2002ലെ വർഗീയ കലാപത്തെ പ്രോത്സാഹിപ്പിക്കാൻ നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന് സഞ്ജീവ് ഭട്ട് കുറ്റപ്പെടുത്തിയ നാള്‍ വരെ ഗുജറാത്ത് സര്‍ക്കാർ ഈ കേസിൽ അദ്ദേഹത്തെ പിന്തുണച്ചിരുന്നെന്ന് ശ്വേതാ ഭട്ട് ചൂണ്ടിക്കാട്ടി.
സഞ്ജീവ് ഭട്ടിനെ സംരക്ഷിക്കുന്നതിൽ ഐപിഎസ് അസോസിയേഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ശ്വേത സഞ്ജീവ് ഭട്ടിന്റെ ഫേസ്ബുക്ക് കുറിപ്പ്. “ഐപിഎസ് അസോസിയേഷനോട്: ഇന്ന് നിങ്ങളുടെ കൂട്ടത്തിലെ സത്യസന്ധനായ ഒരാൾ പകയോടെ വിചാരണ ചെയ്യപ്പെട്ടു. നിങ്ങൾ അയാൾക്കൊപ്പം നിൽക്കുകയുണ്ടായില്ല. നിങ്ങൾ അദ്ദേഹത്തെ സംരക്ഷിക്കുകയുണ്ടായില്ല. തന്നോട് പക പുലർത്തുന്ന ഒരു ഗവൺമെന്റിനെതിരെ അദ്ദേഹം നിരന്തരമായി പോരാടിക്കൊണ്ടിരിക്കുന്നു. ചോദ്യം ഇതാണ്, ഏതറ്റം വരെ നിങ്ങൾ നിശ്ശബ്ദ കാഴ്ചക്കാരായി ഇരിക്കും? നമ്മുടെ രാജ്യം അങ്ങേയറ്റം ഇരുണ്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. ഞങ്ങൾ അവസാനം വരെ പോരാടും. അറിയാനുള്ള ഒരേയൊരു കാര്യം ഞങ്ങൾ പോരാടുക ഒറ്റയ്ക്കായിരിക്കുമോ എന്നാണ്. അതോ, ഈ ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾ അവർക്കു വേണ്ടി നിരന്തരം പോരാടിയ ഒരു മനുഷ്യനു വേണ്ടി പോരാട്ടത്തിനിറങ്ങുമോ?” -ശ്വേത തന്റെ പോസ്റ്റിൽ കുറിച്ചു.
സഞ്ജീവ് ഭട്ട് താൻ ചെയ്തിട്ടില്ലാത്ത ഒരു കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേർത്തിട്ടുള്ള വാർത്താക്കുറിപ്പിൽ ശ്വേത പറഞ്ഞു. രാഷ്ട്രീയ സമ്മർദ്ദങ്ങളെ അതിജീവിച്ച് തന്റെ ജോലി ഉത്തരവാദിത്വത്തോടെ ചെയ്തതിന്റെ പേരിലാണ് ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നത്.
2002ലെ വർഗീയ കലാപത്തെ പ്രോത്സാഹിപ്പിക്കാൻ നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന് സഞ്ജീവ് ഭട്ട് കുറ്റപ്പെടുത്തിയ നാള്‍ വരെ ഗുജറാത്ത് സര്‍ക്കാർ ഈ കേസിൽ അദ്ദേഹത്തെ പിന്തുണച്ചിരുന്നെന്ന് ശ്വേതാ ഭട്ട് ചൂണ്ടിക്കാട്ടി.
30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. ഗുജറാത്ത് കോടതിയുടേതാണ് ഉത്തരവ്. പൊലീസ് സുപ്രണ്ടായിരിക്കെ 1990 ല്‍ നടന്ന കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ. വര്‍ഗീയ സംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത ഒരാള്‍ മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടെന്നാണ് കേസ്.
കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജിവ് ഭട്ട് സുപ്രീം കോടതി സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സുപ്രീം കോടതി തള്ളുകയായിരുന്നു. കേസില്‍ നീതി പൂര്‍വമായ വിചാരണ നടക്കണമെങ്കില്‍ ഈ സാക്ഷികളെ കൂടി വിസ്തരിക്കണമെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
1990 ല്‍ പ്രബുദാസ് മാധവ്ജി വൈഷ്ണവിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. ജാം നഗര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സുപ്രണ്ടായിരുന്നു അന്ന് സഞ്ജീവ് ഭട്ട്. ഭാരത് ബന്ദിനിടെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടാണ് വൈഷ്്ണവി അടക്കമുള്ള 133 പേരെ കസ്റ്റഡിയിലെടുത്തത്. ഒമ്പത് ദിവസമാണ് ഇയാളെ തടവിലിട്ടത്. മോചിപ്പിക്കപ്പെട്ടതിന് ശേഷം 10ാം ദിവസമാണ് ഇയാള്‍ മരിച്ചത്. വൃക്ക തകരാറാണ് മരണ കാരണമായതെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. സഞ്ജീവ് ഭട്ട് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് കേസ് എടുത്തെങ്കിലും 2011 വരെ വിചാരണ ആരംഭിച്ചിരുന്നില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ സ്‌റ്റേ കാരണമായിരുന്നു ഇത്.