യൂത്ത് കോണ്‍ഗ്രസുകാര്‍ കാളക്കുട്ടിയെ അറുത്തതിനെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രിമാരോ ബിജെപി നേതാക്കളോ പെഹ്ലു ഖാനോ ജുനൈദോ കൊല്ലപ്പെട്ടപ്പോള്‍ അറിഞ്ഞതായി ഭാവിച്ചില്ല
സമീപദിവസങ്ങളില്‍ ഹരിയാനയിലും കാശ്മീരിലും ജനക്കൂട്ടം രണ്ട് പേരെ ആക്രമിച്ച് കൊന്ന സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ആധുനിക ഇന്ത്യയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന മുസ്ലീം വിരുദ്ധവികാരവും സര്‍ക്കാരുകളുടെ നിഷേധനിലപാടുകളും വസ്തുതകളെ തള്ളിക്കളയാനുള്ള ഭൂരിപക്ഷത്തിന്റെ ബോധപൂര്‍വമായ നീക്കവുമാണ് പുറത്തുവരുന്നതെന്ന് സ്‌ക്രോള്‍.ഇന്നില്‍ എഴുതിയ ലേഖനത്തില്‍ സമര്‍ ഹലാണ്‍കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുന്നത് പോലെ നിസാരകാരണമാണ് ഹരിയാനയില്‍ 15-കാരനായ ജുനൈദിന്റെ കൊലയിലേക്ക് നയിച്ചത്.
എന്തെങ്കിലും നിസാരകാരണങ്ങളുടെ പേരില്‍ തുടങ്ങുന്ന വാഗ്വാദങ്ങള്‍ പെട്ടെന്ന് തന്നെ മതപരമായ സ്വഭാവത്തിലേക്ക് വളരുകയും നിരപരാധികള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഭൂരിപക്ഷം സംഭവങ്ങളിലും കൊല്ലപ്പെടുന്നത് മുസ്ലീം, ദളിത് ന്യൂനപക്ഷങ്ങളാണ് എന്നത് മാത്രമല്ല ആശങ്കകള്‍ക്ക് കാരണമാകുന്നതെന്ന് സമര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങളെ മുഖ്യധാര മാധ്യമങ്ങള്‍ തീര്‍ത്തും അവഗണിക്കുന്നതും സര്‍ക്കാര്‍ ഇത്തരം സംഭവങ്ങളെ നിസാരമായി തള്ളുന്നതും ഭൂരിപക്ഷത്തിന്റെ അല്ലെങ്കില്‍ ദേശത്തിന്റെ മനഃസാക്ഷിയെ ഇത്തരം സംഭവങ്ങള്‍ തീരെ ബാധിക്കുന്നില്ലെന്നും വര്‍ദ്ധിത ആശങ്കയ്ക്ക് കാരണമാകുന്നു.
എന്നാല്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സംഭവങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളുടെയും ബന്ധപ്പെട്ട സര്‍ക്കാരുകളുടെയും ഭൂരിപക്ഷ മനഃസാക്ഷിയുടെയും പ്രതികരണങ്ങള്‍ അതിരൂക്ഷമായിരിക്കുകയും ചെയ്യും. ജുനൈദ് സ്വന്തം സഹോദരന്റെ മടിയില്‍ കിടന്ന് മരിച്ച ദിവസം തന്നെ കശ്മീരില്‍ ഒരു ഉദ്യോഗസ്ഥനെ ജനക്കൂട്ടം അടിച്ചുകൊന്നത് ഇത്തരത്തില്‍ ഒരു തീവ്രവലതു വികാര വിസ്‌ഫോടനത്തിന് കാരണമായി. ശ്രീനഗറിലെ ഒരു പള്ളിയില്‍ വച്ച് മുസ്ലീം ജനക്കൂട്ടം മുസ്ലീമായ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ് അയൂബ് പണ്ഡിറ്റിനെ വിവസ്ത്രനാക്കുകയും തച്ചുകൊല്ലുകയും ചെയ്തതായിരുന്നു സംഭവം. ഇതിനെ അപലപിച്ച് മിര്‍വായീസ് ഉമര്‍ ഫറൂഖിനെ പോലെയുള്ള വിഘടനവാദികള്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ പരേഷ് റാവലിനെ പോലുള്ള ഒരു പാര്‍ലമെന്റ് അംഗം ഹരിയാനയിലെ സംഭവം കണ്ടില്ലെങ്കിലും ശ്രീനഗറിലെ സംഭവം കൃത്യമായി ശ്രദ്ധിച്ചു എന്നിടത്താണ് നിലപാടുകളിലെ പൊള്ളത്തരം വ്യക്തമാകുന്നത്.
ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങളക്കെതിരെ അക്രമങ്ങള്‍ നടക്കുമ്പോള്‍ മൗനം പാലിക്കുകയാണ് പൊതുവെ മിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലുള്ള ബിജെപി ചെയ്യാറുള്ളത്. പക്ഷെ, പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നിര്‍വഹിക്കാന്‍ വിധിക്കപ്പെട്ട സ്ത്രീകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചു എന്ന ഒറ്റക്കാരണത്താല്‍ സഫര്‍ ഖാന്‍ തല്ലിക്കൊല്ലപ്പെട്ടപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഒരു ട്വീറ്റ് പുറത്തുവന്നു. ഖാന്‍ കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്നും അന്വേഷിക്കുമെന്നും നീതി നടപ്പിലാക്കുമെന്നുമുള്ള നിസാരവത്കൃതമായ ഒരു സന്ദേശം. എന്നാല്‍ ജുനൈദിന്റെ കൊലപാതകത്തെ കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ പതിവുപോലെ ബിജെപി നേതാക്കളും സംസ്ഥാന മുഖ്യമന്ത്രിയും തയ്യാറായില്ല. കേരളത്തില്‍ കഴിഞ്ഞ മാസം യൂത്ത് കോണ്‍ഗ്രസുകാര്‍ കാളക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്തതിനെതിരെ നൂറിലേറെ ബിജെപി നേതാക്കളാണ് രോഷാകുലരായി പ്രതികരിച്ചത്. എന്നാല്‍ 55കാരനായ പെഹ്ലു ഖാന്‍ എന്ന ക്ഷീരകര്‍ഷകനെ ജനക്കൂട്ടം തല്ലിക്കൊന്നപ്പോള്‍ ഇവരില്‍ ഒരാള്‍ പോലും പ്രതികരിച്ചില്ലെന്ന് ആള്‍ട്ട് ന്യൂസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇസ്ലാമും ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്ന ബഹുസംസ്‌കൃതിയുടെ ചെറിയ മുദ്രകളെ പോലും അംഗീകരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറല്ലെന്ന് വേണം കരുതാന്‍. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭവനില്‍ ഒരുക്കിയ പരമ്പരാഗത ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രിസഭയിലെ ഒരു മന്ത്രി പോലും തയ്യാറായില്ല. പാര്‍ട്ടിയുടെ ഇത്തരം സന്ദേശങ്ങളിലൂടെ തങ്ങളുടെ ഹിന്ദു വോട്ടുബാങ്ക് ഉറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കുന്നെങ്കില്‍ ഹിന്ദുക്കള്‍ അവരുടെ പരമ്പരാഗത വിശ്വാസത്തില്‍ നിന്നും പിന്നോട്ട് പോകുന്നു എന്ന് വേണം കരുതാനെന്നും സമര്‍ വാദിക്കുന്നു. കാശ്മീരില്‍ നടന്ന കൊലപാതകത്തെ കുറിച്ച് ആവേശഭരിതരായ പല ഹിന്ദുക്കളും രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് ഒരു മുസ്ലീം ചെറുപ്പക്കാരന്‍ തല്ലിക്കൊല്ലപ്പെട്ടത് അറിഞ്ഞതായി പോലും ഭാവിക്കാതിരുന്നത് ഇതിന്റെ ലക്ഷണമാണ്. ചലച്ചിത്രകാരന്‍ അശോക് പണ്ഡിറ്റ്, ഡോ. ബി പാട്ടീല്‍ എന്നിവരുടെ ട്വീറ്റുകള്‍ ഇതിന് ഉദാഹരണമായി സമര്‍ എടുത്ത് കാണിക്കുന്നു.
