തന്റെ മകന്റെ പ്രായമുള്ള കുഞ്ഞിന്റെ ബലാത്സംഗത്തെയും കൊലപാതകത്തെയും കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്യുമ്പോഴായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷം
“എട്ടു വയസുകാരിയായ ആ മാലാഖയുടെ ഭീകരമായ ബലാത്സംഗത്തിലും കൊലപാതകത്തിലും ഉള്‍പ്പെട്ടു എന്നു ഞങ്ങള്‍ കരുതുന്ന ആളുകളും അവരുടെ ബന്ധുക്കളും സഹാനുഭൂതിക്കാരും, ഒരു വലിയ പട അഭിഭാഷകരടക്കമുള്ളവരും ഞങ്ങളുടെ അന്വേഷണത്തെ തടസപ്പെടുത്താനുള്ള സകല ശ്രമങ്ങളും നടത്തി. ഞങ്ങളെ അധിക്ഷേപിക്കലും പീഡിപ്പിക്കലും വരെ നടന്നു. പക്ഷേ അവസാനം വരെ ഞങ്ങള്‍ ഉറച്ചുനിന്നു,” ജമ്മു കാശ്മീര്‍ പോലീസിലെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ശ്വേതാംബരി ശര്‍മ ദി ക്വിന്‍റിനോട് പറഞ്ഞു.
എട്ട് വയസുകാരി ബകേര്‍വാലി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം അന്വേഷിച്ച ജമ്മു കാശ്മീര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിലെ ഏക സ്ത്രീയായ ശ്വേതാംബരി ശര്‍മ വലിയ വെല്ലുവിളികളെ നേരിട്ടു എങ്ങനെയാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് സംസാരിക്കുകയായിരുന്നു.
ജമ്മുവിലെ കതുവാ ജില്ലയിലെ ഹീരാനഗറലുള്ള രസാന ഗ്രാമത്തില്‍ നിന്നും ജനുവരി 10-നാണ് ഒരു എട്ടു വയസുകാരിയെ കാണാതായത്. തട്ടിക്കൊണ്ടുപോകലിന്റെ ആരോപണങ്ങള്‍ക്കിടയിലും പോലീസിന് അവളെ കണ്ടെത്താന്‍ കഴിയാതെ വന്നത് ജമ്മു കാശ്മീര്‍ നിയമസഭയുടെ ഒരു സമ്മേളനത്തെ മുഴുവന്‍ പ്രക്ഷുബ്ധമാക്കി. ജനുവരി 17-നു അവളുടെ മൃതദേഹം കണ്ടുകിട്ടി.
“ഞങ്ങള്‍ നിരവധി പ്രതികൂല അവസ്ഥകളോട് മല്ലടിച്ചാണ് ജോലി ചെയ്തത്. ചില നേരത്ത് ഞങ്ങളാകെ നിരാശയിലായിരുന്നു. പ്രത്യേകിച്ചും ഹീരനഗര്‍ പോലീസ് സ്റ്റേഷനില്‍ ഈ സംഭവം ഒതുക്കാനായി കൈക്കൂലി നല്‍കിയെന്നും അവര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകിക്കളഞ്ഞെന്നും അറിഞ്ഞപ്പോള്‍. എന്നിട്ടും ഞങ്ങളീ ബലാത്സംഗ, കൊലപാതക കേസ് വിശുദ്ധ നവരാത്രിയിലാണ് തെളിയിച്ചത്. കുറ്റവാളികളെ നിയമത്തിന്നു മുന്നില്‍ കൊണ്ടുവരാന്‍ ഒരു ദൈവീക ഇടപെടല്‍ ഉണ്ടായെന്ന് ഞാന്‍ കരുതുന്നു. ദുര്‍ഗാ മാത ഞങ്ങളെ അനുഗ്രഹിച്ചു എന്നു ഞാന്‍ കരുതുന്നു,” ജമ്മു കാശ്മീര്‍ പൊലീസിലെ 2012 ബാച്ചുകാരിയായ ഉദ്യോഗസ്ഥ ശ്വേതാംബരി പറഞ്ഞു.
ജനുവരി 23-നാണ് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
ക്രൈം ഐ ജിമാരായ ആലോക് പുരി, സായിദ് അഫ്താബുല്‍ മുജ്താബ, ക്രൈം ബ്രാഞ്ച് എസ് എസ് പി രമേഷ് കുമാര്‍ ജല്ലാ എന്നിവരാണ് SIT-ക്കു മേല്‍നോട്ടം വഹിച്ചത്. ASP ക്രൈം ന്വഈദ് പിര്‍സാദയ്ക്ക് കീഴില്‍ DySp ശ്വേതാംബരി, SI ഇര്‍ഫാന്‍ വാനി, ഇന്‍സ്പെക്ടര്‍ കെ കെ ഗുപ്ത, ASI താരിഖ് അഹമദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഏപ്രില്‍ 9-നു അന്വേഷണം സി ബി ഐക്ക് വിടണമെന്ന മുറവിളി പ്രതികളുടെ കുടുംബക്കാരിലും അനുകൂലികളില്‍ നിന്നും ഉയരുന്നതിനിടയില്‍ പ്രതികള്‍ക്കെതിരായി SIT രണ്ടു കുറ്റപത്രങ്ങള്‍ ചീഫ് ജുഡീഷ്യല്‍ മാജിസ്ട്രേറ്റിന് മുമ്പാകെ സമര്‍പ്പിച്ചു. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, നിയമവിരുദ്ധമായി തടങ്കലില്‍ വെക്കല്‍, കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയായിരുന്നു പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍.
