UPDATES

പ്രവാസം

അമേരിക്കയിലെ ഇന്ത്യക്കാരെ സംബന്ധിച്ച അഞ്ചു കാര്യങ്ങള്‍

Avatar

ടീം അഴിമുഖം

ന്യൂയോര്‍ക്ക് നഗരത്തിലെ മാഡിസണ്‍ ചത്വരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയ 19,000-ത്തില്‍ കൂടുതല്‍ വരുന്ന ഇന്ത്യന്‍ അമേരിക്കന്‍ ജന വിഭാഗം അത്യന്തം ആവേശകരമായ സ്വീകരണമാണ് അദ്ദേഹത്തിന് നല്കിയത്.

കഴിഞ്ഞ മെയില്‍ അധികാരത്തിലേറിയ മോദി അമേരിക്കയിലേക്ക് നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമായിരുന്നു ഇത്. ദുര്‍ബലമായ ഇന്തോ- അമേരിക്കന്‍ ബന്ധത്തിലെ ഇടര്‍ച്ചകളെ പരിഹരിക്കാനുള്ള ശ്രമം എന്നതുകൊണ്ട് മാത്രമല്ല അമേരിക്കന്‍ സാമൂഹ്യ ജീവിതത്തില്‍ അനുദിനം വളര്‍ന്ന് വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യാക്കാരുടെയും ഇന്ത്യന്‍ അമേരിക്കന്‍ ജനതയുടെയും സാന്നിധ്യത്തിലേക്ക് കൂടി ശ്രദ്ധ നല്കുന്നുണ്ട് മോദിയുടെ സന്ദര്‍ശനം. രണ്ട് സിറ്റിംഗ് ഗവര്‍ണ്ണര്‍മാര്‍ (ലൂസിയാനയിലെ ബോബി ജിന്‍ഡാലും സൌത്ത് കരോലിനയിലെ നിക്കി ഹാലിയും. രണ്ടു പേരും റിപ്പബ്ലിക്കന്‍സാണ്) ഇന്ത്യന്‍ വംശജരാണ്. അതുപോലെ തന്നെ ന്യൂയോര്‍ക്കിന്‍റെ തെക്കന്‍ ജില്ലയുടെ യു എസ് അറ്റോര്‍ണി യായ പ്രീത് ബരാര, മുന്‍ ട്രേഷറി വകുപ്പ് ഉദ്യോഗസ്ഥനും ഇപ്പോഴത്തെ കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന GOP സ്ഥാനാര്‍ഥിയുമായ നീല്‍ കാഷ്കരിയുമാണ് പ്രമുഖരായ മറ്റ് രണ്ട് ഇന്ത്യാക്കാര്‍.

2012ല്‍ രണ്ടു ജോടി റിപ്പോര്‍ട്ടുകളാണ് പ്യൂ റിസേര്‍ച്ച് സെന്‍റര്‍ (Pew Research Center) ഏഷ്യന്‍- അമേരിക്കക്കാരെക്കുറിച്ച് പുറത്തിറക്കിയത്. ഒന്ന് ജനസംഖ്യ വിവരങ്ങളിലും സമീപനങ്ങളിലും കേന്ദ്രീകരിച്ചപ്പോള്‍ മറ്റേത് മതത്തിനാണ് ഊന്നല്‍ കൊടുത്തത്. 2010-ലെ കാനേഷുമാരി കണക്കുകളെയും 2012ലെ സര്‍വേ ഫലങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ഏകദേശം 3.2 മില്ല്യണ്‍ വരുന്ന ഇന്‍ഡ്യന്‍ അമേരിക്കക്കാരുടെ നിരവധി വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1. ഒട്ടുമിക്ക ഇന്‍ഡ്യന്‍ അമേരിക്കക്കാരും സമീപ കാലത്ത് വന്നവര്‍
2010ലെ കണക്ക് പ്രകാരം പ്രായപൂര്‍ത്തിയായ ഇന്‍ഡ്യന്‍-അമേരിക്കക്കാരില്‍ 87.2%പേരും വിദേശത്ത് തന്നെ ജനിച്ചവരാണ്. ഇത് ആറ് വലിയ ഏഷ്യന്‍-അമേരിക്കന്‍ വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശതമാനമാണ്. ഇതില്‍ 37.6% പേര്‍ 10 വര്‍ഷമോ അതില്‍ കുറവോ കാലമായി അമേരിക്കയില്‍ ജീവിക്കുന്നവരാണ്. ഈ അടുത്തകാലത്ത് അമേരിക്കയില്‍ നിരവധി ഇന്ത്യന്‍ അമേരിക്കക്കാര്‍ കുടിയേറിയതിന്റെ ഒരു ഫലം ഇതാണ്- പ്രായപൂര്‍ത്തിയായവരില്‍ 56.2% പേര്‍ മാത്രമാണ് അമേരിക്കന്‍ പൌരന്‍മാര്‍. ഇത് വിശദ പഠനത്തിന് വിധേയമാക്കിയ ആറ് ഉപവിഭാഗങ്ങളില്‍ ഏറ്റവും കുറഞ്ഞ ശതമാനമാണ്.

