴ് കേസുകള്‍
1. റാഫേല്‍ കേസ് – ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാന കരാറില്‍ അഴിമതിയുണ്ടെന്ന് ആരോപണം. പരാതിയുടെ വെരിഫിക്കേഷന്‍ സിബിഐ നടത്തിവരുന്നു. 132 പേജുള്ള പരാതി നല്‍കിയിരിക്കുന്നത് മുന്‍ ബിജെപി നേതാക്കളും മുന്‍ കേന്ദ്ര മന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍.
2. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടക്കമുള്ളവര്‍ക്കെതിരെ സംശയത്തിന്റെ നിഴല്‍ നീളുകയും റിട്ട.ഹൈക്കോടതി ജഡ്ജി ആരോപണവിധേയനായതുമായ മെഡിക്കല്‍ കൗണ്‍സില്‍ കൈക്കൂലി കേസ്. അലഹബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ഐഎം ഖുദ്ദൂസിക്കെതിരായ കുറ്റപത്രം സിബിഐ തയ്യാറാക്കിയിട്ടുണ്ട്. അലോക് വര്‍മ ഒപ്പ് വയ്ക്കാനിരിക്കുകയായിരുന്നു.
3. മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതായി അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്എന്‍ ശുക്ലയ്‌ക്കെതിരായ കേസ്. ആരോപണങ്ങളെ തുടര്‍ന്ന് ജസ്റ്റിസ് ശുക്ലയെ അവധിയില്‍ വിടുകയായിരുന്നു. ഈ കേസില്‍ ജസ്റ്റിസ് ശുക്ലയ്‌ക്കെതിരായ കേസ നടപടികളുമായി മുന്നോട്ട് പോകാന്‍ സിബിഐ തീരുമാനിച്ചികുന്നു. ഇതും വര്‍മയുടെ ഒപ്പ് കാത്തിരിക്കുകയായിരുന്നു.
4. ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയ്‌ക്കെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതി.
5. കല്‍ക്കരിപ്പാടങ്ങള്‍ക്ക് അനുമതി നല്‍കിയതിലെ അഴിമതി ആരോപണം – പ്രധാനമന്ത്രിയുടെ സെക്രട്ടറിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഭാസ്‌കര്‍ ഖുല്‍ബെക്കെതിരെ അന്വേഷണം.
6. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരനെതിരെ ഒക്ടോബറില്‍ റെയ്ഡ് നടത്തി സിബിഐ മൂന്ന് കോടി രൂപ പിടിച്ചെടുത്തിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിലെ നിയമനങ്ങള്‍ക്കായി രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കൊടുക്കാറുണ്ടെന്ന് ഇയാള്‍ സിബിഐയോട് പറഞ്ഞിരുന്നു.
7. വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയ ഗുജറാത്തിലെ സന്ദേശര കുടുംബത്തിനും സ്റ്റെര്‍ലിംഗ് ബയോടെക് കമ്പനിക്കും എതിരായ അന്വേഷണം അവസാനഘട്ടത്തിലേയ്ക്ക് അടുക്കുകയായിരുന്നു. ഈ കേസില്‍ രാകേഷ് അസ്താനയുടെ പങ്ക് സിബിഐ അന്വേഷിക്കുന്നുണ്ട്.
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; അസാധാരണ നീക്കങ്ങളില്‍ ആടിയുലഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി