നീണ്ട കഠാരകളുടെ ആ രാത്രിയിലേക്കാണോ ഉത്തര്‍പ്രദേശ് നീങ്ങുന്നത്? അതോ മായാവതിയെ കുരുക്കാന്‍ സി ബി ഐയും മറ്റ് അന്വേഷണ ഏജന്‍സികളും കൂടുതല്‍ മുന്നോട്ട് നീങ്ങുമോ?
നീണ്ട കഠാരകളുടെ ആ രാത്രിയിലേക്കാണോ ഉത്തര്‍പ്രദേശ് നീങ്ങുന്നത്? അതോ മായാവതിയെ കുരുക്കാന്‍ സി ബി ഐയും മറ്റ് അന്വേഷണ ഏജന്‍സികളും കൂടുതല്‍ മുന്നോട്ട് നീങ്ങുമോ?
ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി ജെ പിയെ ഞെട്ടിച്ചപ്പോള്‍, ബി ജെ പി സര്‍ക്കാരിന്റെ പ്രതികരണം എന്താകുമെന്ന പലതരത്തിലുള്ള ഊഹങ്ങള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ നിറയുകയാണ്.
അന്വേഷണ ഏജന്‍സികളെ എത്ര തരം താഴ്ന്ന രീതിയിലും ദുരുപയോഗം ചെയ്യുന്ന പതിവിരിക്കേ, കേന്ദ്ര സര്‍ക്കാര്‍ മായാവതിക്കെതിരായ അഴിമതിക്കേസുകള്‍ വീണ്ടും കുത്തിപ്പൊക്കുമെന്നാണ് പലരും കരുതുന്നത്. അവരുടെ സഹോദരന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. മായാവതിയുടെ ചില CD-കള്‍ പുറത്തുവരും എന്ന വിചിത്രമായ കിംവദന്തികള്‍ വരെയുണ്ട്.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തണമെങ്കില്‍, ബി ജെ പിയുടെ രണ്ടു അഭിമാനമണ്ഡലങ്ങളില്‍ അവരെ ഞെട്ടിച്ച വിജയം നേടിയ എസ് പി- ബി എസ് പി സഖ്യം ആവര്‍ത്തിക്കില്ല എന്നു ബി ജെ പിക്ക് ഉറപ്പാക്കണം. ഇനി മുതലുള്ള ശ്രമങ്ങള്‍ അതിനായിരിക്കും.
മറ്റൊരു സാധ്യത കൂടിയുണ്ട്; ഹിന്ദു വോട്ടുകള്‍ ബി ജെ പിയുടെ പിന്നില്‍ ഉറപ്പിച്ച് നിര്‍ത്താനായി സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കാം.
അടുത്ത വര്‍ഷം അധികാരം നിലനിര്‍ത്താന്‍ മോദി-ഷാ ദ്വന്ദ്വത്തിന് ഇതിനപ്പുറം അധികം തന്ത്രങ്ങള്‍ക്കൊന്നും സാധ്യതയില്ല. കാരണം യു പിയിലെ 80 സീറ്റുകളാണ് അവര്‍ റെയ്സീന ഹില്ലിലേക്ക് മടങ്ങുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത്.
ഗോരഖ്പൂര്‍ ഇരുട്ടടി; ബിജെപിക്ക് ഒഴിഞ്ഞുമാറാനാവാത്ത ചില ചോദ്യങ്ങള്‍
കണക്കിന്റെ കളികള്‍
എസ് പി- ബി എസ് പി സഖ്യം വന്നാല്‍ ഗോരഖ്പൂരിലെയും ഫൂല്‍പ്പൂരിലെയും ബി ജെ പിയുടെ പരാജയം, സംസ്ഥാനത്തെങ്ങും ആവര്‍ത്തിക്കാം എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വാസ്തവത്തില്‍ പ്രതിപക്ഷ ഐക്യമുണ്ടായാല്‍ യു പിയില്‍ ബി ജെ പിക്ക് കഷ്ടി ഒരു ഡസന്‍ സീറ്റിന് മുകളിലായി തൃപ്തിപ്പെടേണ്ടിവരും.
2017-ലെ നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വെച്ചു നോക്കിയാല്‍ പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ അവര്‍ക്ക് 50 സീറ്റിലേറെ നേടാന്‍ കഴിയും എന്നാണ്. 2014-ല്‍ 7 സീറ്റാണ് പ്രതിപക്ഷത്തിന് കിട്ടിയത്. ബി ജെ പി വെറും 23 സീറ്റിലേക്ക് ചുരുങ്ങും.
നിയമസഭ വോട്ടുനില ആവര്‍ത്തിച്ചാല്‍, എസ് പി- ബി എസ് പി പ്രതിപക്ഷത്തിന് 57 ലോകസഭാ മണ്ഡലങ്ങളില്‍ ശരാശരി 1.50 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. ഉപതെരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്കെതിരായി 8 മുതല്‍ 9 ശതമാനം വരെ വോട്ട് വ്യതിയാനം ഉണ്ടായി എന്ന വസ്തുത പരിഗണിക്കാതെയാണ് മേല്‍പ്പറഞ്ഞ കണക്ക്. ദിനംപ്രതി കുറയുന്ന ബി ജെ പിയുടെ ജനപ്രിയത ഭരണകക്ഷിയുടെ സീറ്റുകളുടെ എണ്ണം ഇനിയും കുറച്ചേക്കാം.
എന്നാല്‍ 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില ആവര്‍ത്തിച്ചാല്‍, എസ് പി –ബി എസ് പി സഖ്യം ഉണ്ടായാലും ബി ജെ പിക്ക് 37 സീറ്റുകള്‍ നേടാനാകും. അത്തരമൊരു സാഹചര്യത്തില്‍ പ്രതിപക്ഷ സഖ്യത്തിന് 41 ലോക്സഭാ സീറ്റുകളെ നേടാന്‍ കഴിയൂ. പക്ഷേ, കേന്ദ്ര, സംസ്ഥാന ബി ജെ പി സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരവും, മോദിയുടെ വിജയയാത്ര സുഗമമാക്കിയ യു പി എ 2-നെതിരായ അഴിമതിവിരുദ്ധ വികാരം ഇപ്പോഴില്ല എന്നതും വ്യക്തമാക്കുന്നത്, അത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ്.
എസ് പിയും ബി എസ് പിയും എതിരാളികളായി പരസ്പരം മത്സരിച്ച 2014-ല്‍ യു പിയിലെ 80 ലോക്സഭാ സീറ്റുകളില്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ 73 സീറ്റിലും വിജയിച്ച്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും പരസ്പരം മത്സരിച്ച ഈ രണ്ടുകക്ഷികളെയും നിലം പരിശാക്കിയാണ് ബി ജെ പി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്.
403 അംഗം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എസ് പി 47 മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ ബി എസ് പിക്ക് വെറും 19 മണ്ഡലങ്ങളിലാണ് വിജയിക്കാനായത്. എസ് പിയുടെ സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസ് 7 സീറ്റിലേക്കൊതുങ്ങി. എന്നാല്‍ രണ്ടു ചെറു പ്രാദേശിക കക്ഷികളുമായി മാത്രം ഐക്യമുണ്ടാക്കിയ ബി ജെ പി 325 സീറ്റുകള്‍ നേടി.
പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ ബി ജെ പിക്ക് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടാനാകുന്നത് വെറും നാല് ലോക്സഭാ മണ്ഡലങ്ങളില്‍ മാത്രമാണ്-അതിലൊന്ന് വാരണാസിയാണ്. വാരണാസിയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ ഐക്യമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മായാവതി മത്സരിച്ചാലുള്ള അവസ്ഥയൊന്ന് സങ്കല്‍പ്പിക്കാവുന്നതുമാണ്. അത്തരത്തിലൊരു രാഷ്ട്രീയ പോരാട്ടമാണ് ഉത്തര്‍പ്രദേശ് അര്‍ഹിക്കുന്നത്.