രോഹിത്തിന്റെ ആത്മഹത്യക്ക് ശേഷം ദേശീയ വ്യാപകമായി നടന്ന സമരങ്ങളുടെ പ്രഭവ കേന്ദ്രവും വെളിവാടയായിരുന്നു
ഹൈദ്രാബാദ് സര്‍വകലാശാലയിലെ ദലിത് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയും കൂടെ പുറത്താക്കപ്പെട്ട നാലു വിദ്യാര്‍ഥികളും താമസിച്ച ഇടം (വെളിവാട) തകര്‍ത്ത് സര്‍വകലാശാല അധികൃതര്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. രോഹിത്തിന്റെ ആത്മഹത്യക്ക് ശേഷം ദേശീയ വ്യാപകമായി നടന്ന സമരങ്ങളുടെ പ്രഭവ കേന്ദ്രവും വെളിവാടയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഹൈദ്രാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ നീതിനിഷേധത്തെ തുടര്‍ന്നാണ് രോഹിത് വെമുല 2016 ജനുവരി 17ന് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്തെ സര്‍വകലാശാലകളിലെല്ലാം ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മരണപ്പെട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും രോഹിത് വെമുല എന്ന പേരിനെയും അദ്ദേഹത്തിന്റെ ഓര്‍മ്മകളെയും അപ്പാ റാവും ബിജെപിയും ഭയക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് അഡ്മിനിസ്‌ട്രേഷന്റെ ഈ നീക്കമെന്ന് സര്‍വകലാശാല മുന്‍ പ്രസിഡന്റ് ശ്രീരാഗ് പൊയ്ക്കാടന്‍
അഴിമുഖത്തോട് പ്രതികരിച്ചു. എബിവിപി നയിക്കുന്ന നിലവിലെ വിദ്യാര്‍ത്ഥി യൂണിയന്റെ ഒത്താശയോടെയാണ് വെളിവാട നീക്കം ചെയ്തിരിക്കുന്നതെന്നും ശ്രീരാഗ് പറഞ്ഞു .
സംഭവത്തില്‍ ശ്രീരാഗ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്, ‘രോഹിത്തും അദ്ദേഹത്തോടൊപ്പം സാമൂഹിക ബഹിഷ്‌കരിണത്തിനു വിധേയപ്പെട്ട മറ്റ് നാല് പേരും മൂന്ന് കൊല്ലം മുന്‍പ് താമസിച്ച ഇടം (വെളിവാട) എ.എസ്.എ ഇത്രയും നാള്‍ സംരക്ഷിച്ചു പോന്നിരുന്നു. ഇന്ന് വെളുപ്പിന് അത് ബി. ജെ. പിയുടെ ദല്ലാള്‍ ആയ വി.സി. അപ്പാ റാവു ഇത് നീക്കം ചെയ്തു. ഈ ജനുവരി 17 രോഹിത് രക്തസാക്ഷി ദിനം ആചരിക്കാന്‍ ഇരിക്കെ ആണ് ഈ നടപടി. അപലപിക്കുക, പ്രചരിപ്പിക്കുക.. ബി. ജെ. പി ഇതിന് കനത്ത വില നല്‍കേണ്ടി വരും.. തീര്‍ച്ച! കൂടാതെ അപ്പാ റാവുവിന്റെ പാവകളായ നിലവിലെ വിദ്യാര്‍ഥി യൂണിയനും ഇതിന് മറുപടി പറയേണ്ടി വരും‘ ഇങ്ങനെയായിരുന്നു.
ക്യാമ്പസിലെ നോർത്ത് ഷോപ്പിംഗ് കോംപ്ലക്സ് എന്നു വിളിക്കുന്ന സ്ഥലത്താണ് വെളിവാട സ്ഥിതി ചെയ്യുന്നത് . രോഹിത് വെമുലയെയും സുഹൃത്തുക്കളെയും പുറത്താക്കിയതിനു ശേഷം അവർ സമരം ചെയ്‌തതും താമസിച്ചതും ഇവിടെയിരുന്നാണ്. രോഹിതിന്റെ പ്രതിമ സ്ഥിതി ചെയ്യുന്നതും വെളിവാടയ്ക്കടുത്താണ് .ക്യാമ്പസിന്റെ പലഭാഗങ്ങളിലുണ്ടായിരുന്ന ഛായാചിത്രങ്ങൾ പലകുറിയായി അധികൃതർ മായ്ക്കുകയും ചെയ്യുന്നുണ്ട് .