UPDATES

ട്രെന്‍ഡിങ്ങ്

“ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപിയിൽ ജെയ്റ്റ്‌ലി ഒരു ആശ്വാസമായിരുന്നു”: തോമസ് ഐസക്

“പല ബിജെപി നേതാക്കളുടെയും താൽപര്യത്തിനു വിരുദ്ധമായ തീരുമാനമായിരുന്നു ജിഎസ്ടി കൌൺസിലിൽ ജെയ്റ്റ്ലി കൈക്കൊണ്ടത്.”

പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അരുൺ ജെയ്റ്റ്ലിയെന്ന് ധനമന്ത്രി തോമസ് ഐസക്. എതിർപ്പുകൾ‌ക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കാന്‍ അദ്ദേഹം മടി കാണിച്ചില്ലെന്നും ബിജെപി നേതാക്കളിൽ ഏറെ വ്യത്യസ്തനായിരുന്നെന്നും ഫേസ്ബുക്കിലെഴുതിയ അനുസ്മരണക്കുറിപ്പിൽ ഐസക് പറഞ്ഞു. ജിഎസ്ടി കൗൺസിലിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ ജെയ്റ്റ്ലിയുടെ ജനാധിപത്യ സമീപനം താൻ നേരിട്ട് മനസ്സിലാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രകോപനത്തിന്റെ ആക്രോശം ഒരിക്കൽപ്പോലും ജെയ്റ്റ്ലിയുടെ നാവില്‍ നിന്നും രാജ്യം കേട്ടിട്ടില്ലെന്ന് ഐസക് കുറിച്ചു. “സീതാറാം യെച്ചൂരിയുടെയും പി രാജീവിന്റെയും പാർലമെന്ററി പ്രവർത്തനങ്ങളെ എത്ര ഔന്നിത്യത്തിലാണ് അദ്ദേഹം കണ്ടതെന്ന് രാജ്യസഭയിൽ നിന്ന് അവർ പിരിഞ്ഞപ്പോൾ നടത്തിയ പ്രസംഗങ്ങളിൽ രാജ്യം ദർശിച്ചു.”

ലോട്ടറിയുടെ നികുതി നിരക്ക് തീരുമാനിച്ചത് അടക്കമുള്ള കാര്യങ്ങളിൽ രാഷ്ട്രീയ ഭൂരിപക്ഷത്തിന്റെ അംഗബലത്തിലല്ല അദ്ദേഹം വിശ്വസിച്ചതെന്ന് ഐസക് ചൂണ്ടിക്കാട്ടി. ജെയ്റ്റ്ലിയെപ്പോലെ ക്രിയാത്മക നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കുന്ന ഒരു നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേർപാടെന്നും ഐസക് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂർവ വ്യക്തിത്വമായിരുന്നു അരുൺ ജെയ്റ്റ്ലി. എന്തുകൊണ്ടും സമകാലിക ബിജെപി നേതാക്കളിൽ വ്യത്യസ്തൻ. എതിർപ്പുകൾക്കും വിമർശനങ്ങൾക്കും അദ്ദേഹം എപ്പോഴും ചെവി കൊടുത്തിരുന്നു. അവയ്ക്കൊക്കെ ജനാധിപത്യപരമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ജിഎസ്ടി കൌൺസിലിൽ ഞാൻ നേരിട്ടു മനസിലാക്കിയിരുന്നു. അനുദിനം ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപിയുടെ നേതൃനിരയിൽ അരുൺ ജെയ്റ്റ്ലി ഒരാശ്വാസമായിരുന്നു.

പ്രകോപനത്തിന്റെ ആക്രോശം ഒരിക്കൽപ്പോലും ആ നാവിൽനിന്ന് രാജ്യം കേട്ടിട്ടില്ല. സഭയിലെ ഡിബേറ്റുകളിൽ അദ്ദേഹത്തിന്റെ ശൈലിയും നിലവാരവും എതിരാളികളുടെയെല്ലാം ആദരവും അംഗീകാരവും നേടിയിരുന്നു. സീതാറാം യെച്ചൂരിയുടെയും പി രാജീവിന്റെയും പാർലമെന്ററി പ്രവർത്തനങ്ങളെ എത്ര ഔന്നിത്യത്തിലാണ് അദ്ദേഹം കണ്ടത് എന്ന് രാജ്യസഭയിൽ നിന്ന് അവർ പിരിഞ്ഞപ്പോൾ നടത്തിയ പ്രസംഗങ്ങളിൽ രാജ്യം ദർശിച്ചു.

ജിഎസ്ടി നടപ്പിലാക്കിയപ്പോഴും രാഷ്ട്രീയഭൂരിപക്ഷത്തിന്റെ അംഗബലത്തിലല്ല അദ്ദേഹം വിശ്വസിച്ചത്. ലോട്ടറിയുടെ നികുതി നിരക്ക് തീരുമാനിച്ചത് ഉദാഹരണം. പല ബിജെപി നേതാക്കളുടെയും താൽപര്യത്തിനു വിരുദ്ധമായ തീരുമാനമായിരുന്നു ജിഎസ്ടി കൌൺസിൽ കൈക്കൊണ്ടത്. സമവായത്തിന് പ്രാധാന്യം നൽകിയ ജെയ്റ്റ്ലിയുടെ നിലപാടു മൂലമാണ് ആ തീരുമാനമുണ്ടായത്.

വലിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതുവരെ കാണാത്ത സാമ്പത്തികമാന്ദ്യത്തിലേയ്ക്കാണ് നാം നീങ്ങുന്നത്. ജെയ്റ്റ്ലിയെപ്പോലെ ക്രിയാത്മക നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കുന്ന ഒരു നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേർപാട്. ആ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