പ്രധാനമന്ത്രിയുടെ ആഹ്വാനമൊന്നും കാര്യമല്ലെന്നാണ് പുരോഹിതരുടെ നിലപാട്.
ഗംഗയിൽ ആഡംബര ക്രൂയിസ് ബോട്ടുകൾ ഓടിക്കാനുള്ള നീക്കത്തിനെതിരെ പുരോഹിതർ രംഗത്ത്. ഈ നടപടി ഗംഗാതടത്തെ അശുദ്ധമാക്കുമെന്ന് പുരോഹിതർ ചൂണ്ടിക്കാട്ടി. ക്രൂയിസ് ബോട്ടുകളിൽ ആട്ടിറച്ചിയും മദ്യവും വിളമ്പാനിടയുണ്ടെന്നാണ് പുരോഹിതർ പറയുന്നത്. ഇത് ‘വിശുദ്ധമായ’ ഗംഗാതടത്തെ അശുദ്ധമാക്കിത്തീർക്കും.
നോർഡിക് ക്രൂയിസ്‌ലൈൻ ആണ് ഗംഗാനദിയിൽ ക്രൂയിസ് ബോട്ടുകൾ ഓടിക്കാൻ തയ്യാറെടുക്കുന്നത്. ഈ മാസം ഒടുവിലായി ബോട്ടുകൾ ഓടിത്തുടങ്ങും. സൂര്യോദയത്തിനും സൂര്യോസ്തമയത്തിനും ട്രിപ്പുകൾ സംഘടിപ്പിക്കാനാണ് പരിപാടി. വിദേശ ടൂറിസ്റ്റുകളെക്കൂടി ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നതിനാലാണ് ഇറച്ചിയും മദ്യവും വിളമ്പുമെന്ന് പുരോഹിതർ കരുതുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനങ്ങളിൽ പ്രചോദനമുൾക്കൊണ്ടാണ് തന്റെ കമ്പനി ഗംഗാനദിയിൽ ക്രൂയിസ് ബോട്ടുകളോടിക്കാൻ പദ്ധതിയിട്ടതെന്ന് നോർഡിക് ക്രൂയിസ്‌ലൈൻ ഡയറക്ടർ മനോജ് പൊദ്ദാർ പറയുന്നു.
എന്നാൽ പ്രധാനമന്ത്രിയുടെ ആഹ്വാനമൊന്നും കാര്യമല്ലെന്നാണ് പുരോഹിതരുടെ നിലപാട്. ഗംഗാനദിയിൽ ഇറച്ചിയും മദ്യവും വിളമ്പാനാകില്ലെന്നും ഇത് ഹൈന്ദവ രീതികള്‍ക്ക് വിരുദ്ധമാണെന്നും ഗംഗാ മഹാസഭ നേതാവ് സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി പറഞ്ഞു.