സിബിഐയുമായി ബന്ധപ്പെട്ട് കഴിഞ്ഞ് ആറ് മാസമായി നടക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ടിഡിപി വക്താവ് ലങ്ക ദിനകര്‍ എഎന്‍ഐയോട് പറഞ്ഞു.
ആന്ധ്ര പ്രദേശില്‍ ഇനി മുതല്‍ സിബിഐ റെയ്‌ഡോ അന്വേഷണമോ നടത്തുന്നതിന് ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ അനുമതി വേണം. കേന്ദ്ര സര്‍ക്കാരുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുന്നതായിരിക്കും നായിഡു സര്‍ക്കാരിന്റെ നടപടിയെന്നാണ് വിലയിരുത്തല്‍. നിയമപ്രകാരം സിബിഐയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യമുള്ളത് ദേശീയ തലസ്ഥാന പ്രദേശമായ ഡല്‍ഹിയില്‍ മാത്രമാണ് എന്നും മറ്റും സംസ്ഥാനങ്ങളില്‍ അത് അതാത് സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ മാത്രമേ ചെയ്യാനാകൂ. ഈ അംഗീകാരം റദ്ദാക്കുകയാണ് എന്നാണ് ആന്ധ്ര ഗവണ്‍മെന്റ് അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐയ്ക്ക് ഇനി ഒരു ആന്ധ്രയിലെ ഒരു കേസിലും ഇടപെടാനാകില്ല. സിബിഐയ്ക്കുള്ള ഫ്രീ പാസ് റദ്ദാക്കുന്ന കൊണ്‍ഫിഡന്‍ഷ്യല്‍ ഓര്‍ഡര്‍ ആണ് നവംബര്‍ എട്ടിന് ഇറക്കിയത്.
മാര്‍ച്ചില്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന് വാഗ്ദാനം ലംഘിച്ച് വഞ്ചിച്ചതായി ആരോപിച്ച് ടിഡിപി മന്ത്രിമാര്‍ രാജി വയ്ക്കുകയും മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. പിന്നീട് വൈ എസ് ആര്‍ കോണ്‍ഗ്രസിനൊപ്പം ലോക്‌സഭയില്‍ മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. മോദി സര്‍ക്കാരിന്റെ നിശിത വിമര്‍ശകനായി മാറിയ ചന്ദ്ര ബാബു നാഡിയും പ്രതിപക്ഷ പാര്‍ട്ടികളെ ഐക്യപ്പെടുത്താനുള്ള മുന്നണി നീക്കങ്ങളില്‍ പ്രധാന പങ്ക് വഹിച്ചുവരുകയാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കായി സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും നായിഡു പറഞ്ഞിരുന്നു.
സിബിഐയുമായി ബന്ധപ്പെട്ട് കഴിഞ്ഞ് ആറ് മാസമായി നടക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ടിഡിപി വക്താവ് ലങ്ക ദിനകര്‍ എഎന്‍ഐയോട് പറഞ്ഞു. സിബിഐയെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വ്യാജ കേസുകളില്‍ ഉപയോഗിക്കുകയാണ് മോദി സര്‍ക്കാര്‍ എന്ന് ടിഡിപി വക്താവ് ആരോപിച്ചു. ടിഡിപിയുമായി അടുപ്പമുള്ള ബിസിനസുകാരുടെ സ്ഥാപനങ്ങളില്‍ നടത്തിയ സിബിഐ റെയ്ഡില്‍ നായിഡുവിന് പ്രതിഷേധമുണ്ടായിരുന്നു. അതേസമയം ചന്ദ്ര ബാബു നായിഡു ചെയ്തത് വളരെ ശരിയാണ് എന്ന അഭിപ്രായവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ബിജെപി നോട്ട് ചേഞ്ചര്‍ ആയേക്കുമെന്നും എന്നാല്‍ ഗെയിം ചേഞ്ചര്‍ അല്ലെന്നും മമത പരിഹസിച്ചു.