UPDATES

കോണ്‍ഗ്രസിന് വഴി തെറ്റിയിരിക്കുന്നു, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ശരിയെന്ന് വീണ്ടും ഭൂപീന്ദര്‍ ഹൂഡ

ഇത് രണ്ടാം തവണയാണ് കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവായ ഭൂപീന്ദര്‍ ഹൂഡ രംഗത്തെത്തുന്നത്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് ശരിയായ നടപടിയാണെന്നും സര്‍ക്കാര്‍ ശരിയായ കാര്യം ചെയ്താല്‍ അതിനെ പിന്തുണക്കണമെന്നും ഹൂഡ അഭിപ്രായപ്പെട്ടു. എന്റെ പല സഹപ്രവര്‍ത്തകരും ആര്‍ട്ടിക്കള്‍ 370 പിന്‍വലിച്ചതിനെ എതിര്‍ക്കുന്നു. എന്റെ പാര്‍ട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. ഇത് മുമ്പത്തെ കോണ്‍ഗ്രസല്ല. ദേശാഭിമാനത്തിന്റേയും സ്വാഭിമാനത്തിന്റേയും കാര്യത്തില്‍ താന്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഒരു വാഗ്ദാനം പാലിച്ചതില്‍ ഹൂഡ ബിജെപിയെ അഭിനന്ദിച്ചത്, കോണ്‍ഗ്രസ് വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്ന അഭ്യൂഹം ശക്തമാക്കിയിരുന്നു.

ഹരിയാനയിലെ നമ്മുടെ സഹോദരന്മാര്‍ സൈനികരായി കാശ്മീരിലുണ്ട്. അതുകൊണ്ടാണ് ഞാന്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍ലിച്ചതിനെ പിന്തുണക്കുന്നത് – ഹൂഡ പറഞ്ഞു. അതേസമയം പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കിലും താനായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന ഹൂഡയുടെ പ്രഖ്യാപനം കോണ്‍ഗ്രസിന് വലിയ തലവേദനയാണ്. ഹരിയാനയിലെ 15 കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ഹൂഡ അവകാശപ്പെടുന്നുണ്ട്.

ഇത് രണ്ടാം തവണയാണ് കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവായ ഭൂപീന്ദര്‍ ഹൂഡ രംഗത്തെത്തുന്നത്. നേരത്തെ ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദേവ്‌റ, ജനാര്‍ദ്ദന്‍ ദ്വിവേദി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിന് പിന്തുണയുമായി രംഗത്തെത്തി കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയും ഗുലാം നബി ആസാദും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് എതിരെ രൂക്ഷവിമര്‍ശനം നടത്തിയപ്പോളായിരുന്നു ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