UPDATES

ചിദംബരം ‘അതിബുദ്ധിമാന്‍’, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ; ഇന്ദ്രാണിയുടെ മൊഴി പരിഗണിക്കാനാവില്ലെന്ന് കപില്‍ സിബലും സിംഗ്‌വിയും

അതിബുദ്ധിമാനും സമര്‍ത്ഥനുമായ ചിദംബരം അന്വേഷണവുമായി സഹകരിക്കാതെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ് എന്ന് സിബിഐ ആരോപിച്ചു.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ഡല്‍ഹി സിബിഐ കോടതിയില്‍ വാദം പുരോഗമിക്കുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുതരണം എന്നാണ് സിബിഐ ആവശ്യപ്പെട്ടത്. അതിബുദ്ധിമാനും സമര്‍ത്ഥനുമായ ചിദംബരം അന്വേഷണവുമായി സഹകരിക്കാതെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ് എന്ന് സിബിഐ ആരോപിച്ചു. അതേസമയം സിബിഐയുടെ ഈ ആരോപണം തള്ളിയ ചിദംബരം താന്‍ ഏത് ചോദ്യത്തില്‍ നിന്നാണ് ഒഴിഞ്ഞുമാറിയത് എന്ന് തിരിച്ചു ചോദിച്ചു.

ഐഎന്‍എക്‌സ് മീഡിയ ഉടമ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചിദംബരത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തതിനെ അംഗീകരിക്കാനാകില്ലെന്നും ഇതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിംഗ് വിയും വാദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ എതിര്‍പ്പ് മറികടന്ന് അഭിഭാഷകന്‍ കൂടിയായ ചിദംബരത്തിന് സംസാരിക്കാന്‍ കോടതി അനുമതി നല്‍കി.

ചിദംബരത്തെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം സിബിഐ ഉന്നയിക്കുമ്പോള്‍ അറസ്റ്റ് നിയമവിരുദ്ധമാണ് എന്നാണ് ചിദംബരത്തിന്റെ വാദം. ചിദംബരം ധനമന്ത്രിയായിരിക്കെ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഐഎന്‍ക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനെ സഹായിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചിദംബരത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സിബിഐ തുടങ്ങിയിരുന്നു.

എന്നാല്‍ ഇന്നലെ വൈകീട്ടാണ് ചിദംബരത്തെ കണ്ടെത്താനായത്. എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തി വീട്ടിലേയ്ക്ക് മടങ്ങിയ ചിദംബരത്തെ ഏറെ നാടകീയമായി, മതില്‍ ചാടിക്കടന്നും മറ്റും അകത്തെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയായ കേസാണിത്. അതേസമയം ചിദംബരത്തിനെതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