മോദി സ്വന്തം പാര്‍ട്ടിക്കാരെ നിലയ്ക്ക് നിര്‍ത്തണം: ആസിഫയുടെ അഭിഭാഷക ദീപിക രാജവത്
പ്രതികളുടെ കൂട്ടത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ പിടിച്ചുവെച്ച കുട്ടിയെ രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നും അവളെ ക്രൂരമായി കൊന്നു ശരീരം ഉപേക്ഷിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വിദ്യാലയ രേഖകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായി എന്ന് SIT തെളിയിച്ചെങ്കില്‍പ്പോലും ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തി. ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒരു സംഘം ഡോക്ടര്‍മാരും ഇയാളുടെ പ്രായം 19-നും 20-നും ഇടയ്ക്കാണെന്ന് പറഞ്ഞു.
മാതാ വൈഷ്ണോ ദേവി സര്‍വകലാശാലയിലും ജമ്മു സര്‍വകലാശാലയിലെ മറ്റ് ചില കോളേജുകളിലും 7 വര്‍ഷം മാനേജ്മെന്‍റ് പഠിപ്പിച്ചു ശ്വേതാംബരി. 2012-ല്‍ പൊലീസില്‍ ചേരുമ്പോള്‍ അവര്‍ മാനേജ്മെന്റില്‍ PhD ചെയ്യുകയായിരുന്നു.
“മിക്ക പ്രതികളും ബ്രാഹ്മണരായിരുന്നതിനാല്‍ അവര്‍ അവരുടെ ജാതിവാലുകള്‍ കൂടുതലായി ഊന്നല്‍ നല്കി കാണിച്ചു. അവരെന്നെ സ്വാധീനിക്കാന്‍ പ്രത്യേകമായി ശ്രമിക്കുകയും നാം ഒരേ മതത്തിലും ജാതിയിലും മതത്തിലും പെട്ടതായതിനാല്‍ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും ഞാനവരെ കുറ്റക്കാരായി കാണരുതെന്നും പല വഴിക്കും അവര്‍ എന്നോടു പറഞ്ഞു. എന്നാല്‍ ജമ്മു കാശ്മീര്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥയെന്ന നിലയ്ക്ക് എനിക്കു മതമില്ലെന്നും എന്‍റെ ഏക മതം എന്‍റെ യൂണിഫോം ആണെന്നും ഞാന്‍ പറഞ്ഞു.”
“അത്തരത്തിലുള്ള എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ ഏതു വിധേനയും ഭീഷണിപ്പെടുത്താനും മറ്റുമായി ശ്രമം. അവര്‍ ലാത്തികള്‍ കയ്യിലെടുത്തിരുന്നു, ത്രിവര്‍ണ പതാകയേന്തി ജാഥകള്‍ സംഘടിപ്പിച്ചു, വിവിധ ഗ്രാമങ്ങളിലേക്കുള്ള പാതകള്‍ ഉപരോധിച്ചു, ഒടുവില്‍ കോടതിയിലേക്കുള്ളതും. പക്ഷേ പൂര്‍ണമായ നിശ്ചയദാര്‍ഢ്യത്തോടെയും പ്രതിബദ്ധതയോടെയും തൊഴില്‍ വൈദഗ്ദ്ധ്യത്തോടെയും ഞങ്ങള്‍ ഉറച്ചുനിന്നു,” ശ്വേതാംബരി പറഞ്ഞു.
സഞ്ജീ റാം എന്ന ഒരു വിരമിച്ച ഗീര്‍ദാവറിന്റെ സ്വകാര്യ ദേവസ്ഥാനത്തിനുള്ളില്‍ ഈ ചെറിയ പെണ്‍കുട്ടിയെ വിധേയയാക്കിയ പറയാന്‍ കഴിയാത്തത്ര ക്രൂരത നട്ടെല്ലിലൂടെ വിറകൊള്ളിക്കുന്ന അനുഭവമായിരുന്നു എന്നവര്‍ വിശദമാക്കി. ദേവസ്ഥാനത്ത് കടന്നു മാജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മുടിയടക്കമുള്ള തെളിവുകള്‍ ശേഖരിച്ചത് ശ്വേതാംബരിയായിരുന്നു. ആ മുടി എട്ടു വയസുകാരി പെണ്‍കുട്ടിയുടെതാണെന്ന് ഫോറെന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു.
ശ്വേതാംബരി പറയുന്നത്, “ഹിന്ദുക്കള്‍ ദുര്‍ഗയുടെ അവതാരമായി കരുതുന്ന ഒരു ദേവിയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ധൈര്യമുണ്ടായ യഥാര്‍ത്ഥ പ്രതികളെ വെളിപ്പെടുത്തലായിരുന്നു” വലിയ വെല്ലുവിളി എന്നാണ്.
