സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി കസേരയിലിരുന്ന് കൊണ്ട് കഴിയുന്നില്ല. ഇത്തരത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് മമത അഭിപ്രായപ്പെട്ടിരുന്നില്ല.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയുണ്ടാക്കിയ വന്‍ മുന്നേറ്റത്തിന്റേയും തൃണമൂല്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയുടേയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ ഇന്നലെ സന്നദ്ധത അറിയിച്ചിരുന്ന മമത ബാനര്‍ജി രാജിയില്‍ നിന്ന് പിന്മാറി. താന്‍ രാജി സന്നദ്ധത അറിയിച്ചെന്നും എന്നാല്‍ പാര്‍ട്ടി അത് തള്ളിക്കളഞ്ഞു എന്നുമാണ് മമത ബാനര്‍ജി പറയുന്നത്. രാജി വച്ചേക്കില്ല എന്ന സൂചനയാണ് ഒടുവില്‍ അവര്‍ നല്‍കുന്നത്. ബംഗാളില്‍ പണമാണ് ജനാധിപത്യത്തെ നിയന്ത്രിക്കുന്നത് എന്നും മമത അഭിപ്രായപ്പെട്ടു.
തനിക്ക് കഴിഞ്ഞ ആറ് മാസമായി മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ല എന്നുമാണ് ഇന്നലെ മമത ബാനര്‍ജി പറഞ്ഞത്. കസേരകളോട് താല്‍പര്യമില്ലെന്നും പാര്‍ട്ടിയാണ് വലുതെന്നും അവര്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി കസേരയിലിരുന്ന് കൊണ്ട് കഴിയുന്നില്ല. ഇത്തരത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് മമത അഭിപ്രായപ്പെട്ടിരുന്നു.
സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കാതെ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ബംഗാളില്‍ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമുണ്ടാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനേയും സൈന്യത്തേയും നിയന്ത്രിക്കുന്നത് ബിജെപിയാണ് എന്നും മമത ആരോപിച്ചു. ബിജെപിക്കാര്‍ വോട്ടിനായി സിപിഎമ്മുകാര്‍ അടക്കമുള്ളവര്‍ക്ക് പണം നല്‍കി. ബിജെപി തിരഞ്ഞെടുപ്പില്‍ എത്ര പണം ചിലവഴിച്ചൂ എന്ന് അന്വേഷിക്കൂ എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞൂ. സിആര്‍പിഎഫുകാരെ ഉപയോഗിച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാരോട് ഭീഷണിസ്വരത്തില്‍ പറഞ്ഞു. ഇതെല്ലാം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായിരുന്നു – മമത ബാനര്‍ജി ചൂണ്ടിക്കാട്ടി. എല്ലാവരും ഒരുമിച്ച് നിന്ന് ബിജെപിയെ ശക്തമായി നേരിടാന്‍ തീരുമാനിക്കുന്ന പക്ഷം മാത്രമേ തനിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമുള്ളൂ എന്നും മമത പറഞ്ഞു.