ജനുവരിയിലോ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആകാം എന്ന് വാദം കേള്‍ക്കണം എന്ന് തീരുമാനിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അയോധ്യ – ബാബറി ഭൂമി തര്‍ക്ക കേസില്‍ ഇനി എന്ന് തുടര്‍വാദം കേള്‍ക്കുമെന്ന് ജനുവരിയില്‍ പറയാമെന്ന് സുപ്രീം കോടതി. അയോധ്യയിലെ തര്‍ക്ക ഭൂമി നിര്‍മോഹി അഖാരയ്ക്കും രാം ലല്ലയ്ക്കും സുന്നി വഖഫ് ബോര്‍ഡിനുമായി മൂന്നായി വിഭജിച്ച് നല്‍കിയ 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. നാല് മിനുട്ടാണ് ഇന്ന് കോടതി ഈ കേസ് പരിഗണിച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ആണ് വാദം കേള്‍ക്കുന്നത്. അതേസമയം ഉചിതമായ ബഞ്ച് എന്ന് വാദം കേള്‍ക്കണം എന്ന് തിരുമാനിക്കും എന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. തങ്ങള്‍ക്ക് തങ്ങളുടേതായ മുന്‍ഗണനകളുണ്ടെന്നും ജനുവരിയിലോ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആകാം എന്ന് വാദം കേള്‍ക്കണം എന്ന് തീരുമാനിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ കേസില്‍ വിധി വരുന്നത് തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിട്ടുള്ളത്. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ മഹാഭാരത യുദ്ധം തുടങ്ങുമെന്നാണ് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത് പറഞ്ഞത്.
സെപ്റ്റംബര്‍ 27ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് കേസ് അഞ്ചംഗ ഭരണഘടന ബഞ്ചിന് വിടണമെന്ന് ആവശ്യം തള്ളുകയും 1994ലെ ഇസ്മായില്‍ ഫാറൂഖി കേസില്‍ നടത്തിയ പരാമര്‍ശങ്ങളും നിരീക്ഷണളും റദ്ദാക്കാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു. മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പള്ളി അനിവാര്യമല്ല എന്ന നിരീക്ഷണം ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഈ നിരീക്ഷണം അയോധ്യ ഭൂമ തര്‍ക്ക കേസിനെ സ്വാധീനിക്കുമെന്നാണ് മുസ്ലീം സംഘടനകള്‍ വാദിക്കുന്നത്. അതേസമയം ഭൂമി തര്‍ക്കവുമായി ഈ നിരീക്ഷണത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും: അമിത് ഷാ