സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസ്സെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
പെൺകുട്ടികളുടെ കന്യകാത്വം ശീതളപാനീയ കുപ്പിയുടെയോ ബിസ്കറ്റ് പാക്കറ്റിന്റെയോ സീൽ പോലെയാണെന്നും സീല്‍ പൊട്ടിയാൽ ആ ഉൽപന്നം ആരും വാങ്ങില്ലെന്നും ജാദവ്പൂർ സർവ്വകലാശാലയിലെ പ്രൊഫസർ. കനക് സർക്കാർ എന്നയാളുടെ പ്രസ്താവനയാണ് വിവാദമായി മാറിയിരിക്കുന്നത്. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് പ്രൊഫസർ തന്റെ ഉൾക്കാഴ്ചകൾ വിളമ്പിയത്. ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകൾ ഇയാളുടേതായി ഫേസ്ബുക്കിലുണ്ടായിരുന്നു. വിവാദമായപ്പോൾ എല്ലാം ഡിലീറ്റ് ചെയ്യപ്പെട്ടു.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസ്സെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ജനുവരി 14നാണ് പശ്ചിമബംഗാൾ ഡിജിപിയോട് കേസ്സെടുക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടത്.
“സീൽ പൊട്ടിയ ഉൽപന്നം വാങ്ങാൻ നിങ്ങൾ തയ്യാറാകുമോ? ഇതു തന്നെയാണ് നിങ്ങളുടെ ഭാര്യയുടെ കാര്യത്തിലും സംഭവിക്കുക. ഒരു പെൺകുട്ടി ജനനത്തിൽ തന്നെ ജീവശാസ്ത്രപരമായ സീൽ ചെയ്യപ്പെട്ടിരിക്കുന്നു. ഒരു കന്യകയെന്നാൽ ലൈംഗിക പവിത്രത, സംസ്കാരം, മൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചേർന്നതാണ്. ആൺകുട്ടികള്‍ക്ക് കന്യകയായ ഭാര്യ ഒരു മാലാഖയാണ്.” -സർക്കാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറഞ്ഞു.
വിവാദം ദേശീയതലത്തിൽ കൊഴുത്തതോടെ വിശദീകരണവുമായി പ്രൊഫസർ രംഗത്തെത്തി. താൻ ‘സ്ത്രീകൾക്കു വേണ്ടി’ പത്രത്തിലെഴുതിയ ലേഖനം അദ്ദേഹം പങ്കുവെച്ചു. ഇതിന്റെ കൂടെ നിയമങ്ങളും സുപ്രീംകോടതി ഉത്തരവുകളുമെല്ലാം വെച്ച് അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ചുള്ള ഒരു പോസ്റ്റും പിന്നാലെ വന്നു.
അതിശക്തമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരെ ഉയരുന്നത്. മാനവരാശിക്കു തന്നെ നാണക്കേടായ ഈ മനുഷ്യനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് ജാദവ്പൂർ സർവ്വകലാശാലയോട് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു.