നേരത്തെ മുംബൈയിലെ കോടതിയിലും രാഹുൽ ഹാജരാകുകയുണ്ടായി.
ആർഎസ്എസ്സിനും ബിജെപിക്കുമെതിരായ തന്റെ പ്രത്യയശാസ്ത്ര യുദ്ധത്തെ പൊതുജന മധ്യത്തിലേക്കെത്തിക്കാൻ അവസരം നൽകുന്നതിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. തനിക്കെതിരെ ബിജെപി പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിൽ അഹ്മദാബാദ് കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് രാഹുൽ ട്വിറ്ററിൽ ഇങ്ങനെ പ്രതികരിച്ചത്. “ഞാനിന്ന് അഹ്മദാബാദിലാണ്. എന്റെ രാഷ്ട്രീയ എതിരാളികളായ ആർഎസ്എസ്സിലെയും ബിജെപിയിലെയും പ്രവർത്തകർ നൽകിയ കേസിൽ കോടതിയിൽ ഹാജരാകാനെത്തിയതാണ്. അവർക്കെതിരായ എന്റെ പ്രത്യയശാസ്ത്ര യുദ്ധത്തെ പൊതുജനങ്ങൾക്കു മുമ്പിലെത്തിക്കാൻ അവസരം നൽകുന്നതിന് ഞാൻ നന്ദി പറയുന്നു,” രാഹുൽ കുറിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി ഗുജറാത്ത് സന്ദർശിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസുകൾ നൽകിയിരിക്കുകയാണ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ. ബിഹാറിലെ പാട്ന ഹൈക്കോടതിയിൽ കഴിഞ്ഞ ആറാംതിയ്യതി രാഹുൽ ഹാജരായിരുന്നു. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിയാണ് ഇവിടെ കേസ് നൽകിയത്. എല്ലാ കള്ളന്മാരുടെയും പേരിൽ ‘മോദി’ ഉണ്ടെന്ന പരാമർശത്തിനെതിരെയാണ് സുശീൽ മോദി കോടതിയെ സമീപിച്ചിരിക്കുന്നത്. നരേന്ദ്രമോദി, നീരവ് മോദി, ലളിത് മോദി എന്നീ പേരുകള്‍ രാഹുൽ പരാമർശിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
മുംബൈയിലെ കോടതിയിലും രാഹുൽ ഹാജരാകുകയുണ്ടായി. ആർഎസ്എസ് പ്രവർത്തകനായ ധ്രുതിമാൻ ജോഷിയാണ് 2017ൽ രാഹുൽ ഗാന്ധിക്കെതിരെ ഈ കേസ് ഫയല്‍ ചെയ്തത്. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന പ്രസ്താവനയാണ് ഈ കേസിനു കാരണമായത്.
അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്ക് വഴി 750 കോടിയുടെ കുംഭകോണം നടന്നെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതാണ് മാനനഷ്ടക്കേസിന് ആധാരമായിരിക്കുന്നത്.