അഴിമുഖം പ്രതിനിധി
യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ഇന്തോ അമേരിക്കന്‍ മലയാളിയും ഡെമോക്രാറ്റിക്ക് നേതാവുമായ പീറ്റര്‍ ജേക്കബിനെതിരേ വംശീയ ആക്രമണം. ന്യുജേഴ്‌സി ഏഴാം പ്രതിനിധി സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മലയാളിയായ പീറ്ററിന്റെ കുടുംബത്തിനും നേരേ അടുത്തടുത്ത ദിവസങ്ങളിലായി കഴിഞ്ഞ ആഴ്ച രണ്ടു തവണ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്. ആദ്യ ആക്രമണം നടന്നത് ഒക്ടോബര്‍ 7ന് ആയിരുന്നു. പീറ്റര്‍ ജേക്കബ് താമസിക്കുന്ന വീടിനു നേരെ പെയിന്‍റ് വലിച്ചെറിയുകയും സ്വസ്തിക് ചിഹ്നം വരച്ചു വയ്ക്കുകയും ചെയ്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനു പുറകെ വീണ്ടും ഒക്ടോബര്‍ 9ന് അര്‍ദ്ധരാത്രിയില്‍ ഇതേ രീതിയുളള ആക്രമണം നടന്നു.
ഇതൊരു വംശീയ ആക്രമണമെന്നതില്‍ സംശയമില്ലെന്നും ആക്രമണം നടത്തുന്നവര്‍ വച്ചു പുലര്‍ത്തുന്ന വര്‍ഗീയ സമീപനം രാജ്യത്തിന്റെ ഐക്യത്തെ സാരമായി ബാധിക്കുമെന്നും വക്താവ് അറിയിച്ചു. ന്യൂജഴ്‌സിയിലെ സാമൂഹ്യ പ്രവര്‍ത്തകനും മുപ്പതു വയസുകാരനായ ഡെമോക്രാറ്റിക്ക് പ്രൈമറിയില്‍ വന്‍ വിജയം കൈവരിച്ച പീറ്റര്‍ ജേക്കബ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലിയൊനാര്‍ഡ് ലാന്‍സുമായാണ് പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. ലാന്‍സ് അക്രമണത്തെ അപലപിച്ചിട്ടുണ്ട്.
അതേസമയം, ജൂണില്‍ 49 പേരെ കൊലപ്പെടുത്തിയ ഓര്‍ലാന്‍ഡോ ആക്രമണത്തിന്റെ പ്രതിയുടെ ചിത്രവും പീറ്റര്‍ ജേക്കബിന്റെ ചിത്രവും ചേര്‍ത്ത് ഒരു വെബ്‌സൈറ്റ് നല്കിയ വാര്‍ത്ത ലാന്‍സ് തന്റെ തന്റെ ഫെസയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ഈ പോസ്റ്റ് ലാന്‍സ് പിന്നീട് പിന്‍വലിച്ചു.
പ്രദേശത്തെ ജൂതസമൂഹത്തിന് നേരെ വൈരാഗ്യം വെച്ച് പുലര്‍ത്തുന്ന ആന്റി സെമറ്റിക് വിഭാഗമാണ് പീറ്ററിനെതിരേ രംഗത്ത് വരുന്നത് എന്നാണ് സൂചന. ഈ വിഷയത്തില്‍ പീറ്ററിനൊപ്പം നില്‍ക്കുന്ന ലാന്‍സ് അദ്ദേഹത്തെ ഇസ്ലാമിക തീവ്രവാദത്തോടൊപ്പം ചേര്‍ത്തുവെച്ചു എന്നതാണ് ശ്രദ്ധേയം. റിപ്ലബിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനെയാണ് ലാന്‍സ് പിന്തുണക്കുന്നത്. ട്രംപിന്റെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കാത്തവര്‍ പീറ്ററിലാണ് മാറ്റം പ്രതീക്ഷിക്കുന്നത്. ട്രംപിനെ പിന്തുണക്കുന്നവരുടെ വീടുകളില്‍ പോലും എത്തി ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ യുഎസ് കോണ്‍ഗ്രസില്‍ തന്നെപോലുളളവരാണ് വരേണ്ടത് എന്നും പീറ്റര്‍ പറയുന്നു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. തന്റെ സന്ദേശം അവര്‍ ഉള്‍കൊള്ളുന്നു എന്നും പീറ്റര്‍ പ്രതികരിച്ചു. ക്യാംപെയിനില്‍ സാന്‍ഡേവ്‌സണന്റെ പങ്കാളിത്തവും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ന്യൂജേഴ്‌സിയിലെ സാമൂഹ്യ പ്രവര്‍ത്തകനും മുപ്പതു വയസുകാരനായ ഡെമോക്രാറ്റിക്ക് പ്രൈമറിയില്‍ വന്‍ മുന്നേറ്റം നടത്തിയ പീറ്റര്‍ ജേക്കബ് ഇപ്പോള്‍ മൂന്ന് പോയിന്റുകള്‍ക്ക് പിന്നിലാണ്. അടുത്ത മൂന്നാഴ്ചകള്‍ക്കുള്ളില്‍ ഈ കുറവ് നികത്തി മുന്നേറാനാകും എന്ന പ്രതീക്ഷയിലാണ് പീറ്റര്‍. തുടര്‍ച്ചയായ അക്രമണങ്ങള്‍ക്കൊന്നും തന്റെ മനോവീര്യം കെടുത്തുവാനാകില്ലെന്നും തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്നും പീറ്റര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ മാറ്റംവരുകയും യുവതലമുറ ആവേശഭരിതരായി പിന്നില്‍ അണിനിരക്കുകയും ചെയ്തതിനാല്‍ ഇത്തവണ പക്ഷെ വിജയസാധ്യതയുണ്ടെന്നാണ് സാമൂഹികപ്രവര്‍ത്തകനായ പീറ്റര്‍ ജേക്കബിന്റെ കണക്കുകൂട്ടല്‍. സ്ഥിരം രാഷ്ട്രീയക്കാരനല്ല എന്നതാണ് തന്റെ യോഗ്യതകളിലൊന്നെന്നു ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നേതൃത്വത്തിലേക്ക് ഉയരാനോ നേട്ടമുണ്ടാക്കാനോ അല്ല താന്‍ രംഗത്തുവന്നത്. പബ്ലിക് സര്‍വീസ് മാത്രമാണ് തന്റെ ലക്ഷ്യം. തന്റെ കുടുംബത്തെപ്പോലെ അമേരിക്കന്‍ സ്വപ്നം സഫലമാക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാക്കുക എന്നതാണ് ലക്ഷ്യം.
അമേരിക്കയിലെ 90 ശതമാനത്തിനുള്ളതിലേക്കാള്‍ സ്വത്ത് ഒരു ശതമാനത്തിനു താഴെയുള്ളവര്‍ കൈവശം വെയ്ക്കുകയും പണക്കാര്‍ കൂടുതല്‍ പണക്കാരാവുകയും, പാവങ്ങള്‍ കൂടുതല്‍ പാവങ്ങളാകുകയും ചെയ്യുന്ന ദുരവസ്ഥയും പീറ്റര്‍ ജേക്കബ് ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ക്കും വളരാനുള്ള അവസരമാണ് ഉണ്ടാവേണ്ടത്. 300 വോളണ്ടിയര്‍മാരാണ് പീറ്ററിന് വേണ്ടി പ്രചാരണ രംഗത്തുള്ളത്. സാന്‍ഡേഴ്‌സണന്റെ പിന്തുണയും പീറ്ററിനുണ്ട്.
കോട്ടയത്തിനടുത്ത് വാഴുരില്‍ ജനിച്ച പീറ്റര്‍ ചെറുപ്പം മുതല്‍ അമേരിക്കയിലാണ്. എണ്‍പതുകളില്‍ അമേരിക്കയിലെത്തിയ പീറ്ററിന്റെ മാതാപിതാക്കള്‍ ജേക്കബും ഷീലയും സെക്യൂരിറ്റി സിസ്റ്റം കമ്പനി ഉടമകളാണ്. ഇളയ സഹോദരി കാര്‍ഷിക രംഗത്തു പ്രവര്‍ത്തിക്കുന്നു. യൂണിയനിലാണ് താമസം.