ബാഗ്പത്തിലെ പിച്ച്കൗര ഗ്രാമത്തിലാണ് ഹിന്ദു പെണ്‍കുട്ടി അയല്‍വാസിയായ മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത്
ഹിന്ദു-മുസ്ലീം വിവാഹം നടന്നതിന്റെ പേരില്‍ യുപി ഗ്രാമം ഒരു പൊട്ടിത്തെറിയുടെ വക്കില്‍. ബാഗ്പത്തിലെ പിച്ച്കൗര ഗ്രാമത്തിലാണ് ഹിന്ദു പെണ്‍കുട്ടി അയല്‍വാസിയായ മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത്. താന്‍ അയല്‍വാസിയായ സല്‍മാനെ (24) വിവാഹം കഴിച്ചതായി കോമള്‍ (22) എന്ന യുവതി തിങ്കഴാഴ്ച ഒരു പ്രാദേശിക കോടതിയില്‍ ഹാജരായി അറിയിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകര്‍ വിവാഹത്തില്‍ പ്രതിഷേധിച്ച് കോടതിക്ക് പുറത്ത് തടിച്ചുകൂടി. കുടുംബത്തിലേക്ക് മടങ്ങുന്നതിന് പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നതിനാണ് ഇപ്പോള്‍ ആര്‍എസ്എസ് അനുബന്ധ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് ശ്രമിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഒരു മഹാപഞ്ചായത്ത് വിളിച്ചുകൂട്ടാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ സല്‍മാന്‍ വിവാഹത്തിനായി കോമളിനെ നിര്‍ബന്ധിക്കുകയായിരുന്നു എന്ന ആരോപണവുമായി ബജ്രംഗ്ദള്‍ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതമാറ്റാന്‍ സല്‍മാന്‍ ശ്രമിക്കുന്നതായും അവര്‍ ആരോപണം ഉയര്‍ത്തുന്നു. ഭീഷണിയെ തുടര്‍ന്ന് നവദമ്പതികളെ പോലീസ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
ഹിന്ദുത്വ സംഘടനകളുടെ ആക്രമണം ഭയന്ന് സല്‍മാന്റെ കുടുംബം തങ്ങളുടെ ജന്മഗ്രാമത്തില്‍ നിന്നും പലായനം ചെയ്തു. ചൊവ്വാഴ്ച രാവിലെ സല്‍മാന്റെ പിതാവും നാല് അമ്മാവന്മാരും അവരുടെ കുടുംബങ്ങളും ഗ്രാമത്തില്‍ നിന്നും രക്ഷപ്പെട്ടതായി ഗ്രാമ മുഖ്യന്‍ ഹാജി ഫര്‍മാന്‍ അലി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സല്‍മാന്റെ കുടുംബത്തില്‍ നിന്നുള്ള 24 പേരാണ് ഗ്രാമം വിട്ട് ഓടിപ്പായത്. കോമള്‍ തിരിച്ചെത്തുകയും കോടതി നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്തതോടെ പുറത്തുനിന്നുള്ള തീവ്രഹിന്ദുത്വവാദികള്‍ ഗ്രാമത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് തദ്ദേശവാസികള്‍ പറയുന്നു. ഒരു കലാപഭീതിയിലാണ് ബാഗ്പത്ത് ഗ്രാമം.