തെരഞ്ഞെടുപ്പ് റാലികളിൽ മോദി പറഞ്ഞുകൊണ്ടിരിക്കുന്ന നുണകൾ സിദ്ധരാമയ്യ ഓരോന്നായി പൊളിക്കുന്നത് ട്വിറ്ററിലൂടെയാണ്.
രാഹുലിനോട് 15 മിനിറ്റ് നേരം എഴുതിയെടുത്ത നോട്ടിൽ നോക്കാതെ പ്രസംഗിക്കാന്‍ ആവശ്യപ്പെട്ട നരേന്ദ്ര മോദിക്ക് സോഷ്യൽ മീഡിയയില്‍ ട്രോളുകളുടെ വിരുന്നാണ്. മോദി നോട്ടെഴുതി വന്ന് പ്രസംഗിക്കുന്നതിന്റെയും ഇംഗ്ലീഷില്‍ പ്രസംഗിക്കാൻ ടെലി പ്രോംപ്റ്റര്‍ ഉപയോഗിക്കുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പറന്നു നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് കർണാടക മുഖ്യമന്ത്രിയുടെ ട്രോൾ.
തന്റെ മുൻഗാമിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ സർക്കാർ ഭരിച്ചിരുന്ന കാലത്തെ നേട്ടങ്ങളെക്കുറിച്ച് 15 മിനിട്ട് നേരം സംസാരിക്കാമോയെന്ന് ട്വിറ്ററിലൂടെ കർണാടക മുഖ്യൻ സിദ്ധരാമയ്യ വെല്ലുവിളിച്ചു. എഴുതിക്കൊണ്ടുവന്ന പേപ്പറിൽ നോക്കി പ്രസംഗിച്ചാലും മതിയെന്നും സിദ്ധരാമയ്യ ട്രോളടിച്ചു.
വൻ പ്രതികരണമാണ് ഈ ട്വീറ്റിന് ട്വിറ്ററിൽ ലഭിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് എഴുതിക്കൊണ്ടു വരാതെ കർണാടക സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് 15 മിനിറ്റ് നേരം പ്രസംഗിക്കാന്‍ കഴിയില്ലെന്ന് മോദി കളിയാക്കിയിരുന്നു. ഇതിന് മറുപടിയായാണ് സിദ്ധരാമയ്യ ഇങ്ങനെ പറഞ്ഞത്.
തെരഞ്ഞെടുപ്പ് റാലികളിൽ മോദി പറഞ്ഞുകൊണ്ടിരിക്കുന്ന നുണകൾ സിദ്ധരാമയ്യ ഓരോന്നായി പൊളിക്കുന്നത് ട്വിറ്ററിലൂടെയാണ്. പ്രധാനമന്ത്രിയുടെ പിഎം ഫസൽ ബീമ യോജനയിലൂടെ കർണാടകത്തിലെ 14 ലക്ഷം കർഷകരെ ഇൻഷൂറൻസ് കവറേജില്‍ കൊണ്ടുവന്നെന്ന മോദിയുടെ പ്രസ്താവനയ്ക്ക് സിദ്ധരാമയ്യയുടെ മറുപടി ഉടനെയെത്തി. ഈ പദ്ധതിയുടെ 50% തുക കർണാടക സർക്കാർ അടച്ച കാര്യവും, ഈ ഇൻഷൂറൻസ് തുക കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കാൻ സംവിധാനമൊരുക്കിയ ഏക സംസ്ഥാനം കർണാടകമാണെന്നും മോദി പറയാത്തതെന്ത് എന്ന ചോദ്യമായിരുന്നു സിദ്ധരാമയ്യയുടെ മറുപടി.
ജഗന്നാഥന്‍ റെഡ്ഢിയുടെ ഖനന മാഫിയയെ മോദി പിന്തുണയ്ക്കുന്നതിനെയും കർഷകര്‍ക്ക് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാത്തതിനെയും പെട്രോൾ വില ദിനംപ്രതി വര്‍ധിക്കുന്നതിനെയുമെല്ലാം സിദ്ധരാരാമയ്യ ട്വിറ്ററിലൂടെ ചർച്ചാവിഷയമാക്കുകയാണ്.