ചന്ദ്രഹാസ് ചൌധരി
(ബ്ലൂംബര്‍ഗ് ന്യൂസ്)
ഇന്ത്യ-യുഎസ് ബന്ധങ്ങളെ അലോസരപ്പെടുത്തുന്നത് എന്താണ്? ഉഭയകക്ഷി ബന്ധങ്ങളെ സുഗമമാക്കാനും, തടസ്സങ്ങള്‍ നീക്കാനും നിയുക്തരായ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും, നേതാക്കളും പറയുന്നതനുസരിച്ചാണെങ്കില്‍, ഒരു കുഴപ്പവുമില്ല. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യവും ഏറ്റവും പഴയ ജനാധിപത്യവും തമ്മിലുള്ളതാണ്. കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു മഹത്തായ ജനാധിപത്യ ദീപസ്തംഭങ്ങള്‍!
ഇരുജനതകളും തമ്മിലുള്ള അടുപ്പം കൂടിവരികയാണ്. കുടിയേറ്റം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, സംസ്‌കാരം ഇവക്കെല്ലാം ഇതില്‍ സ്ഥാനമുണ്ട്. ജനാധിപത്യത്തിന്റെ കാഴ്ചപ്പാടുകള്‍ നാം സമാനമായാണ് പങ്കിടുന്നത്. തങ്ങളുടെ ബഹുവംശീയ സമൂഹത്തിന്റെ സാധ്യതകളെ തുറന്നുവിടുന്ന, മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് നാം പ്രതിജ്ഞാബദ്ധവുമാണ്. ഉദാര ജനാധിപത്യ രാഷ്ട്രങ്ങളെന്ന നിലയില്‍, ഭദ്രമായ ഒരു ലോകത്തെക്കുറിച്ച് നമുക്കൊരു പൊതുദര്‍ശനവുമുണ്ട്. ഈ നൂറ്റാണ്ടു തുടങ്ങിയതില്‍പിന്നെ ഉഭയകക്ഷി വ്യാപാരം നാലുമടങ്ങായി ഉയര്‍ന്നു, ആശാസ്യമായ സൂചനകള്‍.
അയ്യോ, എന്റെ iPad ബാറ്ററി തീര്‍ന്നല്ലോ. എന്ത്, വൈദ്യുതിയില്ലെന്നോ? ഞാന്‍ പറയുന്നത് തെറ്റായെടുക്കരുത്,പക്ഷേ ഈ സംസാരം തുടരണമെങ്കില്‍ ഇന്ത്യ അതിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിച്ചേ മതിയാകൂ. ഡ്രൈവര്‍ എന്നെ തൊട്ടടുത്ത മദ്യശാലയിലെത്തിക്കൂ. എന്ത്, ഗുജറാത്ത് മദ്യനിരോധിത സംസ്ഥാനമാണെന്നോ? 2002ലെ വര്‍ഗീയ കലാപത്തെ ചൊല്ലി മനുഷ്യാവകാശ കുരിശുയുദ്ധക്കാര്‍ ഇത്ര വലിയ ബഹളമുണ്ടാക്കിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു മാര്‍ടീനി വേണമെന്ന് തോന്നിയില്ലെന്നോ?
ശരിയായിരിക്കാം, ഞാന്‍ ഒരിത്തിരി അതിമോഹം പ്രകടിപ്പിക്കുകയാവാം. പക്ഷേ നിങ്ങള്‍ വസ്തുതകള്‍ കാണണം. ഇന്ത്യ-യു.എസ് ബന്ധത്തില്‍ ഒരു കുഴപ്പവുമില്ല. പക്ഷേ ഈ രാജ്യങ്ങള്‍ പങ്കുവെക്കുന്നത് വെച്ചു നോക്കിയാല്‍ ഇതിലേറെ മെച്ചപ്പെടാം. രണ്ടു രാജ്യങ്ങളുടെ കഴിഞ്ഞ ആറ് ദശകങ്ങളിലെ ചരിത്രം പരിശോധിച്ചാല്‍ നീണ്ടുനില്‍ക്കുന്ന ബന്ധങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരവസരവും ജനങ്ങള്‍ പാഴാക്കുന്നില്ല. എന്നാല്‍ സര്‍ക്കാരുകള്‍ അര്‍ത്ഥവത്തായ ബന്ധമുണ്ടാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. ശീതയുദ്ധം, കാശ്മീര്‍ തര്‍ക്കം, അഫ്ഗാനിസ്ഥാനിലെ യുദ്ധം തുടങ്ങിയ വിവിധ കാരണങ്ങളാല്‍, പിന്നെ ബന്ധങ്ങളെ പുനര്‍നിര്‍വ്വചിക്കാനുള്ള ഓരോ അവസരവും വിശ്വാസക്കുറവും, താത്പര്യക്കുറവും, ആലസ്യവും കൊണ്ട് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
