UPDATES

ജുഡീഷ്യറിയോട് ജനാധിപത്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയ ആ നാലുപേരെക്കുറിച്ച്‌

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇനിയവര്‍ പ്രത്യേകമായി രേഖപ്പെടുത്തപ്പെടും

നാല് സുപ്രീംകോടതി ജഡ്ജിമാര്‍ – ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ്  എന്നിവര്‍ അസാധാരണമായ വിധത്തില്‍, ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചും സുപ്രീംകോടതിയുടെ പോക്ക് ശരിയല്ലെന്ന് പറഞ്ഞും രംഗത്തെത്തുകയും വാര്‍ത്താസമ്മേളനം വിളിച്ച് ജനങ്ങളെ അറിയിക്കുകയും ചെയ്തിരിക്കുന്നു. അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലെ രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് പൊട്ടിത്തെറിയിലെത്തിച്ചിരിക്കുന്നത്. ഈ നാല് ജഡ്ജിമാരെ പരിചയപ്പെടാം.

ജസ്റ്റിസ് ജെ ചെലമേശ്വര്‍ (ജസ്തി ചെലമേശ്വര്‍):

1953 ജൂണ്‍ 23ന് ആന്ധ്രയില്‍ കൃഷ്ണ ജില്ലയിലെ പെദ്ദ മുത്തേവി ഗ്രാമത്തില്‍ അന്നപൂര്‍ണമ്മയുടേയും ജസ്തി ലക്ഷ്മിനാരായണയുടെയും  മകനായി ജനനം. 12ാം ക്ലാസ് വരെ പഠിച്ചത് മച്ചിലിപട്ടണത്തെ ഹിന്ദു ഹൈസ്‌കൂളില്‍. മദ്രാസ് ലയോള കോളേജില്‍ നിന്ന് ഫിസിക്‌സ് ബിരുദം. 1976ല്‍ വിശാഖപട്ടണത്തെ ആന്ധ്ര സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം. 1995ല്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി. 1997ല്‍ ഹൈദരാബാദ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജി. 1999ല്‍ മുഴുവന്‍സമയ ജഡ്ജി. 2007ല്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2010 മാര്‍ച്ചില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.

2011 ഒക്ടോബറില്‍ സുപ്രീംകോടതി ജഡ്ജിയായി. ഐടി ആക്ടിലെ സെക്ഷന്‍ 66 എ ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് വിധിച്ചത് ചെലമേശ്വര്‍ ഉള്‍പ്പെട്ട ബഞ്ചാണ്. സ്വകാര്യത മൗലിക അവകാശമെന്ന് വ്യക്തമാക്കിയ ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഉണ്ടായിരുന്നു. ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തിയും വിയോജിപ്പും രേഖപ്പെടുത്തി. കൊളീജിയം യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നു.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

1954 നവംബര്‍ 18ന് ജനനം. 1978ല്‍ ബാര്‍ കൗണ്‍സില്‍ അംഗം. ഗുവാഹത്തി ഹൈക്കോടതിയിലായിരുന്നു പ്രാക്ടീസ്. 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ മുഴുവന്‍ സമയ ജഡ്ജി. 2010 സെപ്റ്റംബറില്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിലേയ്ക്ക് ട്രാന്‍സ്ഫര്‍. 2011ല്‍ പഞ്ചാഹ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്. 2012ല്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 2016 ഡിസംബറില്‍ ജസ്റ്റിസ് ജെഎസ് ഖെഹാറിനെ ചീഫ് ജസ്റ്റിസ് ആക്കാനുള്ള നീക്കത്തിനെതിരെ അഭിഭാഷക സംഘം സുപ്രീംകോടതിയെ സമീച്ചപ്പോള്‍ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് രഞ്ജന്‍ ഗൊഗോയ് ഒഴിവായി.

 

ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ (മദന്‍ ഭീമ റാവു ലോകൂര്‍)

1953 ഡിസംബര്‍ 31ന് ജനനം. ഡല്‍ഹി മോഡേണ്‍ സ്‌കൂളില്‍ പഠിച്ചു. 1970-71ല്‍ അലഹബാദ് സെന്റ് ജോസഫ് കോളേജില്‍ നിന്ന് ഐഎസ്‌സിഇ പരീക്ഷ പാസായി. 1974ല്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഹിസ്റ്ററി ഓണേഴ്‌സ് ബിരുദം. 1977ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1998ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി. 1999ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജി. അതേവര്‍ഷം തന്നെ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. 2010 ഫെബ്രുവരി മുതല്‍ മേയ് വരെ ഡല്‍ഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്. 2010 ജൂണ്‍ മുതല്‍ 2011 നവംബര്‍ വരെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ്. 2011 നവംബര്‍ മുതല്‍ 2012 ജൂണ്‍ വരെ ഹൈദരാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. 2012 ജൂണില്‍ സുപ്രീം കോടതി ജഡ്ജി.

ജസ്റ്റിസ് കുര്യന്‍ ജോസഫ്

1953 നവംബര്‍ 30ന് ജനനം. എറണാകുളം കാലടിയിലെ ചെങ്കലിലുള്ള സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലും കാഞ്ഞൂരിലെ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലും പഠിച്ചു. പിന്നീട് തൃക്കാക്കരയിലെ ഭാരത് മാത കോളേജ്, കാലടിയിലെ ശ്രീ ശങ്കര കോളേജ്, തിരുവനന്തപുരം കേരള ലോ അക്കാഡമി ലോ കോളേജിലും പഠിച്ചു. 1979ല്‍ കേരള ഹൈക്കോടതി അഭിഭാഷകന്‍. 1987ല്‍ ഗവണ്‍മെന്റ് പ്ലീഡറായി. 1994-96 കാലത്ത് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍.

2000 ജൂലൈയില്‍ കേരള ഹൈക്കോടതി ജഡ്ജി. കേരള ജുഡീഷ്യല്‍ അക്കാഡമി പ്രസിഡന്റ് (2006-08), ലക്ഷദ്വീപ് ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ (2008), കേരള ഹൈക്കോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ (2006-09), കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ (2009-10), നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് വിസിറ്റര്‍ (2009-10) എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. രണ്ട് തവണ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി. 2010 ഫെബ്രുവരി മുതല്‍ 2013 മാര്‍ച്ച് വരെ
ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. 2013 മാര്‍ച്ചില്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. ജഡ്ജിമാര്‍ ഭീതിയോ പക്ഷപാതമോ കൂടാതെ പ്രവര്‍ത്തിക്കാനുള്ള ധൈര്യം കണ്ടെത്തുന്നത് ചീഫ് ജസ്റ്റിസില്‍ നിന്നല്ലെന്നും അവര്‍ അത് കണ്ടെത്തുന്നത് ഭരണഘടനയില്‍ നിന്നാണെന്നും 2014ല്‍ ഒരു തുറന്നകോടതിയില്‍ കുര്യന്‍ ജോസഫ് പറഞ്ഞു.

 

രാജ്യം തീരുമാനിക്കട്ടെ; സുപ്രീംകോടതിയില്‍ കലാപം, ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത

‘അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു’; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല

ജസ്റ്റിസ് ലോയയുടെ മരണം; ചീഫ് ജസ്റ്റിസ് മോഹിത് ഷായ്ക്ക് പങ്കെന്ന് പറയുന്ന മകന്റെ കത്തിനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം: തെറ്റായ വിധി നല്‍കില്ല, നാട്ടില്‍ പോയി കൃഷി ചെയ്യും; ജസ്റ്റിസ് ലോയ പറഞ്ഞതായി സുഹൃത്ത്

അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