ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു. റോത്തക് ഭാഗത്തേക്കുള്ള 250-ഓളം ട്രെയിനുകള്‍ റദ്ദാക്കി. കലാപ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ 72 മണിക്കൂറത്തേക്ക് മരവിപ്പിച്ചു
ബലാത്സംഗ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചതോടെ അനുയായികള്‍ നടത്തിയ കലാപത്തില്‍ 30 പേര്‍ മരിക്കുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പഞ്ചാബിലും ഹരിയാനയിലും വ്യാപക ആക്രമങ്ങളോടെ തുടങ്ങിയ കലാപം ഡല്‍ഹി, രാജസ്ഥാന്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. റാം റഹിമിന്റെ കീഴിലുള്ള ദേര സച്ച സൗദയുടെ അനുയായികളാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. മരിച്ചവരിലേറയും ദേര സച്ച സൗദ അനുയായികളാണ്. അതേസമയം റാം റഹിം കുറ്റകാരനാണെന്ന് വിധിച്ച ജഡ്ജി ജസ്റ്റീസ് ജഗദീപ് സിങ്ങിന് ഉയര്‍ന്ന സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചിരിക്കയാണ്. കൂടാതെ ഡല്‍ഹിയിലെ പെട്രോള്‍ ബങ്കുകള്‍ എല്ലാം അടപ്പിച്ചിരിക്കുകയാണ്. പഞ്ചാബിലെ 10 ജില്ലകളിലും ഹരിയാനയിലെ മൂന്ന് നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. റോത്തക് ഭാഗത്തേക്കുള്ള 250-ഓളം ട്രെയിനുകള്‍ റദ്ദാക്കി. പഞ്ചാബ്, പഗിയാന,ചണ്ഡീഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ 72 മണിക്കൂറത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. റാം റഹിമിന്റെ അനുയായികളുടെ അക്രമം നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ഹരിയാന മുഖ്യമന്ത്രിമനോഹര്‍ലാല്‍ ഘട്ടറുടെ രാജിക്ക് സമ്മര്‍ദ്ദമുണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍ ഘട്ടറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിനും മോദിക്കും കടുത്ത അതൃപതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍
കലാപ സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് കനത്ത പോലീസ്, സൈനിക സുരക്ഷയാണ് രണ്ട് സംസ്ഥാനങ്ങളിലും ഒരുക്കിയിരുന്നത്. അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അഞ്ച് കോടിയിലേറെ വരുന്ന ഇയാളുടെ അനുയായികള്‍ അക്രമാസക്തരായതോടെ സംഘര്‍ഷാവസ്ഥ കലാപമായി പൊട്ടിപ്പുറപ്പെടുകയായിരുന്നു. കോടതി വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഹരിയാനയിലെ പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പഞ്ച്കുല സിബിഐ കോടതി പരിസരത്ത് സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തിയിരുന്നു. നിരോധനാജ്ഞയ്ക്ക് സമാനമായ അവസ്ഥയാണ് ഇവിടെ നിലനിന്നിരുന്നത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പലയിടങ്ങളിലും പോലീസ് വെടിവയ്പ്പ് നടത്തി.
വിധി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഗുര്‍മീതിന്റെ അനുയായികള്‍ ആക്രമണം അഴിച്ചുവിട്ടു. വൈകിട്ട് നാല് മണിയോടെയാണ് പഞ്ച്കുലയില്‍ പലയിടങ്ങളിലും വെടിവയ്പ്പുണ്ടായത്. ഈ വെടിവയ്പ്പിലാണ് മരണങ്ങള്‍ സംഭവിച്ചത്, പഞ്ചാബിലെ മലൗത്, മന്‍സ എന്നിവ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇയാളുടെ അനുയായികള്‍ കോടതി വളപ്പിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്.
പോലീസ് വാഹനങ്ങളും തല്ലിത്തകര്‍ക്കപ്പെട്ടു. മലൗതിലെ റെയില്‍വേ സ്‌റ്റേഷനും പോലീസ് സ്‌റ്റേഷനും പെട്രോള്‍ പമ്പിനും അക്രമികള്‍ തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. മന്‍സയില്‍ നിരവധി സ്വകാര്യ വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടു. പഞ്ച്കുലയിലെ കോടതി വളപ്പിലുണ്ടായിരുന്ന എന്‍ഡിടിവി, ടൈംസ് നൗ എന്നിവയുടെ ഒബി വാനുകള്‍ക്ക് അക്രമികള്‍ തീയിട്ടു. ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും ആക്രമിച്ച ദേര സച്ച സൗദ അനുയായികള്‍ ഇവര്‍ സഞ്ചരിച്ച കാറും നശിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ സൈന്യത്തിന്റെ ആറ് ബറ്റാലിയനുകള്‍ പഞ്ച്കുലയില്‍ എത്തിച്ചേര്‍ന്നു.
പഞ്ച്കുലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടിയന്തര മീറ്റിംഗ് വിളിച്ചു ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പഞ്ച്കുലയിലെ സാഹചര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഹരിയാനയിലെയും പഞ്ചാബിലെയും മുഖ്യമന്ത്രിമാരുമായും രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തി. ഇതിനിടെ ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേസ്റ്റേഷനില്‍ ഒരു തീവണ്ടിയ്ക്ക് ആക്രമികള്‍ തീവച്ചു. ട്രെയിനിലെ രണ്ട് കോച്ചുകള്‍ക്കാണ് തീയിട്ടത്. ഡല്‍ഹിയിലും പോലീസ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ലോനി ചൗക്കില്‍ ദേര സച്ച സൗദ പ്രവര്‍ത്തകര്‍ ബസ് കത്തിച്ചതായി പോലീസ് അറിയിച്ചു.
സമാധാനം പാലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. പഞ്ച്കുലയുടെ ആകാശം വൈകിട്ട് അഞ്ച് മണിയോടെ പുക നിറഞ്ഞ അവസ്ഥയിലായി. പരിക്കേറ്റവരെ തുടര്‍ച്ചയായി ആംബുലന്‍സുകളില്‍ ആശുപത്രികളില്‍ എത്തിക്കുകയാണ്. ഒരു കാറും ഫയര്‍ എന്‍ജിനും കൂടി തീവച്ച് നശിപ്പിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം റാം റഹിമിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം കണ്ടുകെട്ടി കലാപത്തിലെ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു.
അതേസമയം റാം റഹിം സിംഗിനെ പ്രത്യേക ഹെലികോപ്റ്ററില്‍ പഞ്ച്കുല കോടതിയില്‍ നിന്നും റോഹ്തക് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.