തങ്ങൾ ചെയ്ത വൃത്തികേടിനെ മറയ്ക്കാൻ മറ്റുള്ളവരും അത് ചെയ്തിട്ടുണ്ടെന്ന് പറയുകയാണോ വേണ്ടതെന്ന് ടൈംസ് വാർത്തയുടെ ചുവടെ വായനക്കാർ കമന്റിടുന്നുണ്ട്.
ടൈംസ് ഗ്രൂപ്പ് ഉടമ വിനീത് ജയിൻ അടക്കമുള്ളവർ കുടുങ്ങിയ ഒളികാമറ ഓപ്പറേഷന്‍ നടത്തിയ പുഷ്പ് ശർമയ്ക്കെതിരെ വാർത്തയുമായി ടൈംസ് ഓഫ് ഇന്ത്യ രംഗത്ത്. 2009ൽ പുഷ്പ് ശർമയ്ക്കെതിരെ വന്ന ഒരു പൊലീസ് കേസാണ് കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത്. ഇദ്ദേഹം മറ്റൊരു ഒളികാമറ ഓപ്പറേഷന്‍ പരാജയപ്പെടുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നതായി ടൈംസ് വാർത്ത ആരോപിക്കുന്നു.
ടൈംസ് പറയുന്നതു ഇപ്രകാരമാണ്: പുഷ്പ് ശർമ ഒരു വ്യജ ആക്സിഡന്റ് രംഗം സൃഷ്ടിച്ച് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ശേഷം നഷ്ടപരിഹാരം നൽകാനായി പണം കൈയിലെടുക്കുകയും ശേഷം പൊലീസുകാരോട് 1000ത്തിന്റെ നോട്ട് ചില്ലറയുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുന്നു. ഈ പണക്കൈമാറ്റത്തിന്റെ വീഡിയോ പിടിച്ച് പൊലീസ് കൈക്കൂലി വാങ്ങുന്നെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പുഷ്പ് അറസ്റ്റിലായിട്ടുണ്ടെന്നാണ് ടൈംസിന്റെ ആരോപണം.
അതെസമയം, ടൈംസ് ഓഫ് ഇന്ത്യ വീണിടത്തു കിടന്ന് ഉരുളുകയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. തങ്ങൾ ചെയ്ത വൃത്തികേടിനെ മറയ്ക്കാൻ മറ്റുള്ളവരും അത് ചെയ്തിട്ടുണ്ടെന്ന് പറയുകയാണോ വേണ്ടതെന്ന് ടൈംസ് വാർത്തയുടെ ചുവടെ വായനക്കാർ കമന്റിടുന്നുണ്ട്.
കോബ്രാപോസ്റ്റ് പുറത്തുകൊണ്ടു വന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപണമുയർത്തുന്ന മറ്റൊരു വാർത്തയും ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുഷ്പ് ശർമയ്ക്കെതിരെ ഒരു റിവേഴ്സ് സ്റ്റിങ് നടത്താൻ തങ്ങൾക്ക് പദ്ധതിയുണ്ടെന്ന് ടൈംസ് പറയുന്നുണ്ട്. പുഷ്പിനു പിന്നിൽ പ്രവർത്തിച്ചവരെ ‘പുറത്തു കൊണ്ടുവരിക’യാണ് ലക്ഷ്യം.
‘കപട മാധ്യമപ്രവർത്തകൻ’ എന്നാണ് പുഷ്പ് ശർമയെ ടൈംസ് ഓഫ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. പുഷ്പ് ശർമയ്ക്കും കോബ്രപോസ്റ്റിനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ടൈംസ് വക്താവ് അറിയിച്ചു. ഇതിന്റെ നിയമസാധ്യതകൾ തേടുകയാണ് തങ്ങൾ. പുഷ്പുമായി യാതൊരു ബിസിനസ്സ് കരാറിലും തങ്ങള്‍ ഏർപ്പെട്ടിട്ടില്ല. രാമായണം, മഹാഭാരതം തുടങ്ങിയവയെക്കുറിച്ച് നടത്തിയ ചർച്ചകൾ വർഗീയവൽക്കരിക്കാൻ കോബ്ര പോസ്റ്റ് ശ്രമം നടത്തിയെന്ന ആരോപണവും ടൈംസ് ഉന്നയിക്കുന്നുണ്ട്. ഇതൊരു പ്രത്യേക മതത്തെ അവഹേളിക്കലാണെന്നും ടൈംസ് പറയുന്നു.
കച്ചവടമുറപ്പിച്ചത് 500 കോടിക്ക്; ടൈംസ് ഓഫ് ഇന്ത്യ കുടുങ്ങിയത് ഇങ്ങനെ