നിര്‍ഭയയില്‍ നിന്നും ആസിഫയിലേക്ക് നാം നടന്ന അധാര്‍മ്മിക ദൂരം
“പിന്നീട് തള്ളിയ ഒരു ജാമ്യാപേക്ഷയുടെ വാദത്തിനിടയില്‍ പ്രസക്തമായ ചില വാദങ്ങള്‍ നടത്താന്‍ ഞങ്ങള്‍ കോടതിയിലേക്ക് ചെന്നു. പക്ഷേ പ്രതികളുടെ അഭിഭാഷകരായി വാദിക്കുന്നതിന് പകരം 10 മുതല്‍ 20 വരെ വരുന്ന ഒരു സംഘം അഭിഭാഷകര്‍ ഞങ്ങള്‍ക്കെതിരെ പ്രകടനം നടത്തി. പ്രതികളുടെ പേര് ഞങ്ങള്‍ പറയണമെന്ന് അവരാവശ്യപ്പെട്ടു, ഞങ്ങള്‍ക്കങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ. കോടതിക്ക് പുറത്ത് ഞങ്ങള്‍ക്കെപ്പോഴും ശത്രുക്കളെപ്പോലെയുള്ള ആള്‍ക്കൂട്ടത്തെ നേരിടേണ്ടിവന്നു. ഞങ്ങള്‍ SHO യോട് FIR രേഖപ്പെടുത്താന്‍ പറയുകയല്ലാതെ ഒന്നും ചെയ്തില്ല. അതയാള്‍ ചെയ്തില്ല എന്ന് കണ്ടപ്പോള്‍ SIT തലവന്‍ വഴി ജില്ലാ മജിസ്ട്രേറ്റിനെ കണ്ടു. ചുറ്റിനും അരാജകത്വവും ഭീഷണിയുമായിരുന്നു.”
തന്റെ മകന്റെ പ്രായമുള്ള കുഞ്ഞിന്റെ ബലാത്സംഗത്തെയും കൊലപാതകത്തെയും കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി പ്രതികളെ ചോദ്യം ചെയ്യുമ്പോഴായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമെന്ന് അവര്‍ പറഞ്ഞു. “അത് ഭീകരമായിരുന്നു. പക്ഷേ മാത ദുര്‍ഗ ഞങ്ങളുടെ പക്ഷത്തായിരുന്നു. അതെനിക്ക് ധൈര്യം തന്നു. SIT യിലെ മറ്റ് പുരുഷ അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഞാന്‍ ആവശ്യമായ എല്ലാ ചോദ്യങ്ങളും ചോദിച്ചു.”
എട്ടു വയസ്സുകാരിയുടെ ബലാത്സംഗ കൊല; കാശ്മീരില്‍ ഹിന്ദുത്വയുടെ ഹീന രാഷ്ട്രീയം
തന്റെ കാമപൂരണത്തിനായി മീരറ്റില്‍ നിന്നും വന്ന, അവിടെ BSc അഗ്രികള്‍ച്ചറിന് പഠിക്കുന്ന, ദേവസ്ഥാന്‍ സൂക്ഷിപ്പുകാരന്‍ സഞ്ജീ റാമിന്റെ മകന്‍ വിശാല്‍ ജംഗോട്ടയെ ഒന്നാം നവരാത്ര ദിവസവും സഞ്ജീ റാമിനെ മൂന്നാം നവരാത്ര ദിവസവുമാണ് പിടികൂടിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. “അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള സംഗതി.”
“എനിക്കു ഉറക്കമില്ലാതായി. രാത്രികളില്‍ ഞാന്‍ ഉണര്‍ന്നിരുന്നു. എന്റെ ഭരത്താവ് കുടുംബ, സാമൂഹ്യ ചടങ്ങുകള്‍ക്ക് പോയപ്പോള്‍ പങ്കാളിയായി എനിക്കൊപ്പം പോകാന്‍ കഴിഞ്ഞില്ല. പരീക്ഷയ്ക്കൊരുങ്ങുന്ന കുട്ടിയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് ജോലി ശരിയായി ചെയ്യാന്‍ കഴിഞ്ഞു. ആ ബലാത്സംഗികളെയും കൊലപാതകികളെയും നിയമത്തിന്നു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു.”
“ഞങ്ങള്‍ക്ക് കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങളുടെ അന്വേഷണം പിഴവില്ലാത്തതാണ്. കുറ്റസമ്മത മൊഴികള്‍ മാത്രമല്ല, സാങ്കേതികവും ശാസ്ത്രീയവുമായതടക്കം ആവശ്യമായ മറ്റ് തെളിവുകളും അതിനെ പിന്തുണയ്ക്കാനുണ്ട്.” ശ്വേതാംബരി പറഞ്ഞു.
ആത്മനിന്ദയാൽ തല താഴ്ത്തുകയാണ്; മോദിക്ക് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥർ എഴുതിയ തുറന്ന കത്ത്