UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspective

കെയ് ബെനഡിക്ട്

ബിജെപിക്ക് തിളക്കം നഷ്ടപ്പെടുന്നു; മോദിയുടെ വിപണന മൂല്യവും

എന്തുകൊണ്ടാണ് ബിജെപിയുടെ സഖ്യകക്ഷികള്‍ അസംതൃപ്തരാകുന്നത്?

തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായുള്ള രണ്ടും കല്‍പ്പിച്ചുള്ള പാച്ചിലില്‍ ബിജെപി തങ്ങളുടെ ശേഷികളെ പെരുപ്പിച്ചു കണക്കുകൂട്ടി; വലിയ കണക്കുകൂട്ടലുകള്‍ ഇപ്പോള്‍ നിഷേധാത്മക ഫലങ്ങള്‍ നല്‍കുകയാണ്. പശു പ്രദേശത്ത് നടന്ന നിര്‍ണായക ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വി, സഖ്യകക്ഷികളില്‍ പടരുന്ന മുറുമുറുപ്പ്, ഒരു നിര്‍ണായക തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്നും ടിഡിപി പൊടുന്നനെ വിട്ടുപോയത്, ഇതെല്ലാം കാണിക്കുന്നത് ബിജെപിക്ക് അതിന്റെ തിളക്കം നഷ്ടപ്പെടുന്നു എന്നും നരേന്ദ്ര മോദിയുടെ വിപണന മൂല്യം കുറയുന്നു എന്നുമാണ്. കഴിഞ്ഞയാഴ്ച്ച ടിഡിപി വിട്ടുപോയി, ശിവ സേന, അകാലിദള്‍, രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി, ഒ ബി സി നേതാവ് ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി, കേരളത്തിലെ ഈഴവ സാമുദായിക സംഘടനയായ ഭാരത ധര്‍മ ജന സേന എന്നിവയെല്ലാം അസംതൃപ്തരാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, ബീഹാറിലെ മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, എന്‍ഡിഎ വിട്ട് ആര്‍ ജെ ഡി- കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്നു. നായിഡു ബിജെപിയുമായി യുദ്ധം പ്രഖ്യാപിച്ചിരിക്കെ, ബിജെപിയുമായി തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാകില്ല എന്ന് ശിവസേന പറയുന്നു. കോണ്‍ഗ്രസാണ് ബിജെപിയേക്കാള്‍ കൂടുതല്‍ ‘ഉള്‍ക്കൊള്ളുന്ന’ കക്ഷിയെന്ന് പസ്വാന്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറുന്ന കാലാവസ്ഥ പിടിച്ചെടുക്കാന്‍ ഏറ്റവും കഴിവുള്ള രണ്ടു രാഷ്ട്രീയപക്ഷികളാണ് പസ്വാനും നായിഡുവും.

നാല് മാസം മുമ്പ് ഗുജറാത്ത്, മോദി ബ്രാന്‍ഡിനെ ഒന്നു താഴ്ത്തിയപ്പോള്‍, കാവിപ്പടയില്‍ മോദിക്ക് തന്റെ അതിമാനുഷ പദവി നിലനിര്‍ത്താന്‍ കഴിയുമോയെന്ന് മെയ് മാസത്തില്‍ വരാന്‍ പോകുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയും. കര്‍ണാടകത്തില്‍ മോശം പ്രകടനവും ഈ വര്‍ഷം തുടര്‍ന്നുവരുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ നില മോശമാവുകയും ചെയ്താല്‍ അസംതൃപ്തരായ സഖ്യകക്ഷികള്‍ മുങ്ങുന്ന കപ്പലില്‍ നിന്നും ചാടിപ്പോയേക്കും. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് ടിഡിപി, എന്‍ഡിഎ വിട്ടത്. എന്നാല്‍ മറ്റ് കാരണങ്ങളും ഇതിനുണ്ട്- വൈ എസ് ആര്‍ കോണ്‍ഗ്രസുമായി അടുക്കാനുള്ള ബിജെപിയുടെ പിന്‍വാതില്‍ ശ്രമങ്ങളും ഹൈദരാബാദില്‍ സുഹൃദ് സര്‍ക്കാരിനെ വെച്ച് പ്രാദേശിക കക്ഷികളെ ഒതുക്കാനുള്ള അവരുടെ പരിപാടിയും.

ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 1998 മുതല്‍ ഇത് ബിജെപി ഇന്ത്യ മുഴുവന്‍ പ്രയോഗിക്കുന്ന തന്ത്രമാണ്. വാജ്പേയി കാലത്തുള്ള ബിജെപി ഇത്ര ആക്രമണോത്സുകരായിരുന്നില്ല, എന്നാല്‍ മോദി-ഷാ ദ്വന്ദ്വത്തിന് കീഴില്‍ പാര്‍ട്ടി കൂടുതല്‍ ശക്തിപ്രകടനങ്ങള്‍ക്കും വിപുലീകരണ ശ്രമത്തിലുമാണ്. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് മുക്ത ഇന്ത്യക്കായുള്ള മോദിയുടെ ആഹ്വാനം അസഹിഷ്ണുതയുടെ പ്രകടനവും എത്രയും വേഗം പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമവുമാണ്. സംഘപരിവാറിന്റെ സാംസ്കാരിക ദേശീയ അജണ്ടയ്ക്ക് എതിരായതിനാല്‍ ബിജെപിയുടെ സഖ്യ കക്ഷികളുടേതടക്കമുള്ള സംസ്ഥാനകക്ഷികള്‍ പ്രതിനിധാനം ചെയ്യുന്ന പ്രാദേശികതയെയും ഉപദേശീയതകളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ബിജെപിയും ആര്‍എസ്എസും ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നത്. എന്നാല്‍ ലോക്സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടായിട്ടും മോദി സഖ്യകക്ഷികളെ കൂടെച്ചേര്‍ത്തു. സംസ്ഥാനങ്ങളില്‍ സുഹൃദ് സര്‍ക്കാരുകള്‍ ഉണ്ടാകുന്നത് ബിജെപിക്ക് അവരുടെ പ്രത്യയശാസ്ത്ര സ്വാധീനം വിപുലമാക്കാന്‍ സഹായിക്കുമായിരുന്നു.

2018ലെ യുപി വിരല്‍ ചൂണ്ടുന്നത് 2019ലെ ഇന്ത്യയിലേയ്‌ക്കോ?

സഖ്യകക്ഷികളെ ഊന്നുവടികളായാണ് ബി ജെ പി ഉപയോഗിക്കുന്നത്. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, ബീഹാര്‍, ജമ്മു കാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയിലെല്ലാം പ്രാദേശിക കക്ഷികള്‍ ആശങ്കയിലാണ്. ആന്ധ്രയില്‍ രണ്ടു പതിറ്റാണ്ടു മുമ്പ് പൂജ്യമായിരുന്ന ബിജെപിയുടെ വോട്ട് ശതമാനം 16 ശതമാനമായി കുതിച്ചുയര്‍ന്നു. ടിഡിപിക്ക് ബദലാകാനാണ് ഇപ്പോള്‍ അവരുടെ പദ്ധതി. യുപിയെ കൂടാതെ മഹാരാഷ്ട്രയും ഏറെക്കാലമായി അവരുടെ നോട്ടത്തിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ അവര്‍ സേനയെക്കാള്‍ കൂടുതല്‍ വേഗത്തില്‍ വളര്‍ന്നു. 1990-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 12.80 ശതമാനം വോട്ടുണ്ടായിരുന്ന ബി ജെ പി 2014-ല്‍ 27.81 ശതമാനം വോട്ടും, 122 നിയമസഭാ സീറ്റും 23 ലോക്സഭാ സീറ്റും നേടി. നേരത്തെ കോണ്‍ഗ്രസും എന്‍ സി പിയുമായിരുന്നു ഇതില്‍ ഭയപ്പെട്ടിരുന്നത്. ഇപ്പോള്‍ ശിവസേനയും എം എന്‍ എസും, മുഴുവന്‍ വലതുപക്ഷ രാഷ്ട്രീയ കുത്തക സ്വന്തമാക്കാനുള്ള ബിജെപി ശ്രമത്തില്‍ ആശങ്കാകുലരാണ്. ലോക്സഭയിലേക്ക് 48 എം പിമാരെ അയയ്ക്കുന്നുണ്ട് മഹാരാഷ്ട്ര. അതുകൊണ്ടാണ് നാല് കൊല്ലം മുമ്പ് കടുത്ത മോദി അനുകൂലിയായിരുന്ന എം എന്‍ എസ് നേതാവ് രാജ് താക്കറെ, ഇപ്പോള്‍ ‘മോദി മുക്ത് ഭാരത’ത്തിനായി ആഹ്വാനം ചെയ്യുന്നത്.

