84 നെതിരെ 99 വോട്ടുകൾക്കാണ് ബിൽ രാജ്യസഭയിൽ പാസായത്.
വിവാദ മുത്തലാഖ് ബില്‍ രാജ്യസഭയും പാസാക്കി. 84 നെതിരെ 99 വോട്ടുകൾക്കാണ് ബിൽ രാജ്യസഭയിൽ പാസായത്. ബി.എസ്.പി. ടി.ആർ.എസ്, ടിഡിപി അംഗങ്ങള്‍ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതോടെയാണ് മുത്തലാഖ് ബിൽ രാജ്യസഭയിൽ അനായാസം പാസായത്. നേരത്തെ ബില്ലിൽ നിർദേശിച്ച ഭേദഗതികൾ 84ന് എതിരെ 100 അംഗങ്ങളുടെ പിന്തുണയോടെ തള്ളി. പാർലമെന്റ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിര്‍ദേശമുൾപ്പെടെയായിരുന്നു തള്ളിയത്.
മുത്തലാഖ് വഴി ഏകപക്ഷീയമായി വിവാഹമോചനം നേടുന്ന മുസ്ലീം പുരുഷന്മാര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്ലാണ് രാജ്യസഭയുടെ അംഗീകാരത്തോടെ ഇപ്പോൾ നിയമായിരിക്കുന്നത്. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വിജയം കൂടിയാണ് പ്രതിപക്ഷത്തെ മറികടന്ന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭിയിൽ ബില്‍ പാസാക്കാനായത്.
മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന ജെഡിയുവും എഐഎഡിഎംകെയും രാജ്യസഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെ തന്നെ ഇറങ്ങിപ്പോയത് ബിജെപിക്ക് ആശ്വാസമായി. ഇതിന് പിന്നാലെയായിരുന്നു ബി.എസ്.പി. ടി.ആർ.എസ്, ടിഡിപി അംഗങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നത്. ബില്‍ രാജ്യസഭയില്‍ പാസാക്കുക ബിജെപിക്ക് കൂടുതല്‍ എളുപ്പമായി. ടിആര്‍എസ് കൂടി വാക്ക് ഔട്ട് നടത്തുന്നത് ബിജെപിക്ക് കൂടുതല്‍ സൗകര്യപ്രദമാവും. ഇതോടെ ഭൂരിപക്ഷത്തിന് ആവശ്യമുള്ള 121ല്‍ നിന്നും ആവശ്യമായ പിന്തുണ താഴോട്ടുപോകുകായിരുന്നു.
നേരത്തെ ബില്‍ ലോകസഭ പരിഗണിച്ചപ്പോൾ സിപിഎമ്മും മുസ്ലീം ലീഗും അടക്കമുള്ള ചുരുക്കം കക്ഷികളാണ് എതിർത്ത് വോട്ട് ചെയ്തത്. കോണ്‍ഗ്രസ് ഇറങ്ങിപ്പോവുകയായിരുന്നു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും അടക്കമുള്ള പാര്‍ട്ടികളും ബില്ലിന് പിന്നിലുള്ള സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുകയും മുസ്ലീം വിരുദ്ധവും ഏകപക്ഷീയവുമാണ് ബില്‍ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തത് മോദി സര്‍ക്കാരിന് വലിയ തലവേദനയാണ്. എന്നാല്‍ ആര്‍ടിഐ ഭേഗതി ബില്ലും എന്‍ഐഎ ഭേദഗതി ബില്ലുമെല്ലാം വൈഎസ്ആര്‍ കോണ്‍ഗ്രസസും ഡിഎംകെയും ടിആര്‍എസും അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണയോടെ പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു.