ഒബിസി വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത് എസ്പിയുടെ വോട്ടുബാങ്കായ യാദവ വിഭാഗത്തിനാണ്
17-ാം ലോക്‌സഭയില്‍ ഹിന്ദി ഹൃദയഭൂമി എന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാരില്‍ കൂടിയ പങ്കും മേല്‍ജാതിക്കാരെന്ന് പഠനം. ഇതില്‍ത്തന്നെ ബ്രാഹ്മണ, രജപുത്ര സമുദായങ്ങള്‍ക്കാണ് മേല്‍ക്കൈയെന്നും അശോക യൂണിവേഴ്‌സിറ്റിയിലെ ത്രിവേദി സെന്റര്‍ ശേഖരിച്ച കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ട് ക്രിസ്‌റ്റോഫ് ജഫര്‍ലോട്ടും ഗില്ലെസ് വെര്‍ണിയേഴ്‌സും ചേര്‍ന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. 2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ സവര്‍ണജാതികള്‍ക്ക് ലഭിച്ച മേല്‍ക്കൈ ഇത്തവണയും തുടരുകയാണെന്നും പഠനം പറയുന്നു.
ഹിന്ദി ഹൃദയഭൂമി എന്നും പശു ബെല്‍റ്റ് എന്നും അറിയപ്പെടുന്ന യുപി, രാജസ്ഥാന്‍, മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഈ നിഗമനത്തിലേക്ക് എത്തിയത്. ജാതി ഘടനകളുടെ പ്രത്യേകത കൊണ്ടും ലോക്‌സഭാ എംപിമാരില്‍ പകുതിയും വരുന്നത് ഇവിടെ നിന്നാണ് എന്നതുകൊണ്ടുമാണ് ഈ മേഖല പഠനത്തിനായി തെരഞ്ഞെടുത്തതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒബിസി രാഷ്ട്രീയത്തിന് മേല്‍ക്കൈ ലഭിക്കുന്ന 1990-കളിലെ മണ്ഡല്‍ പ്രക്ഷോഭം നടന്ന സ്ഥലം എന്നതും ഈ ഹിന്ദി ബെല്‍റ്റിന് പ്രാധാന്യം ലഭിക്കുന്നു. ഈ കാലഘട്ടത്തില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള എംപിമാരുടെ എണ്ണം 11 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി മാറി. കോണ്‍ഗ്രസും ബിജെപിയും മേല്‍ജാതിക്കാര്‍ക്ക് നല്‍കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞതും സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവയുടെ ഉദയവുമാണ് ഇതിനു കാരണം. എന്നാല്‍ 1990-കളില്‍ തന്നെ ബിജെപി ഇത് തിരിച്ചറിഞ്ഞിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് കല്യാണ്‍ സിംഗിനെ 1991-ല്‍ യുപി മുഖ്യമന്ത്രിയായി നിയമിക്കുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാല്‍ അതുകഴിഞ്ഞുള്ള 10 വര്‍ഷം ഈ കാര്യത്തില്‍ മാറ്റമുണ്ടായെന്നും സവര്‍ണ ജാതികളുടെ തിരിച്ചുവരവാണ് ഈ ദശകം കാണുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു. ഒബിസി വിഭാഗത്തിന്റെ ശക്തി കുറഞ്ഞതും ബിജെപിയുടെ വളര്‍ച്ചയുമാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 2009-ല്‍ ഇത് ആരംഭിക്കുകയും 2014-ല്‍ മോദിയുടെ വരവോടെ ഇതുറപ്പിക്കുകയും ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ മണ്ഡലിനു മുന്‍പുള്ള കാലഘട്ടത്തിലേതിനു സമാനമായ വിധത്തില്‍ സവര്‍ണ ജാതികള്‍ മേല്‍ക്കൈ നേടുകയും ചെയ്തു. ഒബിസി വിഭാഗങ്ങള്‍ക്കിടയിലെ തന്നെ പ്രത്യേകതകള്‍ ഇതിന്റെ ഭാഗമാണെന്നും കണക്കുകള്‍ പറയുന്നു. ഒബിസി വിഭാഗങ്ങള്‍ തന്നെ പല ജാതി അടിസ്ഥാനത്തില്‍- ഉദാഹരണത്തിന് യാദവര്‍, കുറുമികള്‍- വിഭജിക്കപ്പെട്ടിരിക്കുന്നതും സംവരണ കാര്യത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതു ലഭിച്ചതിനാല്‍ നേതാക്കള്‍ക്ക് അക്കാര്യം വാഗ്ദാനം ചെയ്യാന്‍ സാധിക്കാത്തതും ഒരു കാരണമാണ്.
