UPDATES

പ്രത്യാക്രമണത്തിന് ഇന്ത്യ എന്തുകൊണ്ട് ബാലകോട്ട് ക്യാമ്പ് തന്നെ തിരഞ്ഞെടുത്തു?

ജയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ മകൻ അബ്ദുള്ള തന്റെ ഭീകരവാദ പരിശീലനം നേടിയ കേന്ദ്രം കൂടിയാണിത്.

പുൽവാമയിലെ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ പ്രത്യാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു കഴിഞ്ഞു. നിയന്ത്രണരേഖയും കടന്ന്, പാകിസ്താൻ അതിർത്തിയും പിന്നിട്ട് ഉള്ളിലേക്ക് ചെന്നാണ് ഇന്ത്യൻ വ്യോമസേന ഈ ആക്രമണം സംഘടിപ്പിച്ചത്. എന്തുകൊണ്ടാണ് ബാലകോട്ട് തന്നെ പ്രത്യാക്രമണത്തിനായി ഇന്ത്യ തെരഞ്ഞെടുത്തത്? ജെയ്ഷെ മൊഹമ്മദിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്യാമ്പുകളിലൊന്ന് എന്നതിനൊപ്പം മറ്റുചില കാരണങ്ങൾ കൂടി ഇതിനുണ്ടെന്ന് ഇന്ത്യാടുഡേയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഏതുസമയത്തും ഇരുന്നൂറോ മുന്നുറോ ആളുകൾ ഈ ക്യാമ്പിലുണ്ടായിരിക്കുമെന്നത് ഉറപ്പിക്കാമെന്നതാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യമായിത്തീരാൻ ബാലകോട്ട് ക്യാമ്പിന് യോഗ്യത നൽകിയത്. എയർ ചീഫ് മാർഷൽ ബിഎസ് ധനോവയാണ് ഈ ക്യാമ്പിനെ ലക്ഷ്യം വെക്കാമെന്ന നിർദ്ദേശം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനു മുമ്പിൽ വെച്ചത്. ഫെബ്രുവരി 15നായിരുന്നു ഇത്.

ബലാകോട്ടയിലെ ജയ്ഷെ മൊഹമ്മദ് ട്രെയിനിങ് ക്യാമ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പുൽവാമയിലെ ഭീകരാക്രമണം സംഘടിപ്പിക്കാൻ ആസൂത്രണ പരിപാടികൾ നടന്നത് ഇവിടെയാണ്. ഇതുകൂടി പരിഗണിച്ചാണ് ഇവിടം തന്നെ ആക്രമിക്കണമെന്ന് ഇന്ത്യ തീരുമാനമെടുത്തത്.

1999ൽ ഇന്ത്യയുടെ യാത്രാവിമാനം റാഞ്ചി വിലപേശൽ നടത്തി മസൂദ് അസ്ഹറിനെ മോചിപ്പിക്കാൻ നേതൃത്വം നൽകിയ യൂസുഫ് അസ്ഹർ നടത്തുന്ന ഭീകരവാദി ക്യാമ്പാണിതെന്ന പ്രത്യേകതയുമുണ്ട്. ജെയ്ഷെ മൊഹമ്മദിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്യാമ്പാണിത്. മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധുവാണ് യൂസുഫ് അസ്ഹർ. പാകിസ്താന് 2002ൽ ഇന്ത്യ കൈമാറിയ 20 ഭീകരരുടെ പട്ടികയിൽ യൂസുഫ് അലിയുടെ പേരും ഉണ്ടായിരുന്നു.

ജയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ മകൻ അബ്ദുള്ള തന്റെ ഭീകരവാദ പരിശീലനം നേടിയ കേന്ദ്രം കൂടിയാണിത്. 2017 ഡിസംബർ മാസത്തിൽ ഇയാൾ ഇവിടെ നിന്ന് പരീശിലനം നേടിയിരുന്നു. പിന്നീട് ഒരു പത്തു ദിവസത്തെ റീഫ്രഷർ ട്രെയിനിങ്ങും നേടുകയുണ്ടായി. ഇതേ ക്യാമ്പിൽ ഈയിടെ അറുപതോളം ഭീകരർക്ക് മൂന്നുമാസത്തെ പരിശീലനം ലഭിച്ചിരുന്നതായി ഇന്ത്യാ ടുഡേ തങ്ങളുടെ സോഴ്സുകളെ ഉദ്ധരിച്ച് പറയുന്നു. ഇതിൽ കാറുപയോഗിച്ചുള്ള ചാവേറാക്രമണ പരിശീലനവും ഉൾപ്പെടുന്നുണ്ട്.

അഞ്ചോ ആറോ ബാരക്കുകളുള്ള ക്യാമ്പാണിത്. ഇവിടെ ജെയ്ഷെ മൊഹമ്മദ് കൂടുതൽ വികസന പരിപാടികൾ നടത്തിവരികയാണ്. പാകിസ്താന്റെ ബോർഡർ ആക്ഷൻ ടീമുകൾ അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾക്ക് ഇവരെയാണ് ആശ്രയിക്കാറുള്ളത്. തങ്ങളുടെ പിടിയിലാകുന്ന ഇന്ത്യൻ സൈനികരെ കൊന്ന് മൃതദേഹം വികലമാക്കി വിടാറുള്ളതും ഇക്കൂട്ടരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