2. ഏറ്റവും ഉന്നത വിദ്യാഭ്യാസം നേടിയ അമേരിക്കയിലെ വംശീയ വിഭാഗങ്ങളില്‍ ഒന്നാണ് ഇന്‍ഡ്യന്‍ അമേരിക്കക്കാര്‍
2010ലെ കണക്ക് പ്രകാരം ഇരുപത്തഞ്ചോ അതില്‍ കൂടുതലോ പ്രായമുള്ള ഇന്‍ഡ്യന്‍ അമേരിക്കക്കാരില്‍ 70% പേര്‍ കോളേജ് ബിരുദം സ്വന്തമായുള്ളവരാണ്. ഇത് പഠന വിധേയമാക്കിയ ആറ് ഏഷ്യന്‍-അമേരിക്കന്‍ വിഭാഗങ്ങളില്‍ വളരെ ഉയര്‍ന്ന നിരക്കാണ്.  2013ലെ അമേരിക്കന്‍ കമ്യൂണിറ്റി സര്‍വേ പ്രകാരം 25നും അതിനു മുകളില്‍ പ്രായമുള്ളവരുമായ ഇന്‍ഡ്യന്‍ അമേരിക്കക്കാരില്‍ 40.6% പേര്‍ക്ക് ബിരുദമോ അല്ലെങ്കില്‍ പ്രൊഫഷണല്‍ ഡിഗ്രിയോ ഉള്ളവരാണ്. 32.3% പേര്‍ക്കു ബാച്ചിലേര്‍സ് ഡിഗ്രിയും 10.4% പേര്‍ക്ക് കോളേജ് വിദ്യാഭ്യാസ യോഗ്യതയും ഉണ്ട്. പ്രത്യേക തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്നതിന് വിദഗ്ദ്ധരായ വിദേശ തൊഴിലാളികള്‍ക്ക് അനുവാദം കൊടുക്കുന്ന എച്ച്1-ബി വിസ പ്രോഗ്രാം പ്രകാരമാണ് വലിയൊരു വിഭാഗം ഇന്‍ഡ്യന്‍ അമേരിക്കക്കാരും ഇവിടെ എത്തിയിട്ടുള്ളത് എന്നതാണ് ഇതിന്റെ സാധ്യതാ ഘടകം. 2011ല്‍ 72,438 എച്ച്1ബി വിസയാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. അത് ആ വര്ഷം ആകെ അനുവദിച്ച അത്തരം വിസയുടെ 56% വരും.

