കുപ്രസിദ്ധമായ ‘ഗുജറാത്ത് മോഡലി’ന്റെ യഥാർത്ഥ സ്വഭാവം കേന്ദ്രത്തിൽ നരേന്ദ്ര മോദി കാണിച്ചു തുടങ്ങിയെന്ന് കോൺഗ്രസ്സ്
സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായി കേസ് അന്വേഷിക്കുന്ന എകെ ബസ്സിയെ പോർട്ട് ബ്ലയറിലേക്ക് മാറ്റി. പൊതുതാൽപര്യപ്രകാരമാണ് ഈ നടപടിയെന്നാണ് സിബിഐയുടെ വിശദീകരണം. ആലോക് വർമയെ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയതിനു ശേഷമുള്ള ചുരുങ്ങിയ മണിക്കൂറുകളിൽ പതിമൂന്ന് ഓഫീസർമാരെയാണ് സിബിഐ സ്ഥലം മാറ്റിയത്. അസ്താനയെയും ആലോക് വർമയെയും എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ജോയിന്റ് ഡയറക്ടറായിരുന്ന നാഗേശ്വര റാവുവാണ് സിബിഐ ഡയറക്ടറുടെ ഇടക്കാല ചുമതല നിർവ്വഹിക്കുക.
ആലോക് വർമയെ നീക്കിയ സംഭവം വൻ രാഷ്ട്രീയ വാക്പോരിലേക്ക് ഭരണ-പ്രതിപക്ഷങ്ങളെ നയിച്ചിട്ടുണ്ട്. ഇതിനിടെ ആലോക് വർമ ഈ സംഭവത്തിൽ നൽകിയ ഹരജി സുപ്രീംകോടതി വെള്ളിയാഴ്ച തന്നെ പരിഗണനയ്ക്കെടുക്കും എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
തന്നെ ഡയറക്ടർ സ്ഥാനത്തു നിന്നും അപ്പോയിന്റ്മെന്റ് കമ്മറ്റി നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് ആലോക് വർമ കഴിഞ്ഞ മണിക്കൂറുകളിലാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായുള്ള അപ്പോയിന്റ്മെന്റ് കമ്മിറ്റി എടുത്ത തീരുമാനത്തെയാണ് ആലോക് ചോദ്യം ചെയ്തിരിക്കുന്നത്. ആലോക് വർമയുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ അധികാരം സ്വാഭാവികമായി കൈമാറ്റം ചെയ്യേണ്ടത് ഡെപ്യൂട്ടി ആയ അഡിഷണൽ ഡയറക്ടർ എകെ ശർമയ്ക്കാണ്. എന്നാൽ മോദിയുടെ കമ്മറ്റിയെടുത്ത തീരുമാനം നാഗേശ്വര റാവുവിന് അധികാരം താൽക്കാലികമായി കൈമാറാനാണ്. അസ്താന നേരത്തെ നൽകിയ പരാതിയിൽ എകെ ശർമയ്ക്കെതിരെയും ആരോപണങ്ങളുണ്ടായിരുന്നു.
ഇപ്പോൾ നീക്കം ചെയ്യപ്പെട്ട രാകേഷ് അസ്താനയ്ക്കും ആലോക് വർമയ്ക്കും എതിരെ സിബിഐ കേസുകളുണ്ട്. ഈ കേസുകളുടെ അന്വേഷണം അവരുടെ സാന്നിധ്യത്തിൽ നടപ്പാക്കാനാകില്ലെന്നാണ് തങ്ങൾ തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. സിബിഐയുടെ വിശ്വാസ്യത നിലനിര്‍ത്തുക എന്ന ഉദ്ദേശ്യം വെച്ചാണ് ഇരുവരോടും അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്. ഈ നടപടിയെ എതിർക്കുന്നവർക്ക് ഇവർക്കെതിരായി ഉയർന്ന ആരോപണം അവർ തന്നെ അന്വേഷിക്കട്ടെ എന്ന നിലപാടാണുള്ളത്. അത് അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
‘കുപ്രസിദ്ധമായ ഗുജറാത്ത് മോഡൽ’ പരീക്ഷിക്കുന്നു? പ്രതിപക്ഷ ആരോപണങ്ങൾ
സിബിഐ ഇപ്പോൾ ‘ബിബിഐ’ (ബിജെപി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ആയി മാറിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പരിഹസിച്ചു. ആലോക് വർമയെ നീക്കം ചെയ്തത് റാഫേൽ കരാറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംശയിച്ചാണ് ഡൽഹി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്. അതെസമയം ബിജെപിയുടെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
തന്റെ കുപ്രസിദ്ധമായ ‘ഗുജറാത്ത് മോഡലി’ന്റെ യഥാർത്ഥ സ്വഭാവം കേന്ദ്രത്തിൽ നരേന്ദ്ര മോദി കാണിച്ചു തുടങ്ങിയെന്ന് കോൺഗ്രസ്സ് പ്രതികരിച്ചു. റാഫേൽ അഴിമതിയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതിനാണോ ആലോകിനെ നീക്കിയതെന്നും കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജേവാല ചോദിച്ചു.
ആലോക് വർമയെ നീക്കം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫീസ് സീൽ ചെയ്യുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് സുർജേവാല ചോദിച്ചു. ആരെയാണ് മോദി രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും എന്താണ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഒരുകാലത്ത് വിശ്വാസ്യതയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിന്നിരുന്ന ഒരു അന്വേഷണ ഏജൻസിയെ തകർക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആലോക് വർമയെ നീക്കം ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
നാഗേശ്വർ റാവു
സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിതനായ നാഗേശ്വർ റാവു ഒഡീഷ കേഡറിൽ നിന്നുള്ള 1986 ബാച്ച് ഐപിഎസ് ഓഫീസറാണ്. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമെടുത്തയാളാണ്. കർക്കശക്കാരനായ ഉദ്യോഗസ്ഥനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
സി ബി ഐയെ ഗുജറാത്ത് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആക്കുമ്പോള്‍
സിബിഐ എന്നും അധികാരികളുടെ കാല്‍ച്ചുവട്ടില്‍; സ്വതന്ത്രമാക്കാന്‍ നേരമായി