സെനറ്റര്‍ ജോണ്‍ മാക്കെയിന്റെ വിദേശനയത്തിന് ഞാന്‍ ഒരിക്കലും വലിയ പ്രാധാന്യം കൊടുത്തിട്ടില്ല. കാരണം അതില്‍ സംഭാഷണത്തെക്കാള്‍ കൂടുതല്‍ വ്യോമാക്രമണമാണ്. പക്ഷേ ഈ വാരം ആദ്യം, ഇന്ത്യയു.എസ് ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നതു കേട്ടപ്പോള്‍ പറഞ്ഞതില്‍ കുറച്ചു കാര്യമുണ്ടെന്ന് എനിക്കു തോന്നി. ‘തന്ത്രപരം’ എന്ന വാക്കിന് സാധാരണയുള്ള മടുപ്പിക്കുന്ന അര്‍ത്ഥമല്ലാതെ, സാരവത്തായൊരു പ്രയോഗം ‘മിക്കപ്പോഴും, സംരംഭങ്ങളുടെ അലക്കുപട്ടിക പോലെയാണ് നമ്മുടെ ബന്ധങ്ങള്‍. പലപ്പോഴും ആഭ്യന്തര രാഷ്ട്രീയമാണ് കാര്യങ്ങളെ നയിക്കുന്നത്. പരസ്പരമുള്ള വിജയത്തില്‍ നിക്ഷേപിക്കുന്നതിനെക്കാളും, നമ്മുടെ നീക്കങ്ങള്‍ക്ക് പൊതുവായ ഉദ്ദേശവും മുന്‍ഗണനകളും നിര്‍വ്വചിക്കുന്നതിനേക്കാളും, പരസ്പരം എത്ര ആനുകൂല്യങ്ങള്‍ ഈടാക്കാം എന്നതാണ് നോട്ടം. ചുരുക്കത്തില്‍ നമ്മുടെ തന്ത്രപരമായ ബന്ധം, നിര്‍ഭാഗ്യവശാല്‍ അടുത്തിടെ ഒരു കൈമാറ്റപ്രക്രിയ മാത്രമായി മാറിയിരിക്കുന്നു.’ എനിക്കു തോന്നുന്നത് ഈ അവസ്ഥ മാറ്റാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ചെയ്യേണ്ടത് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തോന്നുന്നുണ്ടെന്നാണ്.
ഇരുരാജ്യങ്ങളും കൂടുതല്‍ വലുതായി ചിന്തിക്കാനും, വലിയ കാര്യങ്ങള്‍ ചെയ്യാനും, അദ്ദേഹം ആഗ്രഹിക്കുന്നു. ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. നമ്മുടെ തന്ത്രപരമായ ശ്രദ്ധ വീണ്ടെടുക്കാനും, പങ്കാളിത്തം പുതുക്കാനുമുള്ള ഒരവസരമായാണ് പ്രധാനമന്ത്രിയുടെ ഈ മാസത്തെ യു.എസ് സന്ദര്‍ശനത്തെ ഞാന്‍ കാണുന്നത്. ‘ഇന്ത്യന്‍ വിഭാഗത്തിന് വേണ്ടിയും മക്കെയിന്‍ സംസാരിച്ചു (ഒരുപക്ഷേ റിപ്പബ്ലിക്കന്‍ ഭാഗത്തിനും). ‘ഇന്ത്യയുമായുള്ള ബന്ധത്തില്‍ പ്രത്യേകിച്ചും അമേരിക്ക അശ്രദ്ധവും, വിശ്വസിക്കാന്‍ കൊള്ളാത്തതുമാണെന്ന് ഞാന്‍ കണ്ട മിക്ക ഇന്ത്യക്കാര്‍ക്കും ആശങ്കയുണ്ട്.’ അദ്ദേഹം ശരിയാണ് പറഞ്ഞത്. കഴിഞ്ഞ അരനൂറ്റാണ്ടായി അമേരിക്കയുടെ മുന്‍ഗണനാ പട്ടികയിലെവിടെയും, അതുണ്ടാകേണ്ട രീതിയില്‍ ഇന്ത്യയില്ലായിരുന്നു.
മാത്രമല്ല, അമേരിക്കയുടെ വിദേശയുദ്ധങ്ങളും, പാകിസ്ഥാനോടുള്ള സാമാന്യത്തില്‍ കവിഞ്ഞ അടുപ്പവും, ഇന്ത്യക്കുമേല്‍ ആവശ്യമില്ലാത്ത സമ്മര്‍ദമുണ്ടാക്കി. ഇത് ചര്‍ച്ചകളില്‍ മറികടക്കാന്‍ കഴിയാത്ത തടസങ്ങളുണ്ടാക്കി. റിപ്പബ്ലിക്കോ, ഡെമോക്രാറ്റോ ആയാലും ഇന്ത്യയില്‍ കോണ്‍ഗ്രസോ, ബി ജെ പിയോ ആയാലും. (മക്കെയിന്റെ പ്രസംഗത്തില്‍ എനിക്കിഷ്ടപ്പെട്ട മറ്റൊരു കാര്യം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രത്യയശാസ്ത്ര ചേരിതിരിവുകളെക്കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടെന്നതാണ്).
ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ചുള്ള പഠിതാവിന് സ്വതന്ത്ര ഇന്ത്യയുടെ പ്രശ്‌നങ്ങളില്‍ ജോണ്‍ എഫ് കെന്നഡി അതിയായ താത്പര്യം എടുത്തതും, സഹായമായി വലിയൊരു തുക വാഗ്ദാനം ചെയ്യാത്തതും, ഇന്ത്യയിലേക്ക് നയതന്ത്ര പ്രതിനിധിയായി ഇന്നുവരെ സ്ഥാനത്തെത്തിയ ഏറ്റവും സ്വാധീനമുള്ള അമേരിക്കക്കാരന്‍; വിഖ്യാത സാമ്പത്തികവിദഗ്ധന്‍ ജോണ്‍ കെന്നത്ത് ഗാല്‍രെബതിനെ അയച്ചതുമെല്ലാം ഒരു കാല്പനിക പരിവേഷം നല്കുന്നു.
ശുഭപ്രതീക്ഷയുടെ ആ അപൂര്‍വനിമിഷം നീണ്ടുനിന്നില്ല. യു.എസിനോട് യുക്തിസഹമല്ലാത്തവിധം അടുപ്പക്കുറവ് പുലര്‍ത്തിയ അന്നേക്കു വൃദ്ധനാകാന്‍ തുടങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു 1961ല്‍ കെന്നഡിയെ സന്ദര്‍ശിച്ചപ്പോള്‍ അത് തകര്‍ന്നിരുന്നു. രണ്ടുപേര്‍ക്കും ഒത്തുപോകാനായില്ല. ‘ഒരു ദുരന്തം… എനിക്കുണ്ടായതില്‍ ഏറ്റവും മോശം രാഷ്ട്രതലവന്റെ സന്ദര്‍ശനം,’ എന്നാണ് തന്റെ പ്രത്യേക സഹായി ആര്‍തര്‍ ജെ ഷ്‌ളെസിങ്ങറോട്, കെന്നഡി കൂടിക്കാഴ്ചയെക്കുറിച്ച് പിന്നീട് പറഞ്ഞത്.
പക്ഷേ പിന്നീടുള്ള ഏത് നേതൃതല ചര്‍ച്ചയും മെച്ചപ്പെട്ട ഫലമുണ്ടാക്കും വിധത്തില്‍ ആത്മവിശ്വാസമുണ്ടാക്കാന്‍ ഇത് സൃഷ്ടിച്ച താഴ്ന്ന മാനദണ്ഡത്തിനായി. മോദി ഇതാദ്യമായാണ് അമേരിക്ക സന്ദര്‍ശിക്കുന്നത്. ലോകദൃഷ്ടിയില്‍ ഇന്ത്യയ്ക്ക് പുതിയൊരു പദവി സൃഷ്ടിക്കാനുള്ള തന്റെ ആഗ്രഹം മോദി മറച്ചുവെക്കുന്നില്ല. ഇതില്‍ യു.എസുമായുള്ള ബന്ധം പുതിയ തലത്തിലെത്തിക്കുക എന്നത് ഉള്‍പ്പെടുകയും ചെയ്യുന്നു.
പതിവ് ചിട്ടവട്ടങ്ങളില്‍ ഒതുങ്ങിക്കൂടാതെ ഈ ഉന്മേഷത്തോട് അതേ രീതിയില്‍ പ്രതികരിക്കുകയാണ് പ്രസിഡണ്ട് ബരാക് ഒബാമ ചെയ്യേണ്ടത്. ഇന്ത്യയോടുള്ള നയം തീരുമാനിക്കുമ്പോള്‍ പാകിസ്ഥാനിലും ചൈനയിലുമുള്ള അമേരിക്കന്‍ താത്പര്യങ്ങള്‍ അതിനു വിഘാതമാകാന്‍ പാടില്ല. അത് ഇന്ത്യയിലെ 1.2 ബില്ല്യണ്‍ വരുന്ന ജനതയുടെ ആഗ്രഹാഭിലാഷങ്ങളോട് നീതി പുലര്‍ത്തുന്നതായിരിക്കണം.
രാഷ്ട്രീയാദാര്‍ശങ്ങളോടും, സമൂഹങ്ങളെന്ന നിലയിലും, സാമ്പത്തിക വ്യവസ്ഥകളെന്ന നിലക്കും രണ്ടു രാഷ്ട്രങ്ങളും ഇതിനോടകം ബന്ധങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതുമായ പുത്തന്‍ കാഴ്ച്ചപ്പാട് 21ആം നൂറ്റാണ്ടില്‍ തുടങ്ങാന്‍ ഇതിലും യുക്തമായ സമയമില്ല. ‘ചരിത്രമുഹൂര്‍ത്തം’ എന്നത് ഉപയോഗിച്ച് പഴകിയ വാക്കാണ്. പക്ഷേ, ഇരുരാഷ്ട്രീയ നേതൃത്വത്തിനും ലഭിച്ച ഈ അവസരം പാഴാക്കിയാല്‍ ഈ മാസം ഇന്ത്യ-യു.എസ് ബന്ധത്തില്‍ ചരിത്രപ്രധാനമാകില്ല.