നാഗേശ്വർ റാവു ഒഡീഷ കേഡറിൽ നിന്നുള്ള 1986 ബാച്ച് ഐപിഎസ് ഓഫീസറാണ്.
സിബിഐ അഡീഷണല്‍ ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെ ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡിലേക്ക് മാറ്റി. രണ്ടുതവണ ആക്ടിങ് സിബിഐ ഡയറക്ടറായയാളാണ് ഇദ്ദേഹം. നേരത്തെ സിബിഐ ഡയറക്ടറായിരുന്ന ആലോക് വര്‍മയെ സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ശിക്ഷാനടപടിയെന്നോണം മാറ്റിയ അതേ ഇടത്തിലേക്കാണ് അദ്ദേഹത്തിനു ശേഷം ചാര്‍ജെടുത്ത റാവുവിനെയും മാറ്റിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പോലും ലംഘിച്ച് സിബിഐയില്‍ ഇടപെടലുകള്‍ നടത്തിയതിനെ തുടര്‍ന്ന് റാവു വിവാദത്തിലായിരുന്നു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ് ഇദ്ദേഹത്തിന്റെ സിബിഐയിലെ കാലാവധി വെട്ടിക്കുറച്ചത്.
നാഗേശ്വർ റാവു ഒഡീഷ കേഡറിൽ നിന്നുള്ള 1986 ബാച്ച് ഐപിഎസ് ഓഫീസറാണ്. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമെടുത്തയാളാണ്. കർക്കശക്കാരനായ ഉദ്യോഗസ്ഥനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
എം നാഗേശ്വര റാവു ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവും ആര്‍എസ്എസ് ഉന്നത് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി ഹിന്ദുത്വ സംഘടനകളെ ഏല്‍പ്പിക്കുക എന്ന പ്രചാരണത്തിന്റെ മുഖ്യ പ്രയോക്താക്കളിലൊരാളാണ് നാഗേശ്വര റാവു എന്ന് എക്കണോമിക് ടൈംസ് ചൂണ്ടിക്കാട്ടുകയുണ്ടായി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ എടുത്തുകളയണമെന്ന് അഭിപ്രായമുള്ളയാളാണ്. വിദേശത്തേയ്ക്കുള്ള ബീഫ് കയറ്റുമതി ഇന്ത്യ നിര്‍ത്തണമെന്നാണ് റാവുവിന്റെ നിലപാട്. രാജ്യത്തിന്റെ ‘സാംസ്‌കാരികഘടന’ സംരക്ഷിക്കാന്‍ ഇത് അനിവാര്യമാണ്.