ഗോരഖ്പൂര്‍ ഇരുട്ടടി; ബിജെപിക്ക് ഒഴിഞ്ഞുമാറാനാവാത്ത ചില ചോദ്യങ്ങള്‍

ബിഹാറില്‍ ജെ ഡി യുമായി സഖ്യമുണ്ടാക്കിയ ബിജെപി, നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ അനുകൂലാന്തരീക്ഷം ഉപയോഗിച്ച്, സോഷ്യലിസ്റ്റ് അനുഭാവമുണ്ടായിരുന്ന സംസ്ഥാനത്തിന്റെ താഴെത്തട്ടുകളില്‍ വരെ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയം ഉറപ്പിച്ചു. മോദിയെ പ്രാധാനമന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ച് നിതീഷ് എന്‍ഡിഎ വിട്ടപ്പോള്‍, പാര്‍ട്ടിയുടെ പ്രതിബദ്ധ വോട്ടുകളുടെ പങ്ക് 10 ശതമാനം കൂടി വര്‍ധിപ്പിച്ചു അടുത്ത മൂന്നുവര്‍ഷം കഴിഞ്ഞാല്‍ നീതീഷിനെ താഴെയിറക്കാനായിരുന്നു ബിജെപി പദ്ധതി. പക്ഷേ നിതീഷ് പിന്നീട് തകിടം മറിഞ്ഞ് കാവിപ്പാളയത്തില്‍ തന്നെയത്തി. ജെഡി(യു)വുമായുള്ള 17 വര്‍ഷത്തെ സഖ്യം ബിജെപിക്ക് വലിയ ഗുണം ചെയ്തു. 2014-ല്‍ അവര്‍ 30 ശതമാനം വോട്ട് നേടി. സംസ്ഥാനത്തെ 29 ലോക്സഭാ സീറ്റില്‍ 22-ഉം ബി ജെ പി നേടിയപ്പോള്‍ ജെ ഡി യുവിന് 16 ശതമാനം വോട്ടും 2 സീറ്റുമാണ് ലഭിച്ചത്.

യു പിയിലെ 80 സീറ്റുകള്‍ തീരുമാനിക്കും ബിജെപി റെയ്സീന ഹില്ലിലേക്ക് മടങ്ങുമോ ഇല്ലയോ എന്ന്