ഇത്തരം ക്രൂരതകള്‍ ഏത് ഭാഗത്ത് നിന്നും ഉണ്ടായാലും അതിനെ ചെറുക്കുകയും അതില്‍ പ്രതിഷേധിക്കുകയുമാണ് ചെയ്യേണ്ടത്. ഹിന്ദു സമൂഹത്തില്‍ ഒരു രോഗം അതിവേഗം പടരുകയാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. എന്നാല്‍ ഹിന്ദുക്കളുടെ പേരില്‍ ഇത് നടക്കില്ല എന്ന് ഉറക്കെ പറയുന്നതിന് പകരം പലരും അജ്ഞത നടിക്കുകയോ അല്ലെങ്കില്‍ നിശബ്ദത പാലിക്കുകയോ ചെയ്യുന്നു. ചിലരാകട്ടെ മറ്റ് ചില സംഭവങ്ങള്‍ ഉയര്‍ത്തി ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നു. മുസ്ലീങ്ങള്‍ക്ക് അതുതന്നെ വേണം എന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. മുസ്ലീങ്ങള്‍ കൊല്ലപ്പെടുന്നത് സാധാരണമാണെന്ന മനോവികാരം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് വലതുപക്ഷ തീവ്രവാദികള്‍. അതുകൊണ്ടുതന്നെ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടാല്‍ അവര്‍ പ്രതികരിക്കില്ല എന്ന് മാത്രമല്ല ഭ്രമാത്മകവും വ്യാജവുമായ മറുന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു.
ഇത് തീവ്രവലതുപക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന പഴയ മുദ്രാവാക്യം മൃതപ്രായമായിരിക്കുന്നു. ഹിന്ദു വികാരങ്ങളെ സ്വാധീനിച്ചാലോ എന്ന ഭയത്താല്‍ പ്രതിപക്ഷ നേതാക്കള്‍ പോലും ഇത്തരം സംഭവങ്ങളെ അപലപിച്ച് രംഗത്തുവരാന്‍ തയ്യാറാവുന്നില്ല. യുകെയില്‍ ഭീകരാക്രമണ പരമ്പര നടന്നതിന് ശേഷവും ഒരു മുസ്ലീമിനെ വെള്ളക്കാരന്‍ കാറിടിച്ച് കൊന്നപ്പോള്‍ ഇരയ്ക്ക് പിന്തുണയുമായി അവിടുത്തെ സമൂഹം ഒത്തുകൂടിയ കാര്യവും സമര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആക്രമണം അസ്വസ്ഥജനകമാണെന്നായിരുന്നു പ്രധാനമന്ത്രി തെരേസ മേ സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞത്. എന്നാല്‍ ഇത്തരത്തിലുള്ള മര്യാദ കാണിക്കാന്‍ പോലും ഇന്ത്യന്‍ നേതാക്കള്‍ തയ്യാറാവുന്നില്ല.
ഭീകരാക്രമണം നടക്കുന്ന മറ്റ് രാജ്യങ്ങളിലെ നേതാക്കള്‍ക്കും അവിടുത്തെ ഭൂരിപക്ഷം ജനതയ്ക്കും ഇസ്ലാമിക ഭീകരവാദികളും സാധാരണ മുസ്ലീങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ നേതാക്കള്‍ക്കും ഇവിടുത്തെ ഭൂരിപക്ഷത്തിനും അത് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ കാശ്മീരിലൊഴികെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്ലാമിക ഭീകരവാദ ആക്രമണങ്ങളൊന്നും നടക്കാത്ത ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണ പരമ്പര കൂടുതല്‍ ഭീതിയുണര്‍ത്തുന്നു. ഒരു ജനവിഭാഗത്തിനിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ മാത്രമേ ഇത് സാധിക്കു. ഇന്ത്യക്കാരനാണെന്നുള്ളതിന് അവരോട് തെളിവുകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും ഇതിന്റെ ലക്ഷണമാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ മുസ്ലീം ജനവിഭാഗങ്ങളില്‍ പെട്ടവര്‍ തല്ലിക്കൊല്ലപ്പെട്ടപ്പോഴൊന്നും നേതാക്കന്മാര്‍ പ്രതിഷേധിക്കുകയോ പൊതുജനരോഷം ഉയരുകയോ ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്. ജുനൈദിന്റെ മരണത്തിന് ശേഷം, ഇത് രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി ഒരാള്‍ കൊല്ലപ്പെട്ടതാണെന്നും പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തുവെന്നും മാത്രമാണ് പോലീസ് തലവന്‍ ബിഎസ് സന്ധു പറയാന്‍ തയ്യാറായത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും മതങ്ങള്‍ ഏതെന്ന് വെളിപ്പെടുത്താന്‍ അധികാരികള്‍ തയ്യാറായില്ല. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ അതത്ര അസാധാരണമല്ലെന്ന് സമര്‍ ഹാലന്‍കാര്‍ ചൂണ്ടിക്കാണിക്കുന്നു.