30 വര്‍ഷത്തിലധികം രാജ്യത്തിന് വേണ്ടി സൈനിക സേവനം നടത്തിയ സനവുള്ള, അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഇന്ന് മുതല്‍ വിദേശികളായി മുദ്ര കുത്തപ്പെട്ട 19 ലക്ഷം പേരില്‍ ഒരാളാണ്.
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള മുന്‍ സൈനികന്‍ മുഹമ്മദ് സനവുള്ള ദേശീയ പൗരത്വ പട്ടികയില്‍ പേരില്ലാത്തത് കാരണം വിദേശികള്‍ക്കുള്ള അതിര്‍ത്തിയിലെ ജയിലിലാക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള ദേശീയ പൗരത്വ പട്ടികയുടെ നടപടികളില്‍ തങ്ങള്‍ക്കുള്ള നിസഹായതയാണ് അന്ന് ഇന്ത്യന്‍ ആര്‍മി പങ്കുവച്ചത്. 30 വര്‍ഷം രാജ്യത്തിന് വേണ്ടി സൈനിക സേവനം നടത്തിയ സനവുള്ള അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഇന്ന് മുതല്‍ വിദേശികളായി മുദ്ര കുത്തപ്പെട്ട 19 ലക്ഷം പേരില്‍ ഒരാളാണ്. അവസാന പട്ടികയിലെങ്കിലും താന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മുഹമ്മദ് സനവുള്ള ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്.
ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരെ സനവുള്ള നല്‍കിയ ഹര്‍ജി ഗുവാഹത്തി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്ന് സനവുള്ള പറഞ്ഞു. അവസാന നിമിഷമെങ്കിലും ഞാന്‍ ഒഴിവാക്കപ്പെടുമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ചായ്ഗാവിലെ എന്‍ആര്‍സി സേവാകേന്ദ്രയിലേയ്ക്ക് എന്നെ വിളിപ്പിച്ചിരുന്നു. ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ കോപ്പിയും ഡിറ്റന്‍ ക്യാംപില്‍ നിന്ന് ജാമ്യം നല്‍കിയ ഉത്തരവിന്റെ കോപ്പിയുമായി വരാനാണ് ആവശ്യപ്പെട്ടത്. ഇത് മൂലം എനിക്ക് എന്തെങ്കിലും മാറ്റമുണ്ടാകും എന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല – സനവുള്ള പറഞ്ഞു. മക്കളായ ഷഹനാസ് അഖ്തര്‍, ഹില്‍മിന അക്തര്‍, സയീദ് അക്തര്‍ എന്നിവരുടെ പേരുകളും അന്തിമ പട്ടികയിലില്ല.
1987ലാണ് മുഹമ്മദ് സനവുള്ള ആര്‍മിയില്‍ ചേര്‍ന്നത്. വിരമിക്കുമ്പോള്‍ സുബേദാര്‍ ആയിരുന്നു. രാഷ്ട്രപതിയുടെ മെഡല്‍ നേടിയിട്ടുള്ള സൈനികനാണ്. അസം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ചന്ദ്രമാല്‍ ദാസ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സനവുള്ളയെ വിദേശിയാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് സനവുള്ളയ്ക്ക് ലഭിച്ചിരുന്നു. 2008ല്‍ ഒരു കേസില്‍ പെട്ടതിന് ശേഷമാണ് സംശയിക്കുന്നവരുടെ കൂട്ടത്തില്‍ സനവുള്ളയെ ഉള്‍പ്പെടുത്തിയത്. ഒരു മാസത്തോളം ഡിറ്റന്‍ഷന്‍ ക്യാംപിലാക്കുകയും ഹൈക്കോടതി ജാമ്യം നല്‍കുകയുമായിരുന്നു.