ഗോവയില്‍ 1994-ല്‍ എം ജി പിയുമായി സഖ്യത്തിലായ ബിജെപി ഒരു പതിറ്റാണ്ടിനുള്ളില്‍ എം ജി പിയുടെ ഹിന്ദു വോട്ടുകള്‍ തങ്ങളുടെ പക്ഷത്തേക്കാക്കി. ഉത്തര്‍പ്രദേശിന് ശേഷം ഏറ്റവും കൂടുതല്‍ ശാഖകളുള്ള സംസ്ഥാനമാണെങ്കിലും ഇതുവരെ അധികാരത്തിലെത്താനോ ഒരു സുഹൃദ് സര്‍ക്കാരിനെ സൃഷ്ടിക്കാനോ ബിജെപിക്ക് കഴിയാത്ത കേരളത്തിലും ഇതേ അടവാണ് അവര്‍ പരീക്ഷിക്കുന്നത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ഡി ജെ എസുമായി സഖ്യമുണ്ടാക്കിയ ബിജെപി സംസ്ഥാന നിയമസഭയില്‍ ആദ്യമായി ഒരു സീറ്റില്‍ വിജയിച്ചു. ഒരു പതിറ്റാണ്ടു മുമ്പ് വെറും 4.75 ശതമാനം ആയിരുന്ന ബി ജെ പിയുടെ വോട്ട് 15.3 ശതമാനമായി ഉയരുകയും ചെയ്തു. മുന്നണിയിലെ തര്‍ക്കങ്ങള്‍ക്കിടയില്‍ നടക്കാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കില്ലെന്നാണ് ബി ഡി ജെ എസ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിലും ദ്രാവിഡ കക്ഷികളുമായി മാറി മാറി സഖ്യമുണ്ടാക്കിയ ബിജെപി നേട്ടമുണ്ടാക്കി. ജമ്മു കാശ്മീരില്‍ രണ്ടു പതിറ്റാണ്ടു മുമ്പ് സംസ്ഥാനത്ത് വേരോട്ടമുണ്ടാക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി മുന്നണിയുണ്ടാക്കിയെങ്കിലും വലിയ വിജയം കണ്ടില്ല. പക്ഷേ 2014-ല്‍ നിരീക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ബി ജെ പിയുടെ നിശബ്ദ വളര്‍ച്ച ജമ്മുവിലെ 37-ലെ 25 നിയമസഭാ സീറ്റുകളും നേടിക്കൊണ്ട് പ്രകടമായത്. തുടര്‍ന്ന് ഏറ്റവും അവസരവാദ കൂട്ടുകെട്ടെന്നു വിളിക്കാവുന്ന ഒരു ഭരണസഖ്യത്തിനായി അവര്‍ പിഡിപിയുമായി ചേരുകയും ചെയ്തു.

ഒരുങ്ങിപ്പുറപ്പെട്ട് സിദ്ധരാമയ്യ: സംസ്ഥാനങ്ങള്‍ക്ക് ‘സ്വയംഭരണം’ വേണം

കഴിഞ്ഞ വര്‍ഷം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സാംസ്കാരിക മന്ത്രിമാരുമായി, കേന്ദ്രമന്ത്രി കൂടി പങ്കെടുത്ത മുതിര്‍ന്ന ആര്‍ എസ് എസ് നേതാക്കളുടെ ഒരു യോഗം നടന്നു. സാംസ്കാരിക ദേശീയതയായിരുന്നു അജണ്ട. മറാഠ, ബംഗാളി, തെലുഗു, തമിഴ് തുടങ്ങിയ ഹിന്ദുത്വ പദ്ധതിയെ ബാധിക്കുന്ന ഉപ സാംസ്കാരികതകളെ എങ്ങനെ ദുര്‍ബലമാക്കാമെന്നായിരുന്നു ചര്‍ച്ച. പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ഇത്. പ്രത്യേക മതമാകാനുള്ള ലിംഗായത്തുകളുടെ ആവശ്യം, ദ്രാവിഡ നാടിന് വേണ്ടിയുള്ള തമിഴ്നാട്ടിലെ ശ്രമങ്ങള്‍, തെക്കേ ഇന്ത്യയെ വടക്കേ ഇന്ത്യക്കെതിരായി നിര്‍ത്താനുള്ള നായിഡുവിന്റെ നീക്കം എന്നിവയെല്ലാം കാണിക്കുന്നത്, ഇന്ത്യയെപ്പോലൊരു സങ്കീര്‍ണ രാജ്യത്ത് സാംസ്കാരിക കൈകാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല എന്നുകൂടിയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പെരിയാറിന്റെ ദ്രാവിഡ നാട് വാദവുമായി സ്റ്റാലിന്‍: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പ്രവിശ്യ

പെരുപ്പിച്ചു വിറ്റഴിച്ച ഒരുല്‍പ്പന്നമാണ് മോദിയെങ്കില്‍ ഇന്ന് എളുപ്പം ചെലവാകുന്ന ബ്രാന്‍ഡാണ് രാഹുല്‍

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