ട്രംപ് പ്രശ്നങ്ങളെയെല്ലാം കുട്ടിക്കളികളെപ്പോലെ ലളിതവൽക്കരിച്ചു. എല്ലാക്കാര്യങ്ങളും നല്ലത്-ചീത്തത്, വെളുപ്പ്-കറുപ്പ് എന്നിങ്ങനെ കാണാൻ തുടങ്ങി. ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരങ്ങളുടെ സാഹചര്യത്തിലേക്ക് ഇതിനെ പരിഭാഷപ്പെടുത്തിയാൽ ഒന്നുകിൽ ദേശഭക്തൻ അല്ലെങ്കിൽ ദേശദ്രോഹി എന്ന് വരും.
ഈ വാരത്തിൽ എന്റെ ഓഫീസിലേക്ക് കടന്നുവന്ന അന്വേഷണ ഏജൻസിയിലെ ഒരാളുമായി കുറച്ചുനേരം സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന് ഏതാണ്ട് എന്റെ പ്രായമാണ്. അമ്പതു വയസ്സിന്റെ ചുറ്റുവട്ടത്തിൽ. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞാനമ്പരന്നു. അവ എന്തായിരുന്നുവെന്നത് ഒരൽപം കഴിയുമ്പോൾ നിങ്ങളോട് ഞാൻ പറയാം. അതിനു മുമ്പ് നമുക്ക് യുനൈറ്റഡ് സ്റ്റേറ്റ്സിലേക്കൊന്നു നോക്കാം. പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പാർട്ടിയിൽ അംഗമെന്ന് തിരിച്ചറിയപ്പെട്ട ഒരാൾ ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്ക് ബോംബുകൾ അയച്ചു കൊടുത്തു. ഈ ബോംബുകൾ അയച്ചു കിട്ടിയവരിൽ മുൻ പ്രസിഡണ്ട് ബാരക് ഒബാമ, ഹില്ലരി ക്ലിന്റൺ, ട്രംപ് നേരത്തെ വിമർശനമുന്നയിച്ച ചില ഇന്റലിജൻസ് ഓഫീസർമാർ, 2020ൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിടയുള്ള കമലാ ഹാരിസ് എന്ന ഇന്ത്യൻ വശജ എന്നിവർ ഉൾപ്പെടുന്നു.
യുനൈറ്റഡ് സ്റ്റേറ്റ്സിലെ രാഷ്ട്രീയ ചർച്ചകളുടെ നിലവാരം (പ്രത്യേകിച്ചും ബാരക് ഒബാമ ഓഫീസ് വിട്ടതിനു ശേഷം) എന്താണെന്ന് നമുക്കറിയാം. ട്രംപ് പ്രശ്നങ്ങളെയെല്ലാം കുട്ടിക്കളികളെപ്പോലെ ലളിതവൽക്കരിച്ചു. എല്ലാക്കാര്യങ്ങളും നല്ലത്-ചീത്തത്, വെളുപ്പ്-കറുപ്പ് എന്നിങ്ങനെ കാണാൻ തുടങ്ങി. ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരങ്ങളുടെ സാഹചര്യത്തിലേക്ക് ഇതിനെ പരിഭാഷപ്പെടുത്തിയാൽ ഒന്നുകിൽ ദേശഭക്തൻ അല്ലെങ്കിൽ ദേശദ്രോഹി എന്ന് വരും.
കുടിയേറ്റത്തിന്റെ പ്രശ്നം മുന്നിലെത്തിയപ്പോൾ, ട്രംപ് ആക്രാമകവും രോഷാകുലവുമായ നിലപാടെടുത്തു. ഇത് ഉടനെ അവസാനിപ്പിക്കേണ്ട ഒരു പ്രശ്നമാണെന്നും അവസാനിച്ചില്ലെങ്കിൽ താൻ ബലപ്രയോഗത്തിന് മുതിരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വേലികൾ കെട്ടിത്തിരിക്കാൻ തുടങ്ങി. യുഎസ്സിലേക്ക് വിസയില്ലാതെ വന്നവരെന്ന് ആരോപിക്കപ്പെട്ടവരുടെ കുട്ടികളെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തി.
ഡെമോക്രാറ്റുകളും ബിസിനസ്സ് സമൂഹവും പറയുന്നത് മെക്സിക്കോ അതിർത്തി കടന്നെത്തുന്ന ഇത്തരം ‘ബ്ലൂകോളർ തൊഴിലാളികൾ’ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്നുണ്ടെന്നാണ്. ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർമാർക്ക് ബിസിനസ്സ് വിസ നിഷേധിക്കണമെന്ന ട്രംപിന്റെ നയം ഐടി ബിസിനസ്സിനെ തകർക്കുമെന്ന് സിലിക്കൺ വാലി പറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷെ, ട്രംപിന്റെയും അദ്ദേഹത്തിന്റെ അണികളെയും സംബന്ധിച്ചിടത്തോളം പ്രശ്നം വളരെ കൃത്യമാണ്: അമേരിക്ക ശുദ്ധം പാലിച്ച് നിൽക്കണം. മെക്സിക്കോക്കാർ ബലാൽസംഗക്കാരും ക്രിമിനലുകളുമാണ്, ഇന്ത്യാക്കാരാകട്ടെ അമേരിക്കക്കാർ അവകാശപ്പെട്ട തൊഴിലും പണവും തട്ടിയെടുക്കുന്നവരാണ്. വെളുത്ത വർഗക്കാരുടേതല്ലാത്ത എല്ലാ രാജ്യങ്ങളും വൃത്തികെട്ട (shit-hole) ഇടങ്ങളാണ് ട്രംപിന്. ഇതൊരു തരം ആക്രാമകമായ വാചാലതയാണ്. ഇത് രാഷ്ട്രീയ ചര്‍ച്ചയിലേക്ക് കുത്തിവെക്കപ്പെടുമ്പോൾ ഹിംസയാണ് പ്രചോദിപ്പിക്കപ്പെടുകയും ഉൽപ്പിക്കപ്പെടുകയും ചെയ്യുന്നത്. ഈ ഹിംസ രാഷ്ട്രീയരംഗത്തേക്ക് കടന്നു കഴിഞ്ഞുവെന്നതിന് പടിഞ്ഞാറൻ നാടുകളിലെ സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നു. അമേരിക്കയിൽ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ (നമ്മുടെ ലോകസഭയുടെ അവരുടെ പതിപ്പ്) ഗബ്രില്ലെ ജിഫോർഡ്സ് എന്ന അംഗം വെടിയേറ്റ് മരിച്ചത് 2011ലാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ തീവ്രവാദ ഗ്രൂപ്പായ ‘ടീ പാർട്ടി’യിലെ ഒരാളാണ് ഈ വെടിവെപ്പിന് ഉത്തരവാദി. കുടിയേറ്റത്തോട് അനുഭാവം പുലർത്തിയ ഒരു യുകെ പാർലമെന്റംഗം, ജോ കോക്സ് എന്ന സ്ത്രീ വെടിയേറ്റ് മരിച്ചത് 2016ലാണ്. വെളുത്ത വർഗക്കാരെ ചതിച്ചവൾ എന്നാണ് കൊലയാളി ഇവരെ വിശേഷിപ്പിച്ചത്.
ഇനി ഞാൻ തുടക്കത്തിൽ പറഞ്ഞ ആ വ്യക്തിയിലേക്ക് വരാം. റെയ്ഡ് ചെയ്യുന്ന സംഘത്തിനൊപ്പമാണ് ഇയാളെത്തിയത്. കാഴ്ചയിൽ വളരെ ശാന്തനും ബുദ്ധിമാനുമായ ഒരാളെപ്പോലെ തോന്നിച്ചു. അദ്ദേഹം ഉൾപ്പെടുന്ന ഏജൻസി ധനമന്ത്രാലയത്തിനു കീഴിൽ വരുന്നതാണ്. എന്തായാലും, അവരുടെ എല്ലാ നോട്ടവും ഞങ്ങൾ എന്തോ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് തെളിയിക്കാനുള്ള താൽപര്യത്തോടെയായിരുന്നു. അവരിലൊരാൾ ആ വാക്ക് ഉപയോഗിക്കുകയും ചെയ്തു.
സർക്കാരിനകത്തും ഇതെല്ലാം നടക്കുന്നുവെന്ന് കണ്ട് ഞാനാകെ അമ്പരന്നു പോയി. ചുറ്റുമുള്ള സങ്കീർണമായ പ്രശ്നങ്ങളെ ലളിതവൽക്കരിച്ച് കുട്ടിക്കളിയാക്കി ചുരുക്കുന്ന നമ്മുടെ ടെലിവിഷൻ ചാനൽ ചർച്ചകളിലെ വെറുപ്പും വിദ്വേഷവുമെല്ലാം മുഖ്യധാരയിലെത്തി എന്നു മാത്രമല്ല, അവ നമ്മുടെ വ്യവസ്ഥയുടെ ഒരു ഭാഗം കൂടിയായി മാറിയിരിക്കുന്നു. ഞാൻ വളരെ ശാന്തമായി അദ്ദേഹത്തോട് റെയ്ഡിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ശ്രമിച്ചു. പക്ഷെ അദ്ദേഹമെന്നെ തടഞ്ഞു. തനിക്ക് ദേഷ്യം വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യം വളരെ അപകടകരമായ സമയത്തിലൂടെ നീങ്ങുകയാണ്. വളരെപ്പെട്ടെന്നാണ് നാമിവിടെ എത്തിയത്….
(ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ ആകാർ പട്ടേൽ തങ്ങളുടെ ഓഫീസിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന്റെ പശ്ചാത്തലത്തിൽ എഴുതിയ ലേഖനം കൂടുതൽ വായിക്കാം.)