പ്ലാന്റ് അടച്ചിടാൻ മെയ് മാസത്തിൽ സർക്കാർ ഉത്തരവിട്ടിരുന്നു.
തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാല വീണ്ടും തുറക്കാൻ അധികാരികളുമായി ചർച്ച നടത്തി വരികയാണെന്ന് വേദാന്ത ലിമിറ്റഡ്. 13 പേർ വെടിയേറ്റ് കൊല്ലപ്പെട്ട ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മെയ് മാസത്തിൽ പ്ലാന്റ് അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
മാർച്ച് മാസത്തിൽ തന്നെ മെയിന്റനൻസിനു വേണ്ടി പ്ലാന്റ് അടച്ചിട്ടിരുന്നുവെന്നും പിന്നീട് സർക്കാർ തങ്ങൾക്ക് തുടർന്ന് പ്രവർത്തിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
കമ്പനി സ്ഥിരമായി പൂട്ടിയിടാനുള്ള തമിഴ്നാട് മലിനീകരണനിയന്ത്രണ ബോർഡിന്റെ തീരുമാനം ചോദ്യം ചെയ്ത് വേദാന്ത ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഈ വിഷയത്തിൽ സർക്കാരിന്റെ പ്രതികരണം ആരാഞ്ഞിട്ടുണ്ട് ട്രിബ്യൂണൽ.
അതിശക്തമായ ജനകീയവികാരം സർക്കാരിനും വേദാന്തയ്ക്കും എതിരായി ഉയർന്നു വരികയും സമരങ്ങളുണ്ടാവുകയും ചെയ്തിരുന്നു. പ്രകടനവുമായി വേദാന്ത സ്റ്റെർലൈറ്റ് കമ്പനിയുടെ പരിസരത്തേക്കെത്തിയ സമരക്കാർക്കെതിരെ പൊലീസ് സ്നിപറുകളുപയോഗിച്ച് നിറയൊഴിക്കുകയും ചെയ്തു. ഇതിൽ പതിമ്മൂന്ന് പേർ കൊല്ലപ്പെട്ടു.