ദുരന്തത്തെ അതിജീവിച്ചവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന രണ്ട് സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി
ഭോപ്പാല്‍ വാതകം ദുരന്തം നടന്ന് 33 വര്‍ഷങ്ങള്‍ക്ക് ശേഷവും പരിസരവാസികളുടെ ആരോഗ്യത്തിന് കനത്ത ഭീഷണിയായി പ്രവര്‍ത്തനം നിലച്ച യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ചുറ്റുമുള്ള വിഷമാലിന്യങ്ങള്‍ നീക്കുന്നതിന് പ്രദേശത്തെ സ്വച്ഛ ഭാരത് മിഷനില്‍ ഉള്‍പ്പെടുത്തണമെന്ന് ദുരന്തത്തെ അതിജീവിച്ചവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന രണ്ട് സംഘടനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. സ്വച്ഛ ഭാരത് മിഷന്‍ ഊര്‍സ്വലമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും അടിയന്തിരമായി നീക്കം ചെയ്യപ്പെടേണ്ട കൊടുവിഷലിപ്തമായ മാലിന്യങ്ങള്‍ കുറിച്ച് പരാമര്‍ശിക്കാതിരിക്കുന്ന വിഷയത്തില്‍ തങ്ങള്‍ക്ക് അത്ഭുതമുണ്ടെന്ന് ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിള ഉദ്യോഗ് സംഘതന്‍, ഭോപ്പാല്‍ പീഡിത് സംഘര്‍ഷ് സഹയോഗ് സമിതി എന്നീ സംഘടനകള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടിയുമായി സഹകരിച്ചുകൊണ്ട് 1.10 ലക്ഷം ടണ്‍ വരുന്ന വിഷലിപ്ത മണ്ണ് ഉള്‍പ്പെടെയുള്ള മലിനീകൃത പരിസ്ഥിതി ശുദ്ധീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കണമെന്ന് ദുരന്തത്തെ അതിജീവിച്ചയാളും സംഘതന്‍ കണ്‍വീനറുമായ അബ്ദുള്‍ ജബ്ബാറും സര്‍ഷ് സമിതി കോ-കണ്‍വീനര്‍ എന്‍ഡി ജയപ്രകാശും ഒപ്പിട്ട കത്ത് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. ഇതിന് ചിലവാകുന്ന തുക യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ ഉടമകളായ ഡൗ കെമിക്കല്‍ കമ്പനിയില്‍ നിന്നും ഈടാക്കണമെന്നും കത്ത് ആവശ്യപ്പെടുന്നു. 1969ല്‍ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ സ്ഥാപിച്ച യുസിഐഎല്‍ ഉല്‍പാദനശാലയില്‍ നിന്നും 1984ല്‍ ഉണ്ടായ വാതക ചോര്‍ച്ചയില്‍ 20,000ത്തില്‍ ഏറെ ആളുകള്‍ കൊല്ലപ്പെടുകയും ഭോപ്പാലിലെ 5,50,000 ജനങ്ങള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
യുസിഐഎല്‍ ഫാക്ടറിയുടെ 400 മീറ്റര്‍ അകലെയായി തുറസായ സ്ഥലത്ത് 25,000 ടണ്‍ വിഷലിപ്ത മാലിന്യങ്ങള്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 1984 ഡിസംബര്‍ മുന്നിന് നടന്ന ദുരന്തത്തില്‍ ബാക്കി വന്ന മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ കമ്പനി ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കത്തില്‍ പറയുന്നു. സര്‍ക്കാരും ഈ വിഷയത്തില്‍ അലംഭാവമാണ് കാണിക്കുന്നതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ഈ വിഷലിപ്ത മാലിന്യങ്ങള്‍ കഴിഞ്ഞ 33 വര്‍ഷമായി പരിസ്ഥിതിയെ മലിനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മഴവെള്ളത്തില്‍ കലരുന്ന മാലിന്യം ഭൂഗര്‍ഭജലത്തെ വിഷലിപ്തമാക്കുന്നു. ഈ ഭോപ്പാലിലെയും പ്രാന്തപ്രദര്‍ശങ്ങളിലെയും ജനങ്ങള്‍ക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളമില്ലാത്തതിനാല്‍ ശൗചാലയങ്ങള്‍ ഉപയോഗരഹിതം; സ്വച്ഛ ഭാരത് പിന്നോട്ട്
ക്ലോറൈഡ് ഉള്‍പ്പെടെയുള്ള രാസമാലിന്യങ്ങള്‍ കലര്‍ന്ന അശുദ്ധജലം സംഭരിക്കുന്നതിനായി 14 ഏക്കറുകളില്‍ പരന്നുകിടന്ന ഒന്നാണ് എസ്പിഇ. 18ല്‍ പരം വിഷലിപ്ത രാസവസ്തുക്കള്‍ അടങ്ങിയ 15,000 മെട്രിക് ടണ്‍ മാലിന്യങ്ങളാണ് ഇവിടെ കുന്നുകൂടി കിടക്കുന്നതെന്ന് ദേശീയ പരിസ്ഥിതി എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മധ്യപ്രദേശ് പൊതുജനാരോഗ്യ, എഞ്ചിനീയറിംഗ് വകുപ്പ്, ഗ്രീന്‍പീസ്, ബോസ്റ്റണിലെ സിറ്റിസണ്‍സ് എന്‍വൈറോണ്‍മെന്റല്‍ ലബോറട്ടറി എന്നിവയുടെ രേഖകള്‍ വ്യക്തമാക്കുന്നു. ക്ലോറിനേറ്റഡ് നാഫ്ത്തലിന്‍, ഹെക്‌സക്ലോറോബ്യട്ടഡൈന്‍, ഈയം, രസം എന്നിവ ഇക്കൂട്ടത്തിലുണ്ടെന്ന് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തലച്ചോറ്, നാഡീവ്യൂഹം, വൃക്കകള്‍, കരള്‍ തുടങ്ങിയ ശരീരഭാഗങ്ങള്‍ക്ക് കടുത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള രാസവസ്തുക്കളാണിവ.
യുണിയന്‍ കാര്‍ബൈഡ് ശാലയ്ക്ക് സമീപമുള്ള ജലം ഉപയോഗ യോഗ്യമല്ലെന്ന് 2012 സെപ്തംബറില്‍ സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ശാലയ്ക്ക് ചുറ്റുമുള്ള സ്ഥലം ഫാക്ടറി തൊഴിലാളികളും കടകളും നിറഞ്ഞ ജനവാസമേഖലയാണ്. താന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി എല്ലാ മാസവും രണ്ടാഴ്ച ആശുപത്രിവാസം നടത്തുന്ന ആളാണെന്ന് ഫാക്ടറിക്ക് സമീപമുള്ള ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ താമസിക്കുന്ന അബ്ദുള്‍ അസീസ് ഹിന്ദുവിനോട് പറഞ്ഞു. കുഴണല്‍ കിണറില്‍ നിന്നുള്ള വെള്ളം കുടിക്കുന്ന ഇദ്ദേഹത്തിന്റെ കരളുകള്‍ തകരാറിലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് പ്രദേശത്തെ കുഴല്‍ക്കിണറുകളില്‍ നിന്നുമുള്ള വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് മുന്‍സിപ്പല്‍ അധികൃതര്‍ അറിയിച്ചിരുന്നു. രൂക്ഷമായ ഈ സ്ഥിതിവിശേഷത്തില്‍ അടിയന്തിരമായി ഇടപെടാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.