UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“മോദി നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം; അത് പ്രതിപക്ഷത്തിന്റെ വിശ്വാസ്യത കൂട്ടും”: ശശി തരൂർ

കഴിഞ്ഞ ആറു വർഷമായി താൻ ഇതു തന്നെയാണ് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും മോദിയുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് ജനങ്ങൾ വിശ്വസിക്കണമെങ്കിൽ അദ്ദേഹം ശരി ചെയ്യുന്നതിനെ അംഗീകരിക്കേണ്ടതുണ്ടെന്ന് ശശി തരൂർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചു കൊണ്ടിരിക്കുന്നത് രാജ്യത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനേ ഉപകരിക്കൂ എന്ന ജയ്റാം രമേശിന്റെയും അഭിഷേക് സിംഘ്‌വിയുടെയും നിലപാടുകളോട് യോജിച്ച് തിരുവനന്തപുരം എംപി ശശി തരൂർ രംഗത്ത്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവയെ അഭിനന്ദിക്കാൻ തയ്യാറാകണമെന്ന് തരൂര്‍ പറഞ്ഞു. മോദിയുടെ സൽക്കർമ്മങ്ങളെ പ്രകീർത്തിക്കാൻ മടിക്കാതിരിക്കുമ്പോൾ അത് പ്രതിപക്ഷ വിമർശനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുകയാണ് ചെയ്യുകയെന്നും തരൂർ വിശദീകരിച്ചു.

കഴിഞ്ഞ ആറു വർഷമായി താൻ ഇതു തന്നെയാണ് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും മോദിയുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് ജനങ്ങൾ വിശ്വസിക്കണമെങ്കിൽ അദ്ദേഹം ശരി ചെയ്യുന്നതിനെ അംഗീകരിക്കേണ്ടതുണ്ടെന്ന് ശശി തരൂർ പറഞ്ഞു. അതെസമയം പാർട്ടി വക്താവ് മനീഷ് തിവാരി ഈ നിലപാടുകളോട് അത്ര അനുഭാവം കാണിക്കുന്നില്ല. കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം രാജ്യം ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് കാണാതിരിക്കാൻ കഴിയില്ലെന്നും അതെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാൻ പറ്റില്ലെന്നും മനീഷ് തിവാരി പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ എല്ലായ്പ്പോഴും അധിക്ഷേപിക്കുന്നതും ഒറ്റതിരിഞ്ഞ് വ്യക്തിപരമായ ആക്രമിക്കുന്നതും ഗുണകരമാകുന്നത് മോദിക്കു തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്‌വി ട്വീറ്റ് ചെയ്തത്. കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കനേരത്തെ നടത്തിയ പ്രസ്താവനയെ പൂർണമായും പിന്തുണച്ചായിരുന്നു സിംഘ്‌വിയുടെ രംഗപ്രവേശം. “എല്ലായ്പ്പോഴും മോദിയെ അധിക്ഷേപിക്കുന്നത് തെറ്റാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതു മാത്രമല്ല കാരണം. ഒരു തരത്തിൽ മാത്രമുള്ള എതിർപ്പ് അദ്ദേഹത്തെ ശരിക്കും സഹായിക്കുകയാണ് ചെയ്യുന്നത്. പ്രശ്നാധിഷ്ഠിതമായി അവരെ വിലയിരുത്താൻ സാധിക്കണം. വ്യക്തിപരമായല്ല ഇത് ചെയ്യേണ്ടത്. ഉജ്ജ്വല പദ്ധതി മറ്റു പല നല്ല പദ്ധതികളെയും പോലെ മികച്ച ഒന്നാണ്.” സിംഘ്‌വി പറഞ്ഞു.

2014നും 2019നും ഇടയില്‍ മോദി നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സമയമായെന്ന ജയ്റാം രമേശിന്റെ പ്രസ്താവനയ്ക്കാണ് സിംഘ്‌വി പിന്തുണ നൽകിയത്. ഈ കാലയളവിലെ പ്രവര്‍ത്തനം കൊണ്ടാണ് 30ലേറെ ശതമാനം വോട്ടര്‍മാരുടെ പിന്തുണയുമായി മോദി അധികാരത്തിലെത്തിയതെന്നും ജയറാം രമേശ് പറഞ്ഞു. ’മോദിയുടെ ഭാഷ ജനങ്ങളുമായി സംവേദിക്കാന്‍ ശേഷിയുള്ളതാണ്. മുന്‍ കാലങ്ങളില്‍ ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഈ വസ്തുത അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല.’ ജയറാം രമേശ് പറഞ്ഞു.

“മോദിയെ പുകഴ്ത്തണമെന്നല്ല ഞാന്‍ പറയുന്നത് ഭരണത്തില്‍ അദ്ദേഹം കാണിക്കുന്ന ചില സവിശേഷതകളെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കേണ്ടതുണ്ടെന്നും ജയ്റാം ചൂണ്ടിക്കാട്ടി. ഭരണത്തിന്റെ രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ഭരണ രീതിയില്‍ നിന്നുണ്ടായ സാമൂഹ്യ ബന്ധങ്ങളും തീര്‍ത്തും ഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയെ എടുത്ത് പറയുകയും ചെയ്തു. “2019ല്‍ നമ്മള്‍ എല്ലാവരും അദ്ദേഹത്തിന്റെ പദ്ധതികളെ കളിയാക്കുകയായിരുന്നു. എന്നാല്‍ പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന എന്ന പദ്ധതിയ്ക്ക് വലിയ അംഗീകാരമാണ് ജനങ്ങളില്‍ നിന്ന് കിട്ടിയത്. കോടികണക്കിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ ആ പദ്ധതിക്ക് കഴിഞ്ഞു. ഇതിനെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് നമുക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല,” ജയ്റാം പ്രസ്താവിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