നടി പത്മപ്രിയയാണ് വിമൻ ഇൻ സിനിമ കളക്ടീവിനു വേണ്ടി ഗാർഡിയനോട് സംസാരിച്ചത്.
സഹപ്രവർത്തകയായ നടിയെ കിഡ്നാപ്പ് ചെയ്യാനും ലൈംഗികാക്രമണം നടത്താനും ആസൂത്രണം നടത്തിയ ഗോപാലകൃഷ്ണൻ പദ്മനാഭൻ പിള്ള എന്ന നടൻ ദിലീപിനെ മലയാള സിനിമാതാരങ്ങളുടെ സംഘടനയായ എഎംഎംഎ തിരിച്ചെടുക്കാൻ തീരുമാനിച്ചതും തുടർന്ന് ആക്രമണം നേരിട്ട നടിയടക്കമുള്ള നാല് പ്രമുഖർ രാജി വെച്ചതുമായ വാർത്ത വിഖ്യാത ബ്രിട്ടിഷ് വാർത്താമാധ്യമമായ ദി ഗാർഡിയൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഹോളിവുഡിൽ നിർമാതാവ് ഹാർവി വെയ്ൻസ്റ്റൻ നടിമാരെ ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരുന്ന സംഭവങ്ങൾ ലോകമെമ്പാടും ചർച്ചയായതിന്റെ പശ്ചാത്തലം കൂടി ഗാർഡിയൻ വാർത്തയിൽ പരാമർശിക്കുന്നുണ്ട്.
ഇന്ത്യൻ സിനിമാമേഖലയിൽ ലൈംഗികചൂഷണം നടക്കുന്നതായുള്ള വെളിപ്പെടുത്തലുകൾ വരുന്നുണ്ടെങ്കിൽ അവ ഹോളിവുഡിൽ സംഭവിച്ചതു പോലെയുള്ള തരം മാറ്റങ്ങൾ സൃഷ്ടിക്കാൻ മാത്രം വളർന്നിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒപ്പംതന്നെ, ദിലീപിനെ സംരക്ഷിക്കാനുള്ള എഎംഎംഎയുടെ ശ്രമവും അതെത്തുടർന്നുള്ള നടിമാരുടെ രാജിയും സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിലേക്ക് നയിക്കാമെന്നും സൂചിപ്പിക്കുന്നുണ്ട് റിപ്പോർട്ട്.
നടി പത്മപ്രിയയാണ് വിമൻ ഇൻ സിനിമ കളക്ടീവിനു വേണ്ടി ഗാർഡിയനോട് സംസാരിച്ചത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനം ഒരു ഷോക്കായിരുന്നുവെന്ന് പത്മപ്രിയ പറഞ്ഞു. സംഘടനയുടെ ചട്ടങ്ങളനുസരിച്ചല്ല ദിലീപിനെ പുറത്താക്കിയതെന്നും അതിനാലാണ് തിരിച്ചെടുക്കുന്നതെന്ന് എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു ഗാർഡിയനോട് വിശദീകരിച്ചു.