ഝാര്‍ഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് – 52.89 ശതമാനം.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം. നോര്‍ത്ത് കൊല്‍ക്കത്തയില്‍ ബോംബേറുണ്ടായി. ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസിയിലടക്കം 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണി വരെ 41.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഝാര്‍ഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് – 52.89 ശതമാനം. ബംഗാളില്‍ ഒമ്പത് മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി ബിജെപി നേതാവ് അനുപം ഹസ്ര ആരോപിച്ചു. അതേസമയം തന്നെ പോളിംഗ് ബൂത്തില്‍ കയറാന്‍ അനുവദിച്ചില്ല എന്നാണ് തൃണമൂല്‍ എംപി മദന്‍ മിത്രയുടെ പരാതി. ബാസിര്‍ഹാത് അടക്കമുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടായി. ബിജെപി പ്രസിഡന്റ് അമിത് ഷായുടെ റാലിക്കിടെ സംഘര്‍ഷമുണ്ടാവുകയും ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെടുകയും ചെയ്ത നോര്‍ത്ത് കൊല്‍ക്കത്തയില്‍ രണ്ട് ബൂത്തുകളില്‍ ബോംബേറുണ്ടായി. ബിജെപി സ്ഥാനാര്‍ത്ഥി രാഹുല്‍ സിന്‍ഹയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
ഡയമണ്ട് ഹാര്‍ബര്‍, ഡംഡം, നോര്‍ത്ത് കൊല്‍ക്കത്ത മണ്ഡലങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നതായി സിപിഎം ആരോപിക്കുന്നു. ഇവിടെ പലയിടത്തും കേന്ദ സേന ഉണ്ടായിരുന്നില്ല. ജാദവ്പൂര്‍ മണ്ഡലത്തിലെ ബാഗജതിനില്‍ തങ്ങളുടെ ബൂത്ത് കാമ്പ് തൃണമൂല്‍ ഗുണ്ടകള്‍ തകര്‍ത്തതായും സിപിഎം പറയുന്നു. കേന്ദ്ര സേന ഇവിടെ നോക്കുകുത്തിയാണ്. തൃണമൂലും ബിജെപിയും ഒരുമിച്ചാണ് അക്രമം നടത്തുന്നത്. തൃണമൂല്‍-ബിജെപി ബന്ധം വെളിച്ചത്തായി എന്നും സിപിഎം പറയുന്നു.