3. എല്ലാ ഇന്‍ഡ്യന്‍ അമേരിക്കക്കാരും ഹിന്ദുക്കളല്ല
ഭൂരിഭാഗം വരുന്ന (93%) ഏഷ്യന്‍ -അമേരിക്കന്‍ ഹിന്ദുക്കളും തങ്ങളുടെ പാരമ്പര്യം ഇന്ത്യയില്‍ നിന്നാണ് എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും ഇന്‍ഡ്യന്‍ അമേരിക്കക്കാരില്‍ 51% മാത്രമാണ് ഹിന്ദുമത വിശ്വാസികള്‍. 18% പേര്‍ ക്രിസ്ത്യന്‍ മത വിശ്വാസികളും (ഹാലിയും, ജിന്‍ഡാലും ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരാണ്) 10% പേര്‍ ഇസ്ലാം മത വിശ്വാസികളുമാണ്. എന്നാല്‍ ഇന്ത്യയിലെ മത പ്രാതിനിധ്യത്തില്‍ നിന്ന് പ്രകടമായ വ്യത്യാസം ഇന്‍ഡ്യന്‍ അമേരിക്കക്കാര്‍ക്കിടയിലുണ്ടെന്ന് കാണാം. 2012ല്‍ പ്യൂ നടത്തിയ ഗ്ലോബല്‍ റിലിജ്യസ് ലാന്‍ഡ്സ്കേപ് റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡ്യയില്‍ 79.5% ഹിന്ദു മത വിശ്വാസികള്‍ ഉള്ളപ്പോള്‍, 2.5% മാത്രമാണ് ക്രിസ്ത്യന്‍ മത വിശ്വാസികളുള്ളത്.

4. ഇന്‍ഡ്യന്‍ അമേരിക്കന്‍ ജന സമൂഹം പൊതുവേ സാമ്പത്തികമായി മെച്ചപ്പെട്ടവര്‍
2010ലെ കണക്കനുസരിച്ച് ഇന്‍ഡ്യന്‍ അമേരിക്കക്കാരുടെ ഗാര്‍ഹിക വരുമാനം 88,000 ഡോളറാണ്. ഇത് ഏഷ്യന്‍ അമേരിക്കക്കാരെക്കാളും (66,000 ഡോളര്‍) യു എസ് കുടുംബങ്ങളെക്കാളും (49,000 ഡോളര്‍) വളരെ ഉയര്‍ന്ന നിരക്കാണ്. ഇതില്‍ ആശ്ചര്യപ്പെടേണ്ടതായി ഒന്നുമില്ല. ഇന്‍ഡ്യന്‍ അമേരിക്കക്കാരുടെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമാണ് ഇതിന് കാരണം. പ്രായപൂര്‍ത്തിയായ ഇന്‍ഡ്യന്‍ അമേരിക്കക്കാരില്‍ 9% മാത്രമാണ് ദാരിദ്ര്യം അനുഭവിക്കുന്നത്.  അതേ സമയം 12% ഏഷ്യന്‍ അമേരിക്കക്കാരും 13% അമേരിക്കക്കാരും ദരിദ്രരാണ്. 2010ല്‍ നടത്തിയ പഠന പ്രകാരം 28% ഇന്‍ഡ്യന്‍ അമേരിക്കക്കാര്‍ ജോലി ചെയ്യുന്നത് സയന്‍സ്, എഞ്ചിനീയറിംഗ് മേഖലകളിലാണ്. 2013ലെ അമേരിക്കന്‍ കമ്യൂണിറ്റി സര്‍വ്വെ പ്രകാരം 16നും അതിനുമുകളിലും പ്രായമുള്ള മൂന്നില്‍ രണ്ട് ഭാഗം (69.3%) പേരും മാനേജ്മെന്‍റ്, ബിസിനസ്, സയന്‍സ്, കല തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണ്.

5. ഇന്‍ഡ്യന്‍ അമേരിക്കക്കാര്‍ക്ക് ചായിവ് ഇടത്തോട്ട്
65% ഇന്‍ഡ്യന്‍ അമേരിക്കക്കാരും ഡെമോക്രാറ്റുകളോ അല്ലെങ്കില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയോട് താത്പര്യം ഉള്ളവരോ ആണ്. ഇത് ഏഷ്യന്‍ അമേരിക്കന്‍ ഉപ വിഭാഗത്തെയും ഡെമോക്രാറ്റുകളോട് കൂടുതല്‍ അടുപ്പിക്കുന്നതിന് കാരണമാകുന്നു. ഇത്ര തന്നെ വരുന്ന ഇന്‍ഡ്യന്‍ അമേരിക്കക്കാര്‍ 2012ലെ ഒബാമയുടെ പ്രകടനത്തെ അംഗീകരിക്കുന്നവരാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