സര്‍ക്കാരിന് പ്രധാനപ്പെട്ട കേസ് ആയതിനാലും ചന്ദ്രചൂഡ് ആണ് വിധി എഴുതുന്നത് എന്ന് വിവരം ലഭിച്ചതിനാലും ഇടപെടലുകള്‍ നടന്നതായി സംശയിക്കുന്നു എന്നാണ് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.
ഭീമ കോറിഗാവില്‍ കലാപം ആസൂത്രണം ചെയ്‌തെന്ന് ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്നും എസ് ഐ ടി അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധി പറയുമെന്നാണ് സുപ്രീം കോടതി ആദ്യം വ്യക്തമാക്കിയിരുന്നതെന്ന് ദ കാരവാന്‍ റിപ്പോര്‍ട്ട്. സുപ്രീം കോടതി വെബ്‌സൈറ്റ് കേസ് പരിഗണിക്കുന്നതിന്റെ തലേന്ന് ഇത്തരത്തിലാണ് അപ്‌ഡേറ്റ് ചെയ്തിരുന്നത് എന്ന് കാരവാന്‍ ചൂണ്ടിക്കാട്ടുന്നു.
ആക്ടിവിസ്റ്റുകളെ വിട്ടയയ്ക്കണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി ഇവരുടെ വീട്ടുതടങ്കല്‍ നാലാഴ്ചത്തേയ്ക്ക് നീട്ടുകയും എസ് ഐ ടി അന്വേഷണം എന്ന ആവശ്യം തള്ളുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കും തനിക്കും വേണ്ടിയുള്ള ഭൂരിപക്ഷ വിധി പ്രസ്താവമാണ് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ നടത്തിയത്. അതേസമയം കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണത്തിന് വിശ്വാസ്യതയില്ലെന്നും എസ് ഐ ടി അന്വേഷണം അനിവാര്യമാണെന്നും വ്യക്തമാക്കിയുള്ള ന്യൂനപക്ഷ വിധിയാണ് പ്രസ്താവിച്ചത്. ഈ സാഹര്യത്തില്‍ സുപ്രീം കോടതി വെബ്‌സൈറ്റിലെ വിവരങ്ങള്‍ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതാണ് എന്ന് കാരവാന്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ വിധി പ്രസ്താവിക്കും എന്ന് മാറ്റിയതിന് യാതൊരു വിശദീകരണവും നല്‍കാന്‍ സുപ്രീം കോടതി രജിസ്ട്രാര്‍ തയ്യാറായില്ലെന്ന് കാരവാന്‍ പറയുന്നു.
സര്‍ക്കാരിന് പ്രധാനപ്പെട്ട കേസ് ആയതിനാലും ചന്ദ്രചൂഡ് ആണ് വിധി എഴുതുന്നത് എന്ന് വിവരം ലഭിച്ചതിനാലും ഇടപെടലുകള്‍ നടന്നതായി സംശയിക്കുന്നു എന്നാണ് കേസില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായവരില്‍ ഒരാളും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ കാരവാനോട് പ്രതികരിച്ചത്. ഇത് യാദൃശ്ചികമായി സംഭവിച്ചതാണ് എന്ന് കരുതുന്നില്ല എന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. മൂന്ന് ജഡ്ജിമാര്‍ക്കും വേണ്ടിയുള്ള ഐകകണ്ഠ വിധിയാണ് ചന്ദ്രചൂഡ് പ്രസ്താവിക്കാനിരുന്നത് എന്നാണ് പ്രശാന്ത് ഭൂഷണ്‍ പറയുന്ന്. ചന്ദ്രചൂഡിന്റെ വിധ്യന്യായം ഈ സൂചന നല്‍കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിയോജിച്ചുകൊണ്ടുള്ള ന്യൂനപക്ഷ വിധിന്യായത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് പറയുന്നത് ഇങ്ങനെയാണ് – ഹര്‍ജി മൂന്ന് ദിവസം കഴിഞ്ഞ് ലിസ്റ്റ് ചെയ്യണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിന് ഉത്തരവിടണം. കേസ് വീണ്ടും ലിസ്റ്റ് ചെയ്യണമെന്ന് സാധാരണനിലയില്‍ ഒരു ന്യൂനപക്ഷ വിധിന്യായത്തില്‍ പറയാറില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പറയുന്നു.
പൂനെ പൊലീസിന്റെ അന്വേഷണം സംബന്ധിച്ച് ഹര്‍ജിക്കാര്‍ക്കുള്ള പരാതി ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പരിഗണിക്കുന്നതേയില്ല. മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കുന്നതിനായി തങ്ങളുടേതെന്ന പേരില്‍ വ്യാജ കത്തുകള്‍ തയ്യാറാക്കി പുറത്തുവിട്ടു എന്നതടക്കമുള്ള കാര്യങ്ങള്‍ ചന്ദ്രചൂഡ് പരാമര്‍ശിക്കുമ്പോള്‍ ഖാന്‍വില്‍ക്കറുടേയും ചീഫ് ജസ്റ്റിസിന്റേയും ഭൂരിപക്ഷ വിധിന്യായം ഇതില്‍ തൊടുന്നില്ല.
വായനയ്ക്ക്: https://goo.gl/Ctd14o
ജസ്റ്റിസ് ഡി വൈ ചന്ദ്രചുഡ്; സുപ്രീം കോടതിയിലെ ‘സേഫ്റ്റി വാല്‍വ്’