അതുപോലെ തന്നെ മേല്‍ജാതിക്കാരുടെ പാര്‍ട്ടി എന്നറിയപ്പെടുന്ന ബിജെപിയുടെ വളര്‍ച്ചയും ഒബിസി വിഭാഗത്തിന്റെ പ്രാതിനിധ്യ കുറവിന് കാരണമായി. മന്ദിര്‍ X മണ്ഡല്‍ പ്രക്ഷോഭം വഴി മതധ്രുവീകരണം സാധ്യമാവുകയും ഇതുവഴി ജാതി സംഘര്‍ഷങ്ങള്‍ക്ക് കുറവ് വരുത്തുകയും ജാതി, ക്ലാസ് എന്നിവയെ രണ്ടാമതായി പ്രതിഷ്ഠിക്കുകയും ചെയ്തതും വഴി ഒബിസി വിഭാഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ ബിജെപിക്കായി.
ഈ തന്ത്രത്തിന്റെ ഭാഗമായാണ് വലിയൊരു വിഭാഗം മേല്‍ജാതിക്കാര്‍ക്ക് സീറ്റ് കൊടുക്കാനുള്ള ബിജെപിയുടെ തീരുമാനമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി ഇവര്‍ പറയുന്നു. ഈ മേഖലയില്‍ ബിജെപി മത്സരിച്ച 199 സീറ്റുകളില്‍ 147 എണ്ണം ജനറല്‍ വിഭാഗത്തില്‍ വരുന്നതാണ്, ബാക്കി എസ്.സി, എസ്.ടി വിഭാഗത്തില്‍ വരുന്നതും. ഈ 147 എണ്ണത്തില്‍ 88 സീറ്റുകളും ബിജെപി നല്‍കിയത് മേല്‍ജാതി വിഭാഗക്കാര്‍ക്കാണ്. ഇവരില്‍ 80 പേര്‍ വിജയിക്കുകയും ചെയ്തു.
അതുപോലെ തന്നെ പ്രധാനമാണ് ഈ മേല്‍ജാതിക്കാരിലെ തെരഞ്ഞെടുപ്പും. ബ്രാഹ്ണ സമുദായത്തിന് വന്‍ മേല്‍ക്കൈ കിട്ടിയപ്പോള്‍ യോഗി ആദിത്യനാഥിന്റെ സമുദായമായ രജപുത്ര സമുദായത്തിനും വലിയൊരു പങ്കു ലഭിച്ചു. ബിഎസ്പി ദളിത് വിഭാഗമായ ജാദവരുടെ പാര്‍ട്ടിയും എസ്പി യാദവരുടെ പാര്‍ട്ടിയും എന്നറിയപ്പെടുന്നതുപോലെ ഈ മേഖലയില്‍ ബിജെപി ഇപ്പോള്‍ രജപുത്രരുടെ പാര്‍ട്ടിയാണ്.
2009-ല്‍ കേവലം 30 ശതമാനമുണ്ടായിരുന്ന ബ്രാഹ്മണ സമുദായത്തിനുള്ള പ്രാതിനിധ്യം ഈ മേഖലയില്‍ നിന്ന് 2014 ആയപ്പോള്‍ 38.5 ആയി വര്‍ധിച്ചു. ഇതേ പ്രാതിനിധ്യം തന്നെ 2019-ലെ തെരഞ്ഞെടുപ്പിലും ബ്രാഹ്മണ സമുദായം നിലനിര്‍ത്തുന്നു. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വലിയ തോതിലുള്ള പ്രാതിനിധ്യ കൂടുതലാണ് ബ്രാഹ്മര്‍ക്കുള്ളത് എന്ന് കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ 2009-ല്‍ 43 ശതമാനമുണ്ടായിരുന്ന രജപുത്രരുടെ പ്രാതിനിധ്യം 10 വര്‍ഷം കഴിഞ്ഞ് 2019-ലെത്തുമ്പോള്‍ 34 ശതമാനമായി കുറഞ്ഞു. എങ്കിലും മറ്റു മേല്‍ജാതി സമുദായങ്ങളെ വച്ചു നോക്കിയാല്‍ പോലും ഈ വിഭാഗങ്ങള്‍ക്കുള്ള പ്രാതിനിധ്യം വളരെ കൂടുതലാണ്. അതായത്, ഹിന്ദി ബെല്‍റ്റിലെ ആകെയുള്ള 199 ബിജെപി സീറ്റുകളില്‍ 37 സീറ്റുകള്‍ ബ്രാഹ്മണര്‍ക്കും 30 എണ്ണം രജപുത്രര്‍ക്കുമാണ് നല്‍കിയത്. ഇവരില്‍ 33 ബ്രാഹ്മണരും 27 രജപുത്രരും വിജയിക്കുകയും ചെയ്തു.
ഒബിസി വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത് എസ്പിയുടെ വോട്ടുബാങ്കായ യാദവ വിഭാഗത്തിനാണ്. യാദവര്‍ ഒഴിച്ചുള്ള ഒബിസി വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ നല്‍കിക്കൊണ്ടാണ് ബിജെപി ഇത് സാധിച്ചെടുത്തത്. ഇതുവഴി യാദവരുടെ പ്രാതിനിധ്യം 2009-ല്‍ 29 ശതമാനമായിരുന്നെങ്കില്‍ 2019-ല്‍ അത് 16 ശതമാനമായി കുറഞ്ഞു. ഇതേ സമയത്ത് യാദവ, കുര്‍മി, കോറി, ലോധി, ഗുജ്ജാര്‍ ഇതര ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യം 23 ശതമാനത്തില്‍ നിന്ന് 31 ആയി കൂടി. ആകെയുള്ള 199 സീറ്റില്‍ ബിജെപി യാദവര്‍ക്ക് നല്‍കിയത് കേവലം ഏഴു സീറ്റാണ്. ഇതില്‍ ആറെണ്ണവും ജയിച്ചു. കുര്‍മികള്‍ക്ക് എട്ടു സീറ്റുകള്‍ നല്‍കിയപ്പോള്‍ അതില്‍ ഏഴെണ്ണവും വിജയിച്ചു.
ഇതുപോലെ തന്നെ ദളിത് വിഭാഗങ്ങള്‍ക്ക് നല്‍കിയ 35 സീറ്റുകളില്‍ ജാദവ വിഭാഗത്തെ ബിജെപി ഏറ്റവും പിന്നിലേക്ക് തള്ളി. മൂന്നു സീറ്റുകള്‍ മാത്രമാണ് ഇത്തവണ അവര്‍ക്ക് നല്‍കിയത്. പാസി വിഭാഗത്തിന് അഞ്ചു സീറ്റുകള്‍ നല്‍കിയപ്പോള്‍ അതില്‍ നാലു പേരും വിജയിച്ചു. യുപിയിലെ മഹാഗഡ്ബന്ധനില്‍ 10 വീതം സീറ്റുകളാണ് എസ്പിയും ബിഎസ്പിയും യാദവ, ജാദവ വിഭാഗങ്ങള്‍ക്ക് നല്‍കിയത്.
മേല്‍ജാതിക്കാരെങ്കിലും ഇടത്തട്ടില്‍ നില്‍ക്കുന്ന ജാട്ടുകള്‍ക്ക് 2014-ലെ അതേ പ്രാതിനിധ്യം തന്നെ ഇത്തവണയും ഉണ്ട്. അഞ്ചു വര്‍ഷം മുമ്പ് 15 സീറ്റുകള്‍ ആണ് ഉണ്ടയിരുന്നതെങ്കില്‍ ഇപ്പോഴത് 14 സീറ്റുകളാണ്. അതും ബിജെപി സീറ്റ് നല്‍കിയ 14 ജാട്ടുകളില്‍ 14 പേരും വിജയിച്ചു.
Read More: ആലപ്പാട് കരിമണല്‍ ഖനനത്തിന് പാരിസ്ഥിതിക അനുമതിയില്ല; രേഖകള്‍ പുറത്ത്